കേരളത്തിലെ
4489 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ടു ലക്ഷം കുട്ടികള്‍ക്കും 7305
എയ്ഡഡ് വിദ്യാലയങ്ങളിലെ 24 ലക്ഷം കുട്ടികള്‍ക്കും രണ്ടു ജോടി വീതം യൂണിഫോം
സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. എട്ടാം ക്ലാസ്
വരെയുള്ള ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള
മറ്റെല്ലാ കുട്ടികളുമായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2013 ജൂണ്‍
മാസമായിരുന്നു ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനമുണ്ടായത്. ഓഗസ്റ്റ് 24ന്
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആദ്യ ഉത്തരവ് ഇറക്കി. സര്‍ക്കാര്‍
വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കു വേണ്ട യൂണിഫോമിനുള്ള തുകയായ 33 കോടിരൂപ
സര്‍വശിക്ഷാ അഭിയാന് (എസ്എസ്എ) എന്ന കേന്ദ്ര പദ്ധതിയിലൂടെയാണു നല്‍കുക.
എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്കു വേണ്ട തുക സംസ്ഥാന സര്‍ക്കാരും
വഹിക്കും. മുന്‍ വര്‍ഷംവരെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക്
എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചാണ് യൂണിഫോം വിതരണം ചെയ്തിരുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പദ്ധതി തുടക്കത്തില്‍ തന്നെ വലിയ
വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. സ്കൂളിന്റെ ഐഡന്റിറ്റി എന്നതിനൊപ്പം
സാമ്പത്തിക അസമത്വത്തിന്റെ വേഷക്കാഴ്ചകളെ ഇല്ലാതാക്കുക എന്നൊരു
സാമൂഹ്യലക്ഷ്യം കൂടി യൂണിഫോമുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു
കാഴ്ചപ്പാടുകളെ അട്ടിമറിക്കുന്ന തരത്തിലായിരുന്നു പുതിയ നിര്‍ദേശങ്ങള്‍.
സര്‍ക്കാര്‍ സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട്
ഉത്തരവാദിത്വമെടുക്കാതെ എസ്എസ്എ എന്ന പദ്ധതിക്ക് കൈമാറിയതും, എയ്ഡഡ്
സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ടു തീരുമാനമെടുക്കുന്നതും ഇരു
വിഭാഗം സ്ഥാപനങ്ങളെയും വേര്‍തിരിച്ചു കാണുന്നതിന്റെ മറ്റൊരു
ദൃഷ്ടാന്തമായിരുന്നു. സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ എങ്ങനെയായാലും
കുഴപ്പില്ലെന്ന ചിന്താഗതിക്ക് ഈ കാലഘട്ടത്തിലും മാറ്റം വന്നിട്ടില്ലെന്നു
സാരം. കൂടാതെ, എട്ടാം ക്ലാസ് വരെയുള്ള ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള
ആണ്‍കുട്ടികളെ മാത്രമായി പദ്ധതിയില്‍ നിന്നൊഴിവാക്കിയതിനും സര്‍ക്കാരിന്റെ
ഭാഗത്തു നിന്നു ന്യായീകരണമൊന്നുമുണ്ടായില്ല.
പദ്ധതി
പ്രകാരം, അര്‍ഹതയുള്ള കുട്ടികളുടെ എണ്ണവും തുണിയുടെ അളവും ഓണ്‍ലൈനില്‍
നല്‍കിയതിനെത്തുടര്‍ന്ന് യൂണിഫോം വാങ്ങുന്നത് സംബന്ധിച്ച് സ്കൂള്‍
മാനേജ്മെന്റ് കമ്മിറ്റികള്‍ക്ക് അനുവാദം നല്കി. ഡിസംബര്‍ 12ന് ഇത്
സംബന്ധിച്ച വിശദമായ ഉത്തരവുണ്ടായി. ഉത്തരവ് വീണ്ടും വിവാദങ്ങള്‍ക്ക് വഴി
തെളിച്ചു. തുണിയുടെ അളവും തരവും സംബന്ധിച്ച നിര്‍ദേശങ്ങളാണ് ഇത്തവണ വ്യാപക
പ്രതിഷേധത്തിന് കാരണമായത്. ഏഴാംതരം വരെയുള്ള ആണ്‍കുട്ടികള്‍ക്കു നിക്കറും
അരക്കയ്യന്‍ ഷര്‍ട്ടും എട്ടാം ക്ലാസിലെ ആണ്‍കുട്ടികള്‍ക്കു മാത്രം
പാന്റ്സും ആണു നിര്‍ദേശിച്ചത്. പെണ്‍കുട്ടികള്‍ക്കു പാവാടയും ഉടുപ്പും.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കു നീളന്‍ പാവാട അല്ലെങ്കില്‍ ചുരിദാറും
ദുപ്പട്ടയും.
യൂണിഫോമിനുള്ള
തുണി വിതരണം ചെയ്യുന്നതിനായി എട്ടു കമ്പനികളുടെ പാനല്‍ സര്‍ക്കാര്‍
നിശ്ചയിച്ചു. മഫത്ലാല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്അഹമ്മദാബാദ്, സുസുക്കി
ടെക്സ്റ്റൈല്‍സ് ലിമിറ്റഡ് രാജസ്ഥാന്, അലോക് ഇന്‍ഡസ്ട്രീസ്, മുംബൈ,
ബന്‍സ്വാര സിന്റെക്സ് ലിമിറ്റഡ്രാജസ്ഥാന്‍, സംഗം (ഇന്‍ഡ്യ) ലിമിറ്റഡ്
രാജസ്ഥാന്, എസ്. കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ് മുംബൈ, ആര്.എസ്.ഡബ്ലു.എം
ബില്‍വാരാ ടവേഴ്സ് ഉത്തര്‍പ്രദേശ്, നാഷണല്‍ ടെക്സ്റ്റൈല്‍സ്
കോര്പ്പറേഷന് ന്യൂഡല്‍ഹി എന്നീ സ്ഥാപനങ്ങളെയാണ് യൂണിഫോമിനുള്ള തുണികള്‍
വിതരണം ചെയ്യാനായി കണ്ടെത്തിയത്. വിദ്യാഭ്യാസ വകുപ്പ് എംപാനല്‍ ചെയ്ത
കമ്പനികളില്‍ നിന്ന് തുണി വാങ്ങണമെന്ന് പുതിയ ഉത്തരവും ഇറക്കി. അതേസമയം, ഈ
കമ്പനികള്‍ 11 പാറ്റേണിലുള്ള തുണികള്‍ മാത്രമാണ് നല്‍കുക. കമ്പനികളെ
ആശ്രയിക്കുമ്പോള്‍ നിലവിലെ യൂണിഫോം മാറ്റേണ്ടതായി വരുമെന്നത് പുതിയ
വിവാദങ്ങള്‍ സൃഷ്ടിച്ചു.
കേരളത്തിലെ
ഓരോ സ്കൂളിനും അതിന്റെ ഐഡന്റിറ്റി സാക്ഷ്യപ്പെടുത്തുന്ന വ്യത്യസ്തങ്ങളായ
യൂണിഫോം നിറവും രീതിയുമാണുള്ളത്. ഓരോ ജില്ലയ്ക്കും 50 മുതല്‍ 60 വരെ
വ്യത്യസ്ഥ തരം തുണികള്‍ ആവശ്യമായി വരും. എന്നാല്‍ കമ്പനികളുടെ പക്കലുള്ള 11
പാറ്റേണ്‍ കൊണ്ട് എല്ലാവരും തൃപ്തിപ്പെടേണ്ട സാഹചര്യമുണ്ടായി. കൂടാതെ
സംസ്ഥാനത്ത് പലയിടത്തും ഈ കമ്പനികളുടെ ശാഖകളില്ലെന്നും ആക്ഷേപത്തിന്
കാരണമായി. അപ്പോഴാണ് പൊതുവിപണിയില്‍നിന്നും നിബന്ധനകള്‍ക്കു വിധേയമായി
സ്കൂള്‍ അധികൃതര്‍ക്ക് തുണി വാങ്ങാമെന്ന നിര്‍ദേശമുണ്ടായത്. എന്നാല്‍,
പൊതുവിപണിയില്‍ നിന്ന് യൂണിഫോമിന് തുണി വാങ്ങുമ്പോള്‍ കേന്ദ്ര
ടെക്സ്റ്റൈല്‍സ് മന്ത്രാലയം അംഗീകരിച്ച ലാബുകള്‍ നല്കുന്ന ഗുണമോ
സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന വീണ്ടും തടസം സൃഷ്ടിച്ചു. പരിശോധന
നടത്താന്‍ 10,000 രൂപ നല്‍കേണ്ടി വരുമെന്നതിനാല്‍ സ്കൂളുകള്‍ അതിന്
താത്പര്യം കാട്ടിയില്ല.
അതിനിടെ,
മൂന്നു തവണ ടെണ്ടര്‍ വിളിച്ചെങ്കിലും എം പാനല്‍ ചെയ്ത കമ്പനികളില്‍ മുംബൈ
ആസ്ഥാനമായുള്ള മഫത്ലാല്‍ ഒഴികെ എല്ലാവരും പദ്ധതിയില്‍ നിന്നു പിന്മാറി.
എറ്റവുമൊടുവില്‍, കരാര്‍ കൈക്കലാക്കാന്‍ ആദ്യം മുതല്‍ സര്‍ക്കാരിനെ
സ്വാധീനിച്ചിരുന്ന മഫത്്ലാലിന് ഉയര്‍ന്ന വിലയ്ക്ക് ടെണ്ടര്‍ നല്കിയതും
വിവാദമായി. ഇതിനെ തുടര്‍ന്ന് പദ്ധതി നിശ്ചലമായി. ഇനിയും പദ്ധതി വൈകിയാല്‍
കേന്ദ്രഫണ്ട് ലാപ്സായിപോകുമെന്നതിലാണ് സ്കൂള്‍ യൂണിഫോം വിതരണവുമായി
സ്വന്തം നിലയില്‍ മുന്നോട്ട് പോകാന്‍ എസ.എസ്.എ തീരുമാനിച്ചത്. 100 കോടി
രൂപയാണ് സര്‍ക്കാര്‍ ഇതിനായി പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അത്രയും തുക അനുവദിക്കാന്‍
സാധിക്കില്ലെന്ന ധനകാര്യവകുപ്പിന്റെ നിലപാട് യൂണിഫോം വിതരണത്തിലെ
പ്രതിസന്ധി കൂട്ടി. മാര്‍ച്ച് മാസത്തില്‍ തന്നെ തുക ചെലവഴിച്ചില്ലെങ്കില്‍
ഫണ്ട് പാഴാകുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ തുക പാഴാകുന്നത്
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും ഉത്തമ ഉദാഹരണമായി ഇത്
മാറുമെന്നായപ്പോള്‍, പ്രഥമാധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ച്
തടിതപ്പാന്‍ സര്‍ക്കാര്‍ നീക്കം നടത്തി. നല്കിയ തുക ചെലവഴിക്കരുതെന്ന്
രഹസ്യ നിര്‍ദേശവും നല്കി. സര്‍ക്കാര്‍ സ്കൂള്‍ പ്രഥമാധ്യാപകരുടെ
അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ച് ധനവിനിയോഗം നടത്തിയതായി
വരുത്തിത്തീര്‍ക്കുകയായിരുന്നു. ഒരു വിദ്യാര്‍ഥിക്ക് രണ്ടുജോടി യൂണിഫോമിന്
400 രൂപ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. കുട്ടികളുടെ എണ്ണവും അളവും
തിട്ടപ്പെടുത്തി പ്രഥമാധ്യാപകര്‍ സ്കൂളിലേക്ക് ആവശ്യമാകുന്ന തുണിയുടെ അളവ്
മാസങ്ങള്‍ക്ക് മുമ്പ് അധികാരികളെ അറിയിച്ചിരുന്നു. അത് കണക്കാക്കിയുള്ള
തുകയാണ് ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്.
കഴിഞ്ഞ
തവണ ഓപ്പണ്‍ ടെണ്ടര്‍ ഇല്ലാത്തതിനാല്‍ വളരെ പ്രശ്നങ്ങളും വിമര്‍ശനങ്ങളും
ഉയര്‍ന്നിരുന്നെന്നും, അത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാനാണ് ഓപ്പണ്‍
ടെണ്ടര്‍ വിളിച്ച് യൂണിഫോം വിതരണം നടത്താന്‍ തീരുമാനിച്ചതെന്നും
വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിയമസഭയില്‍ അറിയിച്ചിരുന്നു.
അതിലുണ്ടായ കാലതാമസമാണ് സൗജന്യ യൂണിഫോം വിതരണ പദ്ധതിയെ തകിടം മറിച്ചത്.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി കുത്തക കമ്പനികള്‍ക്ക് മാത്രമായി
ടെണ്ടര്‍ നല്‍കിയതിനെക്കുറിച്ച് വിശദീകരണമൊന്നുമില്ലായിരുന്നു. മാര്‍ച്ച്
31നുള്ളില്‍ ഫണ്ട് ചെലവഴിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അതിബുദ്ധിയാണ്
പ്രശ്നങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന തരത്തിലായിരുന്നു (മുന്‍) ഡി.പി.ഐ
ബിജു പ്രഭാകറിന്റെ വാക്കുകള്‍. എന്നാല്‍, കുത്തക കമ്പനികളുടെ ചരക്ക്
വിറ്റഴിക്കുന്നതിന് വഴിയൊരുക്കി, സ്കൂളുകളില്‍ അവരുടെ വിപണി വളര്‍ത്തി ലാഭ
ശതമാനം പറ്റാനുള്ള ഗൂഢശ്രമങ്ങള്‍ പദ്ധതിക്കു പിന്നിലുണ്ടെന്ന
ആരോപണങ്ങളെയും തള്ളിക്കളയാനാവില്ല.
