വ്യാഴാഴ്‌ച, ഡിസംബർ 12, 2013

'ഗാന്ധി നാടകയാത്ര'യുമായി പരിഷത്ത് ജനങ്ങളിലേക്ക് ..

ശാസ്‌ത്രവും കലയും സംയോജിപ്പിച്ചുകൊണ്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേരള സമൂഹത്തിന്‌ സംഭാവനചെയ്‌ത ആശയപ്രചാരണോപാധിയാണ്‌ ശാസ്‌ത്രകലാജാഥ. 1980ലാണ്‌ കലാജാഥ ആരംഭിച്ചത്‌. തുടർന്നുള്ള വർഷങ്ങളിൽ ശാസ്‌ത്ര സാംസ്‌കാരിക ജാഥ, നവോത്ഥാനജാഥ, വനിതാകലാജാഥ മുതലായ വ്യത്യസ്‌ത പേരുകളിലാണെങ്കിലും ഈ മാധ്യമത്തെ ആശയപ്രചാരണത്തിൽ പരിഷത്ത്‌ സഫലമായും, സർഗാത്മകമായും ഉപയോഗിച്ചിട്ടുണ്ട്‌.
പ്രക്യതി ശാസ്‌ത്രവിഷയങ്ങളും, സാമൂഹിക ശാസ്‌ത്രവിഷയങ്ങളും കലാജാഥയ്‌ക്ക്‌ വിഷയങ്ങളായിട്ടുണ്ട്‌. കേരളത്തിൽ വമ്പിച്ച ബഹുജന പങ്കാളിത്തത്തോടെ നടത്തിയ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനത്തിന്റെയും അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളുടെയും സംഘാടനത്തിനും പ്രചാരണത്തിനും ശാസ്‌ത്രകലാജാഥ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. കേരള സമൂഹത്തിൽ അത്യന്തം സ്വാധീനം ചെലുത്തിയ ഈ അനൗപചാരിക വിദ്യാഭ്യാസ പരിപാടി അഖിലേന്ത്യാതലത്തിലും അരങ്ങേറിയിട്ടുണ്ട്‌. ബി.ജി.വി.എസ്‌ന്റെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാജാഥകൾ അവിടങ്ങളിലെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക്‌ ഊർജ്ജംപകരാനും ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്‌ രൂപം നൽകാനും വളരെ സഹായകമായിട്ടുണ്ട്‌.
ശാസ്‌ത്രകലാജാഥയുടെ ചരിത്രത്തിലെ തിളക്കമാർന്ന ഏടായിരുന്നു ഗലീലിയോ നാടകയാത്ര. ശാസ്‌ത്രവർഷത്തിന്റെ ഭാഗമായി നടത്തിയ ഈ നാടകം ഒന്നരലക്ഷത്തിലധികം ആളുകൾ കാണുകയുണ്ടായി. ശാസ്‌ത്രബോധവും ശാസ്‌ത്രസംസ്‌കാരവും ജനങ്ങളിലാകെ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു ഗലീലിയോ നാടകയാത്രയുടെ ലക്ഷ്യം.
2014-ൽ വീണ്ടുമൊരു നാടകയാത്രയുമായി പരിഷത്ത്‌ വരികയാണ്‌. തന്റെ സക്രിയമായ സർഗാത്മക സംഭാവനകളിലൂടെ മലയാള സാഹിത്യത്തെയും സമൂഹത്തെയും ചൈതന്യ പൂർണമാക്കിക്കൊണ്ടിരിക്കുന്ന ശ്രീ സച്ചിദാനന്ദന്റെ ഗാന്ധി എന്ന നാടകത്തെ ആധാരമാക്കിയാണ്‌ ഈ വർഷത്തെ നാടകയാത്ര സംഘടിപ്പിച്ചിട്ടുള്ളത്‌. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ്‌ ഈ നാടകം. വിദേശ അധിനിവേശത്തിനും, വർഗീയതക്കും എതിരെ തന്റെ ജീവിതം കൊണ്ട്‌ ഗാന്ധിജി പോരാടി. ആധുനികകാല ചരിത്രത്തിലെ, സ്വാശ്രയത്വത്തിനും, മതനിരപേക്ഷതക്കും വേണ്ടിയും വർഗീയതയ്‌ക്കും മതതീവ്രവാദത്തിനും സാമ്പത്തിക അധിനിവേശത്തിനും എതിരെയുമുള്ള പോരാട്ടത്തിന്റെ ഉദാത്തമായ പ്രതീകമാണ്‌ ഗാന്ധിജി. ഇന്ത്യൻ ദേശീയ പ്രസ്ഥാനകാലത്ത്‌ ആഗോളവൽക്കരണതിന്റെ പ്രയോക്താക്കൾ സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യമായിരുന്നു. ഇന്ത്യയിലെ സമ്പത്ത്‌ കൊള്ളയടിച്ച്‌ ജനതയെ പാപ്പരാക്കുകയായിരുന്നു അവർ ചെയ്‌തത്‌. അതിനെതിരെയുള്ള ചെറുത്തുനിൽപുകളെ ദുർബലമാക്കാൻ മതസാമുദായികവാദം ശക്തിപ്പെടുത്തുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്‌തു. ഒടുവിൽ രാജ്യത്തെ വിഭജിച്ചുകൊണ്ടാണ്‌ ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടത്‌. ഇന്ന്‌ ബ്രീട്ടിഷ്‌ സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത്‌ അമേരിക്കൻ സാമ്രാജ്യത്വമാണ്‌ ഇന്ത്യക്കുമേൽ കടന്നുകേറുവാൻ ശ്രമിക്കുന്നത്‌. അതിനവർ ഉപയോഗിക്കുന്ന രീതികളും തന്ത്രങ്ങളും വ്യത്യസ്‌തമാണെന്നു മാത്രം.
ഗാന്ധിജി തുടങ്ങിവെച്ച സാമ്രാജ്യത്വ വിരുദ്ധ വർഗ്ഗീയ വിരുദ്ധ സമരങ്ങൾ ഇന്ന്‌ പലരീതികളിലാണെങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതും വലുതുമായ തോതിൽ നടന്നുകൊണ്ടിരിക്കുകയാണ്‌. വലുപ്പ ചെറുപ്പത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇന്നത്തെ ജനകീയ സമരങ്ങളുടെയെല്ലാം പൊതുസ്വഭാവം, അവ സാമ്രാജ്യത്വ നയങ്ങളുടെ കെടുതിക്കെതിരെയോ, വർഗ്ഗീയതക്കെതിരെയോ മുതലാളിത്ത വികസന നയങ്ങൾക്കെതിരെയൊ ഉള്ളവയാണ്‌എന്നതാണ്‌. കൂടംകുളത്തും ജൈത്താപ്പൂരിലും നടക്കുന്ന ആണവ നിലയവിരുദ്ധ സമരങ്ങളിലും പരിസ്ഥിതി നശീകരണ നടപടികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും മുസഫർപ്പൂരിലും ഗുജറാത്തിലും അരങ്ങേറിയ വർഗീയതക്കെതിരെയുള്ള സമരങ്ങളിലുമെല്ലാം ഈ യാഥാർത്ഥ്യം പ്രകടമാണ്‌. അതേസമയം പ്രാദേശിക തലങ്ങളിൽ കുടിവെള്ള മലിനീകരണത്തിനെതിരെയും, ടോളിനെതിരെയും, അനധികൃത മണലൂറ്റലിന്നെതിരെയും, ഭൂമിയിലെ കടന്നാക്രമണത്തിനെതിരെയും വീടിന്നായും, ഭക്ഷണത്തിനായും എല്ലാം നടക്കുന്ന സമരങ്ങളിലും ഈ പ്രതിരോധവീര്യം പ്രകടമാണ്‌. ചൂഷണത്തിന്റെയും മർദ്ദനത്തിന്റെയും ഭീകര രൂപങ്ങളെ ചെറുക്കുകയും ജനകീയ സമരങ്ങളെ ഉയർത്തുകയും വളർത്തുകയും ചെയ്യേണ്ടത്‌ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
സ്വതന്ത്ര ഇന്ത്യയിൽ വരാനിരിക്കുന്ന വൻ കെടുതികളുടെ ദുസ്സൂചനയായിരുന്നോ ഗാന്ധിവധം? സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും മഹാത്മജി എല്ലാവർക്കും ഒരു ഭാരമായി തീർന്നിരുന്നോ? മനുവിന്റെ കൈ തട്ടിമാറ്റി കറുത്ത പിസ്റ്റളിൽ നിന്ന്‌ മൂന്നുതവണ നിറയൊഴിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമായി ഭാരതം പിളർന്നുപോയതുവഴി തന്നെ തന്റെ മനസ്സും ശരീരവും പിളർന്ന അവസ്ഥയിലായിരുന്നു ഗാന്ധിജി. തനിക്കേറ്റവും പ്രിയപ്പെട്ടവരും വിശ്വസ്‌തരും ആയവർതന്നെ രാജ്യത്തിന്റെ വിഭജനത്തിന്‌ കൂട്ടുനിൽക്കുന്നതും അധികാരത്തിന്‌ വേണ്ടി ആർത്തിയോടെ പരക്കംപായുന്നതും കണ്ടുകൊണ്ടാണ്‌ ഗാന്ധിജി കണ്ണടച്ചത്‌.
ആറ്‌ പതിറ്റാണ്ടു നീണ്ട സ്വാതന്ത്ര്യാനന്തരകാലത്ത്‌ ഇന്ത്യ വളരെയേറെ വളർന്നിരിക്കുന്നു. എന്നാൽ വളർച്ചയുടെ നേട്ടങ്ങളെല്ലാം പകുത്തെടുത്തും, മുറിച്ചെടുത്തും, വിഭജിച്ചും, വാരിക്കൂട്ടിയും ഒരു ചെറുവിഭാഗം സമൂഹത്തിൽ ആധിപത്യമുറപ്പിച്ചിരിക്കയാണ്‌. ഇപ്പോൾ ഇവരെല്ലാം ചേർന്ന്‌ അവശേഷിച്ച പ്രകൃതി വിഭവങ്ങളും കവർന്നെടുക്കുകയാണ്‌. ഇതിന്റെ നേതൃത്വത്തിലുള്ള സമ്പന്നർക്കിടയിൽ ജാതി-മത-പ്രാദേശിക വ്യത്യാസങ്ങളൊന്നുമില്ല. അതൊക്കെ, ഇക്കൂട്ടർ, തമ്മിൽ തല്ലി മരിക്കാനായി ഭൂരിപക്ഷം വരുന്ന ദരിദ്രരെ ഏൽപ്പിച്ചിരിക്കയാണ്‌. ഈ മേധാവി വർഗം പ്രത്യക്ഷത്തിൽ ഗാന്ധിജിയെ ആദരിക്കുകയും പരോക്ഷമായി അപമാനിക്കുകയും ചെയ്യുന്നു. വാക്കുകളിലൂടെ അംഗീകരിക്കുകയും, പ്രവൃത്തികളിലൂടെ നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌.
ഗാന്ധിജിയും അദ്ദേഹം നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും ലക്ഷ്യമാക്കിയത്‌ ഇതൊന്നുമായിരുന്നില്ല. കാർഷിക വികസനത്തിൽ, അധികാര വികേന്ദ്രീകരണത്തിൽ, ഗ്രാമപുരോഗതിയിൽ, സ്വാശ്രയത്വത്തിൽ, സാംസ്‌കാരിക മുന്നേറ്റത്തിൽ, മതേതരത്വത്തിൽ, സർവ്വോപരി ജനാധിപത്യത്തിൽ ഊന്നിയ സമഗ്ര രാജ്യപുരോഗതിയായിരുന്നു ഇന്ത്യ കാംക്ഷിച്ചത്‌. ഇത്തരം പ്രതീക്ഷകളുടെ നാമ്പുകൾപോലും കരിച്ചു കളഞ്ഞുകൊണ്ട്‌ തികച്ചും വ്യത്യസ്‌തമായൊരു ഇന്ത്യയാണ്‌ ഗാന്ധിവധത്തിന്‌ ശേഷം രൂപപ്പെട്ടുവന്നത്‌. ഗ്രാമനഗര അന്തരം, സാമ്പത്തിക അസമത്വം, അധികാര കേന്ദ്രീകരണം, മതഭ്രാന്ത്‌, വർഗ്ഗീയ കലാപങ്ങൾ, വൈദേശിക ആശ്രയത്വം എന്നിവയിലധിഷ്‌ഠിതമായ പുതിയൊരു നവകൊളോണിയൽ വികസനപാതയാണ്‌ ഭരണാധികാരികൾ നമുക്ക്‌ നല്‌കിയത്‌. ഈ നവകൊളോണിയൽപാത ഇന്നത്തെ നവലിബറൽ നയങ്ങളുമായി ചേർന്ന്‌ വീണ്ടും മറ്റൊരു പൂർണ്ണ കൊളോണിയൽ ആശ്രിതത്വത്തെ വരവേൽക്കുകയാണ്‌. കേന്ദ്രസ്ഥാനത്ത്‌, ബ്രിട്ടന്‌ പകരം, അമേരിക്കയാണെന്ന വ്യത്യാസമെ ഉള്ളൂ.
വർഗ്ഗീയത പ്രാദേശിക വൈകാരികതയിൽ നിന്ന്‌ കുതറിമാറി തികഞ്ഞ ഫാസിസ്റ്റ്‌ ശക്തിയായി രൂപപ്പെട്ടിരിക്കുന്നു. അതിനെ മതഭീകരവാദം കൊണ്ട്‌ നേരിടാമെന്ന നിലക്കാണ്‌ മറ്റൊരു വിഭാഗം ഇറങ്ങിപ്പുറപ്പെടുന്നത്‌. എന്നാൽ, രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ തന്നെയാണെന്ന തിരിച്ചറിവ്‌ പ്രധാനമാണ്‌. വർഗ്ഗീയ ഫാസിസം ഇന്നതിന്റെ ഉഗ്രരൂപം കൈവരിക്കുകയും, അത്‌ രാഷ്‌ട്രത്തിന്റെ പരമാധികാരം കൈപ്പിടിയിലാക്കാനു ള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്‌.
നവലിബറൽ അടിമത്വത്തിന്റെയും വർഗ്ഗീയ ഫാസിസത്തിന്റെയും പൊതു ശത്രുവായി ജനാധിപത്യ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും മാറിയിരിക്കുകയാണ്‌. ശാസ്‌ത്രബോധത്തെ നിരാകരിക്കുന്നതിലും സാങ്കേതിക വിദ്യയെ കച്ചവടവൽക്കരിക്കുന്നതിലും ഇരുകൂട്ടരും ഐക്യപ്പെടുന്നു. ഈ സാഹചര്യം സാധാരണ ജനജീവിതം അസാധ്യമാക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ തകർത്തെറിയുന്നു.
ഒരു ബദൽ സംസ്‌കാരവും മൂല്യബോധവും ഉയർത്തിപ്പിടിച്ചും, പ്രചരിപ്പിച്ചും കൊണ്ടുമാത്രമേ നാളെയെപ്പറ്റിയുള്ള ശുഭാപ്‌തി വിശ്വാസം ജനമസ്സുകളിൽ ഉറപ്പാക്കാൻ കഴിയൂ. ഭാവിയെപ്പറ്റി പ്രതീക്ഷയില്ലാത്ത, സ്വപ്‌നം കാണാൻ കഴിയാത്ത ജനങ്ങളിൽ നിന്ന്‌ സാമൂഹ്യമാറ്റത്തിനായി ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്‌. ജനങ്ങളിൽ ശുഭാപ്‌തിബോധവും കർമ്മോന്മുഖതയും വളർത്തിയെടുക്കേണ്ടതുണ്ട്‌. ശാസ്‌ത്രബോധത്തിലും മാനവികതയിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹിക സമത്വത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹസൃഷ്‌ടിയാണ്‌ നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യ സാക്ഷാൽകാരത്തിനുള്ള ഊർജ്ജവും പ്രചോദനവും പ്രദാനം ചെയ്യുന്ന ഉജ്വലപ്രതീകമാണ്‌ ഗാന്ധിജി. അതുതന്നെയാണ്‌ ഗാന്ധി നാടകയാത്രയുടെ പ്രസക്തിയും പ്രാധാന്യവും.

പരിപാടി

രണ്ട് നാടകസംഘങ്ങൾ ജനുവരി 26 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്നും യാത്ര ആരംഭിക്കും. 96 കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ച് ഫെബ്രുവരി 19 ന് വടക്കൻ ജാഥ പാലക്കാടും തെക്കൻ ജാഥ തൃശ്ശൂരിലും സമാപിക്കും

രചന

പ്രശസ്ത കവി സച്ചിദാനന്ദൻ 1995ൽ എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നാടകമാണ് ഗാന്ധി. പ്രസ്തുത കൃതിയെ അധികരിച്ച് ടിവി വേണുഗോപാലൻ, എൻ വേണുഗോപാലൻ, ബിഎസ് ശ്രീകണ്ഠൻ എന്നിവർ ചേർന്ന് പുതിയ രംഗഭാഷ്യം തയ്യാറാക്കുന്നു.

സംവിധാനം

സമകാലീന മലയാള നാടക വേദിയിലെ ശ്രദ്ധേയനായ മനോജ് നാരായണനാണ് ഗാന്ധി സംവിധാനം ചെയ്യുന്നത്.
                                                          (കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക ...                              http://wiki.kssp.in/index.php/Gandhi_nataka_yaathra_2013)

ഞായറാഴ്‌ച, ഡിസംബർ 01, 2013

കേരള സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണവും അസീസ് കമ്മിറ്റി റിപ്പോർട്ടും

ആമുഖം

പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയെ സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്ന, തുടർച്ചയായ നടപടികളാണ്‌ കേരളത്തിൽ ഇന്നു അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. പരിഷത്തടക്കമുള്ള സംഘടനകൾ നേരത്തേ തന്നെ മുന്നറിയിപ്പു നൽകിയ കാര്യങ്ങൾ ഇന്നു യാഥാർഥ്യമാവുകയാണ്‌. ശക്തമായ എതിർപ്പ്‌ ഉണ്ടായിട്ടും വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം അതിവേഗം ആധിപത്യം നേടുന്നു. അതിന്റെ സൂത്രധാരത്വം വഹിക്കുന്നതിൽ മുഖ്യപങ്ക്‌ സ്വകാര്യ ഏജൻസികളല്ല ഭരണകൂടം തന്നെയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌ എന്നതാണ്‌ ഇന്ന്‌ ഏറെ ഗൗരവതരമായിട്ടുള്ളത്‌. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ഭരണകൂടം തന്നെ ഇന്നതിനെ തകർക്കുന്നതിനും നേതൃത്വം നൽകുകയാണ്‌.
കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ മൂന്നുപതിറ്റാണ്ട്‌ വിദ്യാഭ്യാസം സേവനമേഖലയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നു. സാമൂഹ്യ ഉന്നമനമായിരുന്നു അതിന്റെ ലക്ഷ്യം. അതിലേക്ക്‌ വ്യവസായികളും ജനങ്ങളുമെല്ലാം സംഭാവനനൽകും.പക്ഷേ, അത്‌ വാണിജ്യത്തിന്റെ ഭാഗമായിരുന്നില്ല. സേവനങ്ങൾ വാണിജ്യമാണെന്ന്‌ ഗാട്ട്‌ കരാറിലൂടെ ഇന്ത്യയും അംഗീകരിച്ചതോടെയാണ്‌ ഇതിനു മാറ്റം വന്നത്‌. വിദേശ - സ്വദേശ മൂലധന സമ്മർദം വഴിയായും അന്താരാഷ്‌ട്ര കരാറുകളുടെ നിബന്ധനകൾ മൂലവും വിദ്യാഭ്യാസത്തിനു നൽകിപ്പോന്ന സഹായം വൻതോതിൽ വെട്ടിക്കുറച്ചു. തുടർന്നു പൊതുസ്വകാര്യപങ്കാളിത്തത്തെ (PPP) ക്കുറിച്ചുള്ള പല്ലവിയായി. ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിലല്ല, സേവനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊതുവിദ്യാലയങ്ങളുടെ കാര്യശേഷി കണക്കാക്കിയിരുന്നത്‌. കാര്യശേഷി വളർത്താൻ പണമില്ലെന്ന്‌ വാദിച്ച ഗവൺമെന്റ്‌ DPEP, SSA തുടങ്ങിയ കേന്ദ്രഗവൺമെന്റ്‌ പദ്ധതികളെയാണ്‌ ആശ്രയിച്ചുപോന്നത്‌. സാമ്പത്തിക നഷ്ടമെന്നുപറഞ്ഞ്‌ സ്‌കൂളുകൾ അടച്ചുപൂട്ടാൻ ശ്രമിച്ചു. വിദ്യാഭ്യാസത്തിന്റെ മുതൽമുടക്കിൽ അധികമധികം സ്വകാര്യ പങ്കാളിത്തമായി. ഭൂമിയും സൗകര്യങ്ങളും ഗവൺമെന്റ്‌ നൽകി വിദ്യാലയനടത്തിപ്പ്‌ സ്വകാര്യ ഏജൻസികൾ ഏറ്റെടുക്കണമെന്നുവരെയായി. ഉന്നത വിദ്യാഭ്യാസമേഖലയിൽ ഇത്‌ വ്യാപകമായിത്തുടങ്ങി.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ആദ്യകാലം മുതലേ ഇവിടെ ചർച്ചാവിഷയമാണ്‌. കേന്ദ്രതലത്തിൽ, ഗുണനിലവാരം മെച്ചപ്പെടുത്താനായി നടത്തിയ എല്ലാ പരിഷ്‌ക്കാരങ്ങളും തൽസമയം നടപ്പാക്കിയ സംസ്ഥാനമാണല്ലോ നമ്മുടേത്‌. 1997 മുതൽ കേരളത്തിൽ നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്‌ക്കാരം ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട കേരളത്തിന്റെ തനത്‌ മുന്നേറ്റമായിരുന്നു. ഇവിടുത്തെ അധ്യാപകരുടെ അനുഭവങ്ങളുടെയും ലോകമാകെ വളർന്നുവന്ന വിദ്യാഭ്യാസപരിപ്രേക്ഷ്യങ്ങളുടെയും പശ്ചാത്തലത്തിൽ രൂപംകൊണ്ട പാഠ്യപദ്ധതി പൊതുവിൽ ഫലപ്രദമാണെന്ന്‌ അനുഭവങ്ങൾ തെളിയിക്കുകയും വിദ്യാലയങ്ങളുടെ പൊതുപ്രകടനം വലിയ തോതിൽ ഉയരുകയും ചെയ്‌തു. പ്രാദേശിക തലത്തിൽ നിലനിന്ന വമ്പിച്ച പരാധീനതകളെയും പൊതുവിദ്യാലയങ്ങളോട്‌ പൊതുവെയുള്ള അവഗണനയെയും മറികടന്നാണ്‌ നിരവധി വിദ്യാലയങ്ങൾ ഈ നേട്ടങ്ങളുണ്ടാക്കിയത്‌.
എന്നാൽ നവലിബറൽ സ്വാശ്രയലോബിക്കും വിദ്യാഭ്യാസത്തെ സംബന്ധിച്ച സാമ്പ്രദായിക വ്യവഹാരവാദപരമായ കാഴ്‌ചപ്പാടുകൾ തുടരുന്നവർക്കും ഈ മാറ്റങ്ങൾ സ്വീകാര്യമായില്ല. അവർ പുതിയ പാഠ്യപദ്ധതിയെ കടന്നാക്രമിക്കാൻ തുടങ്ങി. അക്കാദമീയമായചർച്ചകൾ നടത്തി നിലപാടുകൾ സ്വീകരിക്കേണ്ടതിനു പകരം കേവല രാഷ്‌ട്രീയത്തിലൂന്നിയ അക്കാദമീയ സമൂഹത്തിലൊരു വിഭാഗവും ഈ കടന്നാക്രമണത്തിൽ പങ്കാളികളായി. പുതിയ പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച്‌ ഈ വിവാദം സൃഷ്ടിച്ച ആശയക്കുഴപ്പം ചില്ലറയല്ല.
ഇപ്പോൾ പാഠ്യപദ്ധതിക്കെതിരായ ആക്രമണത്തിന്റെ മുന വിദ്യാഭ്യാസനിലവാരം തകരുന്നുവെന്നതാണ്‌. നിലവാരത്തകർച്ചമൂലം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുപോകുന്നുവെന്ന വാദമാണുയരുന്നത്‌. അൺ എയ്‌ഡഡ്‌ അടക്കം എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ കുറയുന്നു എന്നതാണു വാസ്‌തവം. ഇത്തവണത്തെ പ്രവേശനനിരക്കിൽ സർക്കാർ വിദ്യാലയങ്ങളാണ്‌ അൺ എയിഡഡിനേക്കാൾ മുമ്പിലെന്നതും വസ്‌തുതയാണ്‌. ജനസംഖ്യയിലുള്ള കുറവാണ്‌ കുട്ടികൾ കുറയുന്നതിനുള്ള പ്രധാന കാരണം.
1980 മുതൽ തുടർച്ചയായി കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്‌. ചിലയിടങ്ങളിൽ അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്ന പ്രവണതയുമുണ്ട്‌. സാധാരണക്കാരുടെ കൂടെ സ്വന്തം മക്കളെ വിടാൻ തയ്യാറാകാത്ത വർഗബോധമുള്ളവരും മധ്യവർഗ സംസ്‌കാരം ഉൽപ്പാദിപ്പിക്കുന്ന വ്യാമോഹങ്ങളുമാണ്‌ ഇതിനു പിന്നിൽ. മലയാളം മീഡിയത്തിൽ കുട്ടികളെ പഠിപ്പിക്കാത്തതുകൊണ്ട്‌ കുട്ടികളുടെ നിലവാരമെന്തെന്നും സ്വന്തം കുട്ടികളുടെ നിലവാരവുമായുള്ള താരതമ്യം എങ്ങനെയാകണമെന്നും വിലയിരുത്താൻ പോലും ഈ രക്ഷിതാക്കൾക്കാകുന്നില്ല. കച്ചവട വിദ്യാഭ്യാസലോബിയും അവരെ പിന്താങ്ങുന്ന ചില `വിദഗ്‌ധരും' സംഘടനകളുമാണ്‌ നിലവാരത്തകർച്ച ഉയർത്തി പൊതു വിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്‌.
കേരളത്തിൽ പൊതുവിദ്യാലയങ്ങൾക്കു തന്നെയാണിപ്പോഴും പ്രാമുഖ്യം. 80 ശതമാനത്തിലേറെ വിദ്യാർഥികളും അവിടെത്തന്നെയാണു പഠിക്കുന്നത്‌. ഇത്തരം വിദ്യാലയങ്ങളുടെ ഗുണമേന്മ ഏറ്റവും മികച്ചതാക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം. ദൗർഭാഗ്യവശാൽ ഗവൺമെന്റിന്റെ നയസമീപനങ്ങൾ ഈ ദിശയിലല്ല. കേന്ദ്രസർക്കാരിൽ നിന്നു ലഭിക്കുന്ന എസ്‌.എസ്‌.എ, ആർ.എം.എസ്‌.എ ഫണ്ടുകളും വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച്‌ പൊതുവിദ്യാലയങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള സാധ്യതകളും ഫലവത്തായ പ്രവർത്തനങ്ങളാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നില്ല. ഈ വീഴ്‌ച മറച്ചുവയ്‌ക്കാൻ കൂടിയാണ്‌ വിദ്യാഭ്യാസ നിലവാരം തകരുകയാണെന്ന വ്യാപകമായ പ്രചാരണം നടത്തുന്നത്‌.
വിദ്യാഭ്യാസ നിലവാരം വർധിപ്പിക്കാൻ അധ്യാപകനിയമനത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുക, സ്‌കൂൾ ഭരണനിർവഹണം കാര്യക്ഷമമാക്കുക, ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുക ഇൻസർവീസ്‌ പരിശീലനം കാര്യക്ഷമമാക്കുക, ബോധന പഠന രൂപങ്ങളും നിരന്തര മൂല്യനിർണയവും കൃത്യമായി മോണിട്ടർ ചെയ്യുക തുടങ്ങിയവ അത്യാവശ്യമാണ്‌. ഇതിനെല്ലാമുള്ള ബാധ്യത സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്‌. ഇവയിലൊന്നും ഒരു പുതിയ പരിപാടിയും ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നില്ല. എന്നുമാത്രമല്ല, ഉണ്ടായിരുന്ന ക്ലസ്റ്റർ പരിശീലനമടക്കം അപ്രത്യക്ഷമാവുകയും ചെയ്‌തിരിക്കുന്നു. ഇതോടൊപ്പം പാഠ്യപദ്ധതി മുഴുവൻ അഴിച്ചുപണിയാൻ സർക്കാർ തീരുമാനിക്കുകയും ചെയ്‌തിരിക്കയാണ്‌.
2007-ൽ നിലവിൽ വന്ന കേരള സ്‌കൂൾ പാഠ്യപദ്ധതിയും (കെ.സി.എഫ്‌) അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട പാഠപുസ്‌തകങ്ങളും കേരള സർക്കാർ മാറ്റുകയാണ്‌. അതിനായി പ്രൊഫ.പി.കെ.അബ്‌ദുൾ അസീസ്‌ ചെയർമാനായി ഒരു വിദഗ്‌ധസമിതിയെ ഈ വർഷമാദ്യം സർക്കാർ നിയമിക്കുകയുണ്ടായി. അതിന്റെ ഭാഗമായി കമ്മിറ്റിയുടെ നിർദ്ദേശാനുസരണം അധ്യാപകരുടെ ഇടയിൽ 2013 ഫെബ്രുവരിയിൽ ഒരു സർവെ നടത്തിയിരുന്നു. 2013 ജൂണിൽ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള ഒരു സമീപനരേഖ കമ്മിറ്റി പുറത്തിറക്കി.
സമീപന രേഖയുടെ അടിസ്ഥാനത്തിൽ വ്യാപകമായ ചർച്ച നടത്തി അഭിപ്രായ ശേഖരണം നടത്തിയാവണം റിപ്പോർട്ട്‌ തയ്യാറാക്കേണ്ടത്‌. അത്ഭുതകരമെന്ന്‌ പറയട്ടെ, പ്രസ്‌തുത റിപ്പോർട്ട്‌ ലഭിക്കും മുമ്പ്‌, ജൂലൈയിൽ തന്നെ, പാഠപുസ്‌തക രചന എസ്‌ സി ഇ ആർ ടി യിൽ ആരംഭിച്ചിരുന്നു. പാഠപുസ്‌തകങ്ങൾ മാറ്റണമെന്ന്‌ ആദ്യം തീരുമാനിക്കുക. അതിനുശേഷം അതിനാവശ്യമായ റിപ്പോർട്ട്‌ ഉണ്ടാക്കുക - ഇതാണിവിടെ നടന്നത്‌. 1, 3, 5, 7, 11 ക്ലാസുകളിലെ പാഠപുസ്‌തകങ്ങളാണ്‌ അടുത്ത അക്കാദമിക വർഷം മാറ്റുന്നത്‌. വളരെ തിടുക്കത്തിലാണ്‌ സർക്കാർ കാര്യങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. എന്തിനാണിത്ര ധൃതി പിടിക്കുന്നത്‌ എന്ന്‌ ആരും ചോദിച്ചുപോവും. നിലവിലുള്ള പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും ധൃതഗതിയിലുള്ള പരിഷ്‌കരണം അനിവാര്യമാക്കും വിധം `പഴഞ്ചനാ'യോ?
സർക്കാരിന്റെ ന്യായീകരണങ്ങൾ ഒട്ടും തന്നെ ന്യായയുക്തങ്ങളല്ലെങ്കിലും, 2013 ആഗസ്‌തിൽ അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിച്ചു. ഈ റിപ്പോർട്ടും അതിലെ ശുപാർശകളും വിലയിരുത്തണമെങ്കിൽ കേരളത്തിലെയും ഇന്ത്യയിലെയും പാഠ്യപദ്ധതി രൂപീകരണ ചരിത്രം അല്‌പം പരിശോധിച്ചേ മതിയാവൂ.

പാഠ്യപദ്ധതി രൂപീകരണ ചരിത്രം

1976-ൽ ഒരു ഭരണഘടനാ ഭേദഗതി വഴിയാണ്‌ സംസ്ഥാന ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസം സംയുക്ത ലിസ്റ്റിൽ (Concurrent list) ഉൾപ്പെടുത്തുന്നത്‌. സംയുക്ത ലിസ്റ്റിലായാൽ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിയമ നിർമാണം നടത്താൻ അധികാരം ലഭിക്കും. 1986-ൽ ഇന്ത്യൻ പാർലിമെന്റ്‌ പാസാക്കിയതും 1992-ൽ ഭേദഗതി വരുത്തിയതുമായ ദേശീയ വിദ്യാഭ്യാസ നയമാണ്‌ രാജ്യത്ത്‌ ഇപ്പോൾ നിലനിൽക്കുന്നത്‌. ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിലെ നവലിബറൽ നയങ്ങൾക്ക്‌ തുടക്കം കുറിച്ച ഒരു രേഖയായിരുന്നു അത്‌. ഇന്ന്‌ വിദ്യാഭ്യാസരംഗത്ത്‌ കണ്ടുവരുന്ന ഉദാരവത്‌കരണ നയങ്ങളെ അത്‌ സാധൂകരിക്കുന്നു. എന്നിരുന്നാലും, എലിമെന്ററി (1-8 വരെ ക്ലാസുകൾ) വിദ്യാഭ്യാസത്തെ ശിശുകേന്ദ്രിതവും പ്രവർത്തനാധിഷ്‌ഠിതവുമാക്കണമെന്നും `ജയ-പരാജയങ്ങൾ' പ്രൈമറി ഘട്ടത്തിൽ പാടില്ലെന്നും മൂല്യനിർണയം നിരന്തരമായി നടക്കണമെന്നും ആ രേഖ പറഞ്ഞുവച്ചിരുന്നു. ഈ നയം പുനഃപരിശോധിക്കാൻ വേണ്ടി ആചാര്യ രാമമൂർത്തിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ പുതുതായി വന്ന കേന്ദ്രസർക്കാർ 1990-ൽ നിയോഗിക്കുകയുണ്ടായി. ഒട്ടേറെ നിർദ്ദേശങ്ങൾ വെച്ചതോടൊപ്പം ശിശുകേന്ദ്രിതമായ പഠന-ബോധനത്തിന്റെ ചില മാതൃകകളും പ്രസ്‌തുത കമ്മിറ്റി അവതരിപ്പിക്കുകയുണ്ടായി.
1980-കളിൽ മധ്യപ്രദേശിലെ `ഏകലവ്യ' എന്ന സംഘടന ശിശുകേന്ദ്രിതമായ പഠനത്തിന്‌ രീതിശാസ്‌ത്രപരമായ ധാരാളം മാതൃകകൾ ക്ലാസ്‌മുറികളിൽ പരീക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. കേരളത്തിൽ, പഠനപ്രവർത്തനങ്ങൾ ശിശുസൗഹൃദപരമായും പ്രവർത്തനാധിഷ്‌ഠിതമായും ക്രമീകരിച്ച്‌ ക്ലാസ്‌മുറികളെ ജനാധിപത്യ സംവാദത്തിനുള്ള ഇടങ്ങളായി പരിണമിപ്പിക്കാനുള്ള ശ്രമങ്ങൾ, തങ്ങളുടെ ബാലവേദികളിൽ ശാസ്‌ത്രസാഹിത്യ പരിഷത്തും നടത്തുന്നുണ്ടായിരുന്നു. 1986-ലെ ബാലോത്സവ ജാഥകൾ, 1989-ൽ ആരംഭിച്ച അക്ഷരവേദികൾ, 1987-ലെ അഖിലേന്ത്യാ ബാലോത്സവം, തുടർന്നങ്ങോട്ട്‌ നടത്തിയ നിരവധി പ്രാദേശിക ബാലോത്സവങ്ങൾ എന്നിവ കേരളത്തിലെ വിദ്യാഭ്യാസപ്രവർത്തകർക്ക്‌ ഔപചാരിക വിദ്യാഭ്യാസത്തെ ഫലപ്രദമാക്കാനായി കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങളും വൈദഗ്‌ധ്യവും ലഭ്യമാക്കി. 1989-90 ലെ എറണാകുളം സാക്ഷരതാ പരിപാടിയിലും 1990-91 ലെ സാക്ഷരകേരളം പരിപാടിയിലും തയ്യാറാക്കിയ പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും പ്രവർത്തനാധിഷ്‌ഠിതവും പരിസരബന്ധിതവും സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ പ്രശ്‌നങ്ങളെ വിമർശനാത്മകമായി അപഗ്രഥിക്കുന്നതും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു പഠനരീതി സ്വായത്തമാക്കുന്നതിന്‌ പ്രയോജനകരമായി. 1993-ൽ പുറത്തുവന്ന `ഭാരരഹിത പഠനം' (Learning without Burden) എന്ന പ്രൊഫ.യശ്‌പാലിന്റെ റിപ്പോർട്ടാകട്ടെ, അധ്യാപകർക്ക്‌ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കൂടുതൽ പ്രചോദനവും ആത്മവിശ്വാസവും നൽകി.
1997-ൽ കേരളം ഏറ്റെടുത്ത പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ ഈ അനുഭവങ്ങളുടെയെല്ലാം പിൻബലമുണ്ടായിരുന്നു. നാളതുവരെ സംസ്ഥാനത്ത്‌ നടന്ന പാഠ്യപദ്ധതി പ്രവർത്തനങ്ങളിൽ നിന്ന്‌ തികച്ചും വ്യതിരിക്തമായിരുന്നു അത്‌. കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങളല്ലെന്നും, ഒട്ടേറെ അനുഭവങ്ങളുമായാണ്‌ അവർ സ്‌കൂളിലെത്തുന്നതെന്നും, പുതിയ അനുഭവങ്ങൾ കുട്ടികൾക്ക്‌ ലഭ്യമാക്കി അറിവ്‌ സൃഷ്‌ടിക്കാൻ കുട്ടിയെ സഹായിക്കുകയാണ്‌ അധ്യാപകർ ചെയ്യേണ്ടതെന്നും അന്ന്‌ തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്‌തകം, അധ്യാപകസഹായി, അധ്യാപകപരിശീലനം, അധ്യാപകർക്കുള്ള തൽസ്ഥല സഹായം, ക്ലാസ്‌മുറിയിലെ സൗകര്യങ്ങൾ, വിദ്യാഭ്യാസ മാനേജ്‌മെന്റ്‌, മൂല്യ നിർണയം എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടു. ഇതിനനുസൃതമായി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയും ചെയ്‌തു.

എൻ.സി.എഫ്‌ - 2005

2001-ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ഒന്നാം യു.പി.എ സർക്കാർ, വർഗീയവത്‌കൃതമെന്ന്‌ വിലയിരുത്തപ്പെട്ട 2000-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ പരിഷ്‌കരിക്കുകയും പ്രൊഫ. യശ്‌പാലിന്റെ നേതൃത്വത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ 2005 (നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്‌ -എൻ.സി.എഫ്‌ 2005) എന്ന പുതിയ രേഖ തയ്യാറാക്കുകയും ചെയ്‌തു. 1997-ലെ കേരള പാഠ്യപദ്ധതിയും പുരോഗതി പ്രാപിച്ച രാജ്യങ്ങളിലെ സ്‌കൂൾ പാഠ്യപദ്ധതികളും മറ്റും പരിശോധിച്ചാണ്‌ എൻ.സി.എഫ്‌ 2005 തയ്യാറാക്കിയത്‌. അതിനാൽ ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിലെ അടിസ്ഥാനപരവും പുരോഗമനപരവുമായ ഒരു മാറ്റത്തിനാണ്‌ ഈ രേഖ വഴിയൊരുക്കിയത്‌. സ്‌കൂളിന്‌ പുറത്തുള്ള ജീവിതവുമായി അറിവിനെ ബന്ധിപ്പിക്കുക, കാണാപ്പാഠമാക്കുന്ന രീതി ഒഴിവാക്കുക, പാഠപുസ്‌തക കേന്ദ്രിതമാകാതെ കുട്ടിയുടെ സമഗ്രമായ വികസനത്തിന്‌ പര്യാപ്‌തമായ ധാരാളം പ്രവർത്തനങ്ങൾക്ക്‌ സാധ്യതയുള്ള പാഠ്യപദ്ധതി വികസിപ്പിക്കുക, പരീക്ഷകളെ വഴക്കമുള്ളതാക്കുകയും അതുവഴി ക്ലാസ്‌മുറിയിലെ പഠനപ്രവർത്തനങ്ങളുമായും അന്തരീക്ഷവുമായും അതിനെ ഉദ്‌ഗ്രഥിപ്പിക്കുക, രാജ്യത്തെ ജനാധിപത്യ രാഷ്‌ട്രീയത്തിൽ താല്‌പര്യമെടുക്കുന്ന ശക്തമായ സ്വത്വം കുട്ടിയിൽ വളർത്തിയെടുക്കുക എന്നീ അടിസ്ഥാന തത്ത്വങ്ങൾക്കനുസരിച്ചാണ്‌ എൻ.സി.എഫ്‌ 2005 തയ്യാറാക്കിയിട്ടുള്ളത്‌.
എൻ.സി.എഫ്‌ 2005 ഒട്ടേറെ നിർദ്ദേശങ്ങളും ശുപാർശകളും മുന്നോട്ടുവെച്ചു. സ്‌കൂൾ പഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും അതത്‌ പ്രായത്തിലുള്ള കുട്ടികളുടെ പ്രകൃതത്തിനും ചുറ്റുപാടിനും അനുസൃതമായിരിക്കണമെന്നും, എല്ലാ കുട്ടികൾക്കും തുല്യ അവസരം ലഭ്യമാക്കണമെന്നും, അധ്യാപനമെന്നത്‌ വിവരങ്ങൾ പ്രേഷണം ചെയ്യലോ കാണാപ്പാഠമാക്കാൻ പരിശീലിപ്പിക്കലോ അല്ലെന്നും, അതിനുപകരം അറിവിന്റെ നിർമ്മാണത്തിന്‌ കുട്ടിയെ സഹായിക്കും വിധം അനുഭവങ്ങൾ പ്രദാനം ചെയ്യലാണ്‌ അധ്യാപകന്റെ ചുമതലയെന്നും, ഉദ്‌ഗ്രഥിത ജ്ഞാനം ലഭ്യമാക്കി അറിവ്‌ നേടുന്നതിലെ ആനന്ദം കുട്ടിക്ക്‌ അനുഭവവേദ്യമാക്കണമെന്നും, പ്രാദേശിക അറിവുകളും പരമ്പരാഗത കരവിരുതുകളും വിമർശനാത്മകമായി സ്വന്തം അറിവുമായി ഉൾച്ചേർക്കപ്പെടണമെന്നും, ഗോത്രഭാഷകളടക്കമുള്ള മാതൃഭാഷയാണ്‌ കുട്ടിയുടെ പഠനമാധ്യമമാക്കേണ്ടതെന്നും പ്രസ്‌തുത രേഖ നിർദ്ദേശിക്കുകയുണ്ടായി. എന്നുമാത്രമല്ല, തോൽവി-ജയം എന്ന രീതിയിൽ കുട്ടികളെ തരംതിരിക്കാതെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രേഡുകളാക്കി തിരിക്കുക, നിരന്തര മൂല്യനിർണയ രീതികൾ ക്ലാസുമുറികളിൽ ഉപയോഗപ്പെടുത്തി മൂല്യനിർണയ സങ്കേതങ്ങളെ ഉടച്ചുവാർക്കുക, പഠനം ഫലപ്രദമാക്കാൻ ക്ലാസ്‌മുറിയിൽ സാമൂഹ്യജ്ഞാന നിർമിതിയും വിമർശനാത്മക ബോധനശാസ്‌ത്രവും ഉപയോഗപ്പെടുത്തുക എന്നീ നിർദേശങ്ങളും പ്രസ്‌തുതരേഖയിലൂടെ മുന്നോട്ടുവച്ചു.

കെ.സി.എഫ്‌ 2007

എൻ.സി.എഫ്‌ 2005 തയ്യാറാക്കിയ ശേഷം സംസ്ഥാനങ്ങളോട്‌ അവരവരുടെ സ്വന്തം പാഠ്യപദ്ധതി ചട്ടക്കൂടും അതിനനുസരിച്ചുള്ള പാഠപുസ്‌തകങ്ങളും തയ്യാറാക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുകയുണ്ടായി. എൻ.സി.ഇ.ആർ.ടി കേരളത്തിന്‌ അതിനായി 2005-ൽ 10 ലക്ഷം രൂപ നൽകി. ഈ പണം ഉപയോഗിച്ചുള്ള കേരളത്തിലെ പ്രവർത്തനം 2006-ലാണ്‌ ആരംഭിച്ചത്‌.
പാഠ്യപദ്ധതിയെന്നത്‌ ഒരു സാമൂഹ്യ-രാഷ്‌ട്രീയ രേഖയാണല്ലോ. അതുകൊണ്ടുതന്നെ അത്‌ രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനങ്ങളോട്‌ വ്യാപകമായി ചർച്ച ചെയ്യേണ്ടതുണ്ട്‌. വിശദമായ ചർച്ചകൾക്കും, പഠനങ്ങൾക്കും ശേഷം തയ്യാറാക്കിയ കരടുരേഖ പ്രാദേശിക തലത്തിൽ പി.ടി.എ കളിലും മറ്റും ചർച്ച ചെയ്‌ത ശേഷമാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്‌ (കേരള കരിക്കുലം ഫ്രെയിം വർക്ക്‌ - കെ.സി.എഫ്‌ 2007) അവസാനരൂപം കൊടുത്തത്‌. അങ്ങിനെ തയ്യാറാക്കിയ രേഖ 2007-ൽ പ്രസിദ്ധീകരിച്ചു. . കേരളം വളർത്തിക്കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കരണ പ്രക്രിയയിലെ ഒരു നാഴികക്കല്ലാണ്‌ കെ.സി.എഫ്‌. 2007 ന്റെ രൂപീകരണം. എൻ.സി.എഫ്‌. മുന്നോട്ടുവച്ച വിമർശനാത്മക ബോധനത്തിന്‌ കേരളീയമായ ഒരു മാതൃക നിർമിച്ച്‌ മുന്നോട്ടു പോകാനാണ്‌ കെ.സി.എഫ്‌.-ലൂടെ ശ്രമിച്ചത്‌. വിദ്യാഭ്യാസത്തെ സമകാലിക സമൂഹത്തിലെ യാഥാർഥ്യങ്ങളോട്‌ അടുപ്പിക്കാനുള്ള ആഹ്വാനത്തെയാണ്‌ അതിലൂടെ സാക്ഷാത്‌കരിച്ചത്‌. `എന്തിന്‌ പഠിക്കണം' എന്ന അടിസ്ഥാന ചോദ്യത്തിൽ നിന്ന്‌, ഭാവികേരളസമൂഹത്തെ സംബന്ധിച്ച ചില കാഴ്‌ചപ്പാടുകൾ കെ.സി.എഫ്‌. മുന്നോട്ടുവെച്ചു. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായതും സമഗ്രവികസനം സാധ്യമാക്കുന്നതും ജനാധിപത്യം തൊട്ടുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ശാസ്‌ത്രീയ മനോഭാവം പുലർത്തുന്നതും വിമർശനാത്മകമായ നിലപാടുകൾ സ്വീകരിക്കുന്നതുമായ ഒരു സമൂഹനിർമിതിയാണ്‌ കേരളം അതിലൂടെ ലക്ഷ്യം വെച്ചത്‌. ലോകമാകെ അംഗീകരിക്കപ്പെട്ടതും പ്രശ്‌നാധിഷ്‌ഠിത പഠനം (Problem based learning) എന്ന ജ്ഞാനനിർമിതിയിൽ ഊന്നിയതുമായ പ്രാമാണിക സമീപനത്തെ കെ.സി.എഫ്‌. ഇതിനായി പ്രയോജനപ്പെടുത്തി. കേരളം ഇന്നഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങൾ, വികസന പ്രശ്‌നങ്ങൾ എന്നിവ തിരിച്ചറിഞ്ഞുകൊണ്ടുള്ള പഠനപ്രക്രിയ, പഠനത്തെ അർഥപൂർണമാക്കും എന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, ശിൽപ്പശാലകളിലൂടെ നിരവധി പ്രശ്‌നങ്ങൾ പട്ടികപ്പെടുത്തി. സൗകര്യാർഥം അവയെ എട്ട്‌ പ്രശ്‌ന മേഖലകളാക്കി തരം തിരിച്ചു. വിശ്വമാനവൻ എന്ന കാഴ്‌ചപ്പാട്‌ രൂപപ്പെടാത്ത അവസ്ഥ, അധ്വാനശേഷി വികാസത്തിന്റെ അഭാവം, സാംസ്‌കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവ്‌, കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ, ശാസ്‌ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്‌ചപ്പാടിന്റെ അഭാവം, പാർശ്വവത്‌ക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്‌മ, ശാസ്‌ത്രീയമായ സ്ഥല-ജല മാനേജ്‌മെന്റിന്റെ അഭാവം, പരിസ്ഥിതിസൗഹൃദമായ വ്യവസായവത്‌കരണത്തിന്റെയും നഗരവത്‌കരണത്തിന്റെയും അഭാവം എന്നിങ്ങനെ എട്ടെണ്ണമാണ്‌ തിട്ടപ്പെടുത്തപ്പെട്ട സാമൂഹ്യപ്രശ്‌ന മേഖലകൾ. പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ ഓരോ വിഷയത്തിലും ഓരോ യൂണിറ്റിലും എത്തിച്ചേരേണ്ട നിശ്ചിതമായ ധാരണകളും മനോഭാവങ്ങളും പട്ടികപ്പെടുത്തി. അതിലൂടെ സമഗ്രമായ സിലബസ്‌ ഗ്രിഡുകൾക്ക്‌ രൂപം നൽകി. അവയെ അടിസ്ഥാനമാക്കി പാഠപുസ്‌തകങ്ങൾ നിർമിച്ചു. വിദ്യാഭ്യാസമെന്നത്‌ സമൂഹത്തെ മാറ്റിപ്പണിയാനുള്ളതാണ്‌. ഒരു വ്യക്തിയുടെ ഏറ്റവും മികച്ച കഴിവുകളെ പുറത്തു കൊണ്ടുവരികയും അങ്ങിനെ ചെയ്യുമ്പോൾ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌ന നിർധാരണത്തിന്‌ സഹായിക്കുന്നവയാകുന്നുവെന്നുറപ്പാക്കുകയും വേണം. അതിനാണിവിടെ ശ്രമിച്ചത്‌ എന്നത്‌ വ്യക്തമാണ്‌.

കെ എൻ പണിക്കർ കമ്മിറ്റി പറഞ്ഞതെന്ത്‌?

ഇത്തരത്തിൽ സമഗ്രവീക്ഷണത്തോടെ തയ്യാറാക്കിയ കെ.സി.എഫ്‌ 2007-നെ തിരസ്‌കരിക്കുന്ന സമീപനമാണ്‌ അബ്‌ദുൾ അസീസ്‌ കമ്മിറ്റി എടുത്തിട്ടുള്ളത്‌. നിലവിലുള്ള പാഠ്യപദ്ധതി മാറ്റുന്നതിനുള്ള യുക്തിയായി മൂന്ന്‌ കാര്യങ്ങളാണ്‌ അസീസ്‌ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്‌.
1. ഡോ. കെ.എൻ.പണിക്കർ കമ്മിറ്റി റിപ്പോർട്ട്‌ തന്നെ ഇത്തരമൊരു പരിഷ്‌കരണം ആവശ്യപ്പെടുന്നുവെന്നതാണതിലൊന്ന്‌. 2008-ൽ തയ്യാറാക്കിയ ഏഴാം ക്ലാസിലെ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിലെ `മതമില്ലാത്ത ജീവൻ' എന്ന ഭാഗത്തെപ്പറ്റി സമൂഹത്തിൽ ചർച്ച ഉയർന്നപ്പോഴാണ്‌ അന്നത്തെ സർക്കാർ കെ.എൻ.പണിക്കരുടെ നേതൃത്വത്തിൽ ഒരു ഉന്നതാധികാര കമ്മിറ്റിയെ നിയോഗിച്ചത്‌. പണിക്കർ കമ്മിറ്റി വിശദമായി ചർച്ചകളും തെളിവെടുപ്പും നടത്തി സർക്കാരിന്‌ റിപ്പോർട്ട്‌ കൊടുത്തു. റിപ്പോർട്ടിലെ `നിരീക്ഷണങ്ങളും അവലോകനവും' എന്ന രണ്ടാമത്തെ അധ്യായത്തിൽ 21 നിരീക്ഷണങ്ങളുണ്ട്‌. പല സ്രോതസ്സുകളിൽ നിന്ന്‌ ലഭിച്ച അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയെ പരിശോധിക്കുകയാണ്‌ അവിടെ ചെയ്‌തത്‌. ഇതൊന്നും കമ്മിറ്റിയുടെ ശുപാർശകളല്ലെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ നിരീക്ഷണങ്ങളിലെ 7 എണ്ണത്തിലെ ചില ഭാഗങ്ങൾ മാത്രം സാഹചര്യത്തിൽ നിന്ന്‌ അടർത്തി മാറ്റി അസീസ്‌ കമ്മിറ്റി തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഉദാഹരണമായി, ഡോ.കെ.എൻ.പണിക്കരുടേതെന്ന നിലയിൽ അസീസ്‌ കമ്മിറ്റി എടുത്തു ചേർത്ത ഒരു നിരീക്ഷണമിതാണ്‌:
`പ്രശ്‌നാധിഷ്‌ഠിത പാഠ്യപദ്ധതി സയൻസ്‌, കണക്ക്‌ എന്നീ വിഷയങ്ങളുടെ സിലബസ്‌ ഗ്രിഡ്‌ തയ്യാറാക്കുന്നതിന്‌ പരിമിതി ഉണ്ടാക്കുന്നുണ്ട്‌'. എന്നാൽ ഇക്കാര്യം പണിക്കർ കമ്മിറ്റിറിപ്പോർട്ടിൽ പറയുന്നതിങ്ങനെയാണ്‌:
`പ്രശ്‌നങ്ങൾ ഋണാത്മകമായി (negative) പ്രസ്‌താവിച്ചത്‌ വിമർശിക്കപ്പെട്ടിട്ടുണ്ട്‌... ഇവ സയൻസ്‌, കണക്ക്‌ തുടങ്ങിയ വിഷയങ്ങളുടെ സിലബസ്‌ ഗ്രിഡ്‌ തയ്യാറാക്കുന്നതിന്‌ പരിമിതി ഉണ്ടാക്കുന്നുണ്ടോ എന്ന്‌ അതത്‌ വിഷയസമിതികൾ പരിശോധിക്കേണ്ടതുണ്ട്‌. പ്രശ്‌നങ്ങൾ ഋണാത്മകത്തിന്‌ പകരം ധനാത്മകമായാണ്‌ (Positive) പ്രസ്‌താവിക്കേണ്ടത്‌.'
ഇതിൽ എവിടെയാണ്‌ പ്രശ്‌നാധിഷ്‌ഠിത സമീപനത്തെ ചോദ്യം ചെയ്‌തിരിക്കുന്നത്‌? തുറന്ന ഒരു സമീപനം സ്വീകരിക്കുക മാത്രമല്ലേ കമ്മിറ്റി ചെയ്‌തിരിക്കുന്നത്‌?
പണിക്കർ കമ്മിറ്റിയുടെ മൂന്നാമത്തെ അധ്യായത്തിലാണ്‌ അവരുടെ 16 ശുപാർശകൾ കൊടുത്തിട്ടുള്ളത്‌. ഇവയിൽ നിന്ന്‌ വെറും മൂന്നെണ്ണം മാത്രമാണ്‌ അസീസ്‌ കമ്മിറ്റി സ്വീകരിച്ചിട്ടുള്ളത്‌. സ്വീകരിച്ചവയാകട്ടെ അത്രയേറെ അക്കാദമികമായി പ്രാധാന്യമില്ലാത്തവയാണ്‌ - പാഠപുസ്‌തകത്തിലെ ഭാഷ, ചിത്രീകരണം, പുസ്‌തകത്തിലെ കടലാസിന്റെ ഗുണമേന്മ തുടങ്ങിയവ.
പണിക്കർ കമ്മിറ്റി ശുപാർശ ചെയ്‌തത്‌ എന്തെല്ലാമാണെന്നു നോക്കാം.
  • വിമർശനാത്മക സമീപന പ്രകാരം പാഠപുസ്‌തകത്തിൽ ഒരു വിഷയത്തെക്കുറിച്ച്‌ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തുകയില്ല. അതിനാൽ തന്നെ എൻ.സി.ഇ.ആർ.ടി. പാഠപുസ്‌തകമായോ പഴയ പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്‌തകമായോ നിലവിലുള്ളതിനെ താരതമ്യം ചെയ്യുന്നത്‌ ഉചിതമല്ല. കാരണം അവ വ്യത്യസ്‌ത പാഠ്യപദ്ധതികളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടവയാണ്‌. കുട്ടികളുടെ അറിവുനിർമാണ പ്രക്രിയയ്‌ക്ക്‌ സഹായകമായ വിധത്തിൽ സാമൂഹികശാസ്‌ത്രത്തിൽ ഉളളടക്കപരമായ സമ്പുഷ്ടീകരണവും സൂചനകളും നൽകേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുമ്പോൾ ദേശീയ പ്രസ്ഥാനങ്ങൾക്കും നവോത്ഥാന നേതാക്കൾക്കുമുളള പ്രാതിനിധ്യം പാഠപുസ്‌തകത്തിൽ കൂടും. ശാസ്‌ത്ര പാഠപുസ്‌തകത്തിൽ കുട്ടികളുടെ നിലവാരത്തിനനുസൃതമല്ലാത്ത വിവരങ്ങളും നിർവചനങ്ങളും ഒഴിവാക്കണം.
  • പ്രാദേശിക കാര്യങ്ങളിൽ നിന്നും ദേശീയ കാര്യങ്ങളിലേക്ക്‌ കുട്ടികളെ നയിക്കുന്ന രീതി പ്രശംസനീയമാണ്‌. എന്നാൽ പ്രാദേശികതയ്‌ക്ക്‌ അമിതപ്രാധാന്യം ലഭിക്കുന്നത്‌ പ്രാദേശികവാദത്തേയും സങ്കുചിത ബോധത്തേയും പ്രോത്സാഹിപ്പിച്ചേക്കാം. അതിനാൽ ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളിലേക്കുളള കവാടം അനുയോജ്യമായ ഘട്ടത്തിൽ പാഠപുസ്‌തകം തുറന്നിടേണ്ടതാണ്‌.
  • ക്ലാസ്‌ റൂം ഗവേഷണത്തിന്റേയും വിമർശകനാത്മക വിലയിരുത്തലിന്റേയും അടിസ്ഥാനത്തിൽ കാലാകാലങ്ങളിൽ പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കണം. ഇതിനായി ഓരോ വിഷയത്തിനും മൂന്ന്‌ മുതൽ അഞ്ചുവരെ അംഗങ്ങളടങ്ങുന്ന വിദഗ്‌ധ സമിതി രൂപീകരിക്കാവുന്നതാണ്‌.
  • വിമർശനാത്മക ബോധനശാസ്‌ത്രത്തിന്റെ വിജയം പഠന പ്രക്രിയയിൽ നിർണായകപങ്ക്‌ വഹിക്കുന്ന അധ്യാപകരുടെ ബൗദ്ധിക സുസജ്ജതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉള്ളടക്ക മേഖലകൾ, പഠനബോധനശാസ്‌ത്രം, കുട്ടികളുടെ വികാസം, എന്നിവയിൽ എല്ലാ അധ്യാപകർക്കും വേണ്ടത്ര പരിശീലനം ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കേണ്ടതാണ്‌.
  • എല്ലാ പാഠപുസ്‌തകങ്ങളും ജെൻഡർ പരിഗണന ഉളളതാകണം. കൂടു തൽ മൂർത്തമായ വിവരണങ്ങളും അനുഭവങ്ങളും പാഠപുസ്‌തകങ്ങളിൽ ഉൾക്കൊള്ളിച്ച്‌ സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനപരമായ ബന്ധങ്ങളെ അഭിസംബോധന ചെയ്യണം. പാഠ്യപദ്ധതി, സിലബസ്‌, പാഠപുസ്‌തകം എന്നിവയുടെ നിർമാണത്തിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തണം.
  • ചിത്രീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം.
  • പാഠപുസ്‌തകത്തിന്റെ കെട്ടും മട്ടും ആകർഷകമാകണം, നല്ല കടലാസിൽ അച്ചടിക്കണം.
  • പാഠപുസ്‌തക ഭാഷ ശിശുസൗഹൃദമാക്കണം.
  • പാഠപുസ്‌തകത്തിന്റെയും അധ്യാപനസഹായിയുടെയും നിർമാണത്തിൽ അതത്‌ വിഷയങ്ങളുടെ ഉള്ളടക്കത്തിലും ബോധനശാസ്‌ത്രത്തിലും ധാരണയുളള വിദഗ്‌ധരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.
  • പാഠപുസ്‌തക രചയിതാക്കളുടെ പ്രൊഫണഷൽ വളർച്ചയ്‌ക്കു വേണ്ടി അക്കാദമിക അവസരങ്ങളും ഗവേഷണ നടപടികളും ഒരുക്കണം.
  • പാഠപുസ്‌തകം തയ്യാറാക്കിയവരുടെ പേരുകൾ പുസ്‌തകത്തിൽ നൽകണം.
  • സിലബസ്‌, പാഠപുസ്‌തകം, അധ്യാപകസഹായി എന്നിവ വെബ്‌സൈറ്റിൽ ഇടണം. ഫീൽഡിൽ നിന്നുളള പ്രതികരണങ്ങളും നിർദ്ദേശങ്ങളും വിദഗ്‌ധ സമിതി പരിഗണിക്കണം. ഇക്കാര്യത്തിൽ വിപുലമായ ചർച്ചകൾ സാധ്യമാക്കുന്ന രീതി എസ.്‌ഇ.ആർ.ടി. വികസിപ്പിക്കണം.
  • ഏഴാം ക്ലാസിലെ സാമൂഹികശാസ്‌ത്രത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ നിലവാരമില്ലാത്തതാണെന്നതിനാൽ പരിഭാഷകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ക്രമീകരണം രൂപപ്പെടുത്തണം.
  • സംസ്ഥാനത്ത്‌ നിലവിലുള്ള പാഠപുസ്‌തകങ്ങൾ മോണിറ്റർ ചെയ്യുന്നതിന്‌ ഒരു പാഠപുസ്‌തക കമ്മീഷനെ നിയോഗിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌.
ഈ നിർദേശങ്ങളിൽ ഒരിടത്തും നിലവിലുള്ള പാഠ്യപദ്ധതിയോ പാഠപുസ്‌തകങ്ങളോ. മാറ്റണമെന്നു പറയുന്നില്ല. മറിച്ച്‌ പാഠപുസ്‌തകങ്ങൾ തയ്യാറാക്കുമ്പോൾ പൊതുവിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ്‌ ചെയ്‌തിരിക്കുന്നത്‌. അത്തരം മെച്ചപ്പെടുത്തലിനു പകരം നിലവിലുള്ള പഠനസമീപനങ്ങൾ തിരുത്തിയെഴുതിക്കൊണ്ട്‌ പാഠപുസ്‌തകങ്ങൾ ഒന്നടങ്കം മാറ്റുന്ന പ്രക്രിയയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിനുള്ള ന്യായം കണ്ടെത്താൻ പണിക്കർ കമ്മിറ്റിയെ തെറ്റായി അവതരിപ്പിച്ചത്‌ അക്കാദമികമായ സത്യസന്ധതയ്‌ക്ക്‌ നിരക്കുന്നതല്ല.
2. പണിക്കർ കമ്മിറ്റിയുടെ ശുപാർശകൾക്കനുസരിച്ച്‌ പാഠ്യപദ്ധതി പരിഷ്‌കരണം നടത്താത്തതിനാൽ കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴ്‌ന്നുപോയി എന്നതാണ്‌ രണ്ടാമത്തെ കാരണം. ഇത്തരമൊരു വിലയിരുത്തൽ നടത്തുമ്പോൾ അതിനായി ശാസ്‌ത്രീയപഠനങ്ങൾ നടത്തി വിവരങ്ങൾ ശേഖരിക്കുകയോ, ഇപ്പോൾ ലഭ്യമായ പഠന റിപ്പോർട്ടുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യണമായിരുന്നു. അതൊന്നും കമ്മിറ്റി ചെയ്‌തില്ല. എസ്‌.സി.ഇ.ആർ.ടി, എസ്‌.എസ്‌.എ, എൻ.സി.ഇ.ആർ.ടിയുടെ National Achievement Survey-NAS 2010, അസർ (Annual Status of Education Report - ASER), എഡ്യൂക്കേഷൻ ഇനിഷ്യേറ്റീവ്‌ (Education Initiative - EI) ബാംഗ്ലൂരിലെ റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ (RIE) എന്നിവയുടെ പഠന റിപ്പോർട്ടുകളെല്ലാം കേരളത്തിലെ കുട്ടികളുടെ പഠനനിലവാരം മറ്റ്‌ സംസ്ഥാനങ്ങളുടേതിൽ നിന്ന്‌ വളരെ മെച്ചമാണെന്നാണ്‌ പറയുന്നത്‌. കേരളത്തിലെ നിലവിലുളള പാഠ്യപദ്ധതി കേന്ദ്രപാഠ്യപദ്ധതിയേക്കാൾ ഉളളടക്കപരമായി മികച്ചതാണെന്ന്‌ കെ.എസ.്‌ടി.എ, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തുടങ്ങിയ പ്രസ്ഥാനങ്ങൾ നടത്തിയ പഠനങ്ങൾ തെളിയിക്കുകയുണ്ടായി. ഇവയിലോ മറ്റേതെങ്കിലും പഠനങ്ങളിലോ മറിച്ചൊരു വിലയിരുത്തൽ ഉണ്ടെങ്കിൽ അസീസ്‌ കമ്മിറ്റി അവ കേരള സമൂഹത്തിന്‌ മുമ്പിൽ വയ്‌ക്കേണ്ടതായിരുന്നു.
3. മൂന്നാമത്തെ കാരണം, സ്വകാര്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ എണ്ണത്തിലുള്ള വർധനവാണത്രേ. കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ മറ്റുധാരകളിലേക്ക്‌ പോകുന്നതിൽ പാഠ്യപദ്ധതിയാണ്‌ പ്രതി! എന്നാൽ പ്രധാനപ്രതി സർക്കാർ തന്നെയാണെന്നത്‌ പകൽപോലെ വ്യക്തമാണ്‌. സർക്കാരിന്റെ നയപരമായ തീരുമാനവും അനുവാദവുമില്ലാതെ ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള സി.ബി.എസ്‌.ഇ സ്‌കൂളുകളോ സംസ്ഥാന സിലബസിലുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളോ ആരംഭിക്കാൻ സാധ്യമല്ലെന്ന്‌ ആർക്കാണറിയാത്തത്‌? 1967 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാന സിലബസിലുള്ള 825 അൺഎയ്‌ഡഡ്‌ സ്‌കൂളുകളാണ്‌ അനുവദിക്കപ്പെട്ടിരുന്നത്‌. അതിൽ 92%-വും യു.ഡി.എഫ്‌ സർക്കാരുകളുടെ ഭരണകാലങ്ങളിലാണ്‌ താനും! സർക്കാരിന്റെ ഇത്തരം നയങ്ങൾക്കൊപ്പം, വിദ്യാലയങ്ങളിൽ മാതൃഭാഷ അവഗണിക്കുന്ന രീതി സാധ്യായദിനങ്ങളിൽ വരുന്ന കുറവ്‌, പ്രഥമാധ്യാപകരുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയായ്‌ക, മധ്യവർഗ താൽപര്യങ്ങൾക്കടിപ്പെട്ട സമൂഹം തുടങ്ങിയ മറ്റു ഘടകങ്ങൾ പരിഗണിക്കാനോ പഠിക്കാനോ കമ്മിറ്റി തയ്യാറായില്ല. രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്നവയും സൗകര്യക്കുറവിനാൽ പ്രവേശനം നിഷേധിക്കേണ്ടിവരുന്നവയുമായ ഒട്ടേറെ പൊതുവിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ടെന്ന യാഥാർത്ഥ്യവും കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ലല്ലോ.

അസീസ്‌ കമ്മിറ്റി കണ്ടെത്തിയ പ്രശ്‌നങ്ങൾ

ഇപ്പോഴുള്ള പാഠ്യപദ്ധതിയെപ്പറ്റി വിവരശേഖരണം നടത്താൻ അസീസ്‌ കമ്മിറ്റി ഒരു സർവെ നടത്തിയിരുന്നു. സർവെയിലെ ചോദ്യാവലി തികച്ചും അശാസ്‌ത്രീയമായ രീതിയിലാണ്‌ തയ്യാറാക്കിയിരുന്നത്‌. ഉദാഹരണമായി ചില ചോദ്യങ്ങളിതാ:
ഹൈസ്‌കൂൾ തലത്തിൽ ഇപ്പോൾ നിലവിലിരിക്കുന്ന നിരന്തര വിലയിരുത്തൽ രീതി തൃപ്‌തികരമാണോ? (മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന്‌ ആരാണ്‌ പറയാത്തത്‌?)
(ഹയർസെക്കന്റി) പാഠപുസ്‌തകത്തിലെ ഉള്ളടക്കം ദേശീയനിലവാരത്തിലുള്ളതാണോ? (എന്താണീ ദേശീയ നിലവാരം? അത്‌ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടോ?)
ഈ ചോദ്യങ്ങളെല്ലാം തന്നെ ഗവേഷകന്റെ മുൻവിധി പ്രകടിപ്പിക്കുന്നവയാണ്‌. പക്ഷപാതരഹിതമായ ചോദ്യാവലി വഴി മാത്രമേ സത്യസന്ധമായ വിവരം ലഭിക്കൂ എന്നത്‌ പഠനതന്ത്രങ്ങളിലെ ബാലപാഠമാണ്‌. ഈ പഠനം ആ സത്യത്തെ നിരാകരിക്കുന്നു.
അസീസ്‌ കമ്മിറ്റിയുടെ ചോദ്യാവലിയിലെ മറ്റു ചില ചോദ്യങ്ങൾ കൂടി നോക്കാം. `പാഠപുസ്‌തകത്തിന്റെ ഉളളടക്കം ആഗോള നിലവാരം പുലർത്തുന്നുണ്ടോ?' എത്ര പേർക്ക്‌ ഉത്തരം എഴുതാനാകും? എന്താണ്‌ വിദ്യാഭ്യാസത്തിന്റെ ആഗോള നിലവാരം? ആരാണ്‌ അങ്ങനെയൊരു നിലവാരം രൂപീകരിച്ചത്‌? ജപ്പാൻ, ഫിൻലാന്റ്‌, കൊറിയ, സിങ്കപ്പൂർ, ആസ്‌ത്രേലിയ തുടങ്ങിയ ഏത്‌ രാജ്യത്തെ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി ഉത്തരം പറയണം? അസീസ്‌ കമ്മിറ്റിക്ക്‌, കേരള പാഠ്യപദ്ധതി ദേശീയ നിലവാരവും ആഗോള നിലവാരവുമില്ലാത്താണെന്ന്‌ അധ്യാപകരെക്കൊണ്ട്‌ പറയിക്കണം; അത്‌ വസ്‌തുതകളുടെ അടിസ്ഥാനത്തിലാകണമെന്നില്ല.
മറ്റൊരു ചോദ്യം നോക്കൂ.
`വിമർശനാത്മക ബോധനശാസ്‌ത്രം ഔപചാരിക വിദ്യാഭ്യാസ പ്രക്രിയയ്‌ക്ക്‌ യോജിച്ചതാണെന്ന്‌ കരുതുന്നുണ്ടോ?' വിമർശനാത്മക ബോധനശാസ്‌ത്രം ഇന്ത്യയിൽ അവതരിപ്പിച്ചത്‌ എൻ സി എഫ്‌ വഴി എൻ.സി.ഇ.ആർ.ടി.യാണ്‌. ഇന്ത്യയിലെ പരമോന്നത അക്കാദമിക സ്ഥാപനം. അവിടെ ഉളളവർക്കില്ലാത്ത സംശയമാണ്‌ അസീസ്‌ കമ്മിറ്റിക്ക്‌. എൻ സി ഇ ആർ ടി പറഞ്ഞതാണെങ്കിൽ പോലും മറിച്ചുള്ള യുക്തിയുണ്ടെങ്കിൽ അംഗീകരിക്കാം. അതുണ്ടോ? കേരളത്തിലെ എസ.്‌സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ തന്നെ ലോകപ്രശ്‌സ്‌ത വിദ്യാഭ്യാസചിന്തകനായ മൈക്കിൾ ആപ്പിളിനെ തിരുവനന്തപുരത്ത്‌ കൊണ്ടുവന്ന്‌ ഒരു അന്താരാഷ്ട്ര സെമിനാർ നടത്തുകയുണ്ടായി. ആ സെമിനാറിൽ വിമർശനാത്മക ബോധനശാസ്‌ത്രം ഔപചാരിക വിദ്യാഭ്യാസത്തിൽ പ്രയോഗിച്ചതിന്‌ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വിജയഗാഥകളാണ്‌ പങ്കുവയ്‌ക്കപ്പെട്ടത്‌. വിമർശനാത്മക ബോധനശാസ്‌ത്രം വിദ്യാലയങ്ങളിൽ പ്രയോജനപ്പെടുത്തിയതിന്റെ ധാരാളം അനുഭവങ്ങൾ ഇന്റർനെറ്റിൽ ഇന്ന്‌ ലഭ്യമാണ്‌. സാവോപോളോയിലെ ഔപചാരികവിദ്യാഭ്യാസ മേഖലയിൽ പൗലോ ഫ്രയർ നടത്തിയ ഇടപെടലിൽ പാഠ്യപദ്ധതി പരിഷ്‌കരണവും ലക്ഷ്യമിട്ടിരുന്നു എന്ന്‌ അദ്ദേഹത്തെ പഠിച്ച എല്ലാവർക്കും അറിയാം.
ഹയർ സെക്കണ്ടറി അധ്യാപകരോടുള്ള ചോദ്യാവലിയിൽ ഇങ്ങനെയൊരു ചോദ്യമുണ്ട്‌:
`ഉദ്‌ഗ്രഥിത സമീപനം ഉളളടക്കച്ചോർച്ചയ്‌ക്ക്‌ ഇട വരുത്തുന്നുണ്ടോ?' - നമുക്കറിയാം ഹയർ സെക്കണ്ടറിയിൽ ഉദ്‌ഗ്രഥിതസമീപന പ്രകാരമല്ല പഠിപ്പിക്കുന്നതെന്ന്‌. അവിടെയുളള അധ്യാപകർ എങ്ങനെയാണ്‌ ഒന്ന്‌-രണ്ട്‌ ക്ലാസുകളിൽ പിന്തുടരുന്ന സമീപനത്തെക്കുറിച്ച്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരം നൽകുക?
ഏറ്റവും വക്രതയുളള മറ്റൊരു ചോദ്യം ഇതാ.
`സ്‌കൂളിന്റെ മൊത്തത്തിലുളള ഗുണനിലവാരം പരിഗണിച്ച്‌ സ്‌കൂളുകളെ ഗ്രേഡ്‌ ചെയ്യുന്നത്‌ ഗുണകരമാണോ?' വിദ്യാലയങ്ങളെ ഗ്രേഡ്‌ ചെയ്‌താൽ സ്വാഭാവികമായും അവ പല ഗ്രേഡുകളിൽ വരും. ഗ്രേഡു കുറഞ്ഞവയെ പൊതുസമൂഹം ഉപേക്ഷിക്കും. അങ്ങനെ അവയെ അടച്ചുപൂട്ടാൻ കഴിയും. ഇത്തരത്തിൽ ഗ്രേഡ്‌ ചെയ്യണമെങ്കിൽ അതിന്‌ പരീക്ഷ വേണം. അഞ്ചിലും എട്ടിലും പൊതുപരീക്ഷ എന്ന ആവശ്യം പൊതുവിദ്യാലയഹത്യയെ ലക്ഷ്യമിട്ടാണ്‌. പാഠ്യപദ്ധതി മെച്ചപ്പെടുത്താൻ നിയോഗിച്ച കമ്മിറ്റി ഈ ആവശ്യം സമൂഹത്തിന്റെ ആശയമായി നിർമിച്ചെടുക്കുകയാണ്‌. മത്സരം വളർത്തുക എന്നത്‌ ആഗോളവത്‌കരണത്തിന്റെ അജണ്ടയാണ്‌. പൊതു സ്ഥാപനങ്ങളിലെ മുതൽമുടക്ക്‌ കുറയ്‌ക്കുക, സാമൂഹിക സേവന മേഖലകളിൽ നിന്നും സർക്കാർ പിന്മാറുക തുടങ്ങിയവ അതിൽ പെടുന്നു. അതാണ്‌ ഈ കമ്മിറ്റിയുടെയും ലക്ഷ്യം. ചില മുൻവിധികളുടെ വെളിച്ചത്തിൽ തങ്ങൾക്കിണങ്ങുന്ന ഉത്തരം ലഭിക്കത്തക്കവിധം രൂപകല്‌പന ചെയ്‌ത ചോദ്യാവലി ഉപയോഗിച്ച്‌ വിവരശേഖരണം നടത്തി റിപ്പോർട്ടുണ്ടാക്കിയതിന്‌ മറ്റെന്ത്‌ സാധൂകരണമാണ്‌ നൽകാനാവുക?
സർവേയുടെ ഫലങ്ങളായി ചില കാര്യങ്ങൾ അസീസ്‌ കമ്മിറ്റി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ടെങ്കിലും അതിനാധാരമായ ചോദ്യാവലിയോ സാമ്പിളിന്റെ രൂപമോ ചോദ്യാവലിയോട്‌ പ്രതികരിച്ചവർ നൽകിയ ഉത്തരങ്ങളുടെ വർഗീകരണമോ അനുബന്ധമായി പോലും നൽകിയിട്ടില്ല. സർവേയുടെ വിശദാംശങ്ങൾ നൽകാതെ നിഗമനങ്ങൾ മാത്രം ക്രോഡീകരിക്കുന്നത്‌ റിപ്പോർട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ്‌.
ഇത്തരമൊരു അശാസ്‌ത്രീയമായ ചോദ്യാവലി ഉപയോഗിച്ച്‌ വിവരശേഖരണം നടത്താൻ ഉപയോഗപ്പെടുത്തിയ `സാമ്പിൾ' തെരഞ്ഞെടുത്തതെങ്ങിനെയെന്ന്‌ നോക്കാം.
സർവെയിൽ പങ്കെടുത്ത അധ്യാപകരിൽ ഭൂരിഭാഗവും പാഠ്യപദ്ധതിക്കെതിരെ നേരത്തെ പരസ്യമായ നിലപാടെടുത്തവരായിരുന്നു. ഇങ്ങനെ ശാസ്‌ത്രീയമല്ലാത്ത ഒരു ചോദ്യാവലി ഉപയോഗിച്ചും പ്രാതിനിധ്യ സ്വഭാവമില്ലാത്ത ഒരു സാമ്പിളുപയോഗിച്ചും പഠനം നടത്തിയാൽ കിട്ടുന്ന വിവരങ്ങളുടെ വിശ്വസനീയതയും വസ്‌തുനിഷ്‌ഠതയും ചോദ്യം ചെയ്യപ്പെടുന്നത്‌ സ്വാഭാവികം മാത്രം.
ഈ `പഠന'ത്തിൽ നിന്ന്‌ നിലവിലുള്ള പാഠ്യപദ്ധതിക്ക്‌ ഒട്ടേറെ പ്രശ്‌നങ്ങൾ അസീസ്‌ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ടത്രേ.
1) എട്ട്‌ പ്രശ്‌നമേഖലകളുമായി ബന്ധപ്പെട്ടാണ്‌ ഉള്ളടക്കം സ്വീകരിച്ചത്‌ എന്നതിനാൽ ഉള്ളടക്കത്തിന്‌ തുടർച്ചയോ നൈരന്തര്യമോ ഇല്ല.
2) നിലവിലുള്ള പാഠ്യപദ്ധതി ലക്ഷ്യം നേടുന്നതിനുള്ള ചില പഠനരീതികൾ പഠന ലക്ഷ്യം നേടുന്നതിന്‌ അനുയോജ്യമല്ല.
3) ലഭ്യമായ സമയത്തിനുള്ളിൽ നടപ്പാക്കാൻ പറ്റുന്നതിനേക്കാൾ പഠനപ്രവർത്തനങ്ങൾ പല വിഷയങ്ങളിലുമുണ്ട്‌.
4) കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ പഠനപ്രവർത്തനം നടത്താൻ പ്രയാസം അനുഭവപ്പെടുന്നു.
5) പാഠപുസ്‌തകങ്ങൾ സ്വയം സമ്പൂർണമല്ല; അത്‌ വായനയെ പ്രോത്സാഹിപ്പിക്കുന്നില്ല.
6) കലാപഠനം, കായികവിദ്യാഭ്യാസം എന്നിവ കോ-കരിക്കുലർ ആയി മാത്രം പരിഗണിക്കുന്നു.
7) അധ്യാപക കൈപ്പുസ്‌തകം പ്രിസ്‌ക്രിപ്‌റ്റീവ്‌ (Prescriptive) ആണ്‌, സജസ്റ്റീവ്‌ (Suggestive) അല്ല.
8) ഭാഷാപഠനത്തിനാവശ്യമായ വ്യാകരണാടിത്തറ കുട്ടികൾക്ക്‌ ലഭിക്കുന്നില്ല.
9) ഇംഗ്ലീഷ്‌ പഠനപദ്ധതി ആശയ വിനിമയശേഷി ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടു.
10) ജ്ഞാനനിർമിതി വാദവും വിമർശനാത്മക ബോധനശാസ്‌ത്രവും മാത്രം സ്വീകരിക്കുക വഴി പഠനം വൈരസ്യമുള്ളതും ബോറടിക്കുന്നതുമായി മാറി എന്നിവയാണവ. ഇവയിലേതൊക്കെയാണ്‌ സർവേയോട്‌ പ്രതികരിച്ചവരിൽ നിന്നെടുത്തതെന്നറിയാൻ വഴിയില്ല. കേരളത്തിലെ അധ്യാപകരിൽ എത്രശതമാനം ഇതിനോട്‌ യോജിക്കുമെന്നും അറിയില്ല.
ഇവയിൽ എത്രത്തോളം സത്യമുണ്ട്‌ എന്ന്‌ പരിശോധിക്കുന്നത്‌ ഉചിതമായിരിക്കും.
  • ഒന്നാമത്തേത്‌ അക്കാദമികമായി പരിശോധിക്കേണ്ട കാര്യമാണ്‌. അതാണ്‌ പണിക്കർ കമ്മിറ്റിയും പറഞ്ഞത്‌. വിദ്യാഭ്യാസമെന്നത്‌ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ നിർധാരണം ചെയ്യാൻ വ്യക്തിയെ വളർത്തിയെടുക്കലാണ്‌. ഇപ്പോഴുള്ള എട്ട്‌ പ്രശ്‌നമേഖലകൾ സമഗ്രമല്ലെങ്കിൽ ചിലത്‌ കൂട്ടിച്ചേർത്തോ, നിലവിലുള്ളത്‌ മെച്ചപ്പെടുത്തിയോ മാറ്റങ്ങൾ വരുത്താവുന്നതാണ്‌. എന്നാൽ അത്തരമൊരു പരിശോധന അസീസ്‌ കമ്മിറ്റി നടത്തിയതിന്റെ തെളിവുകളൊന്നും റിപ്പോർട്ടിലില്ല. പകരം മറ്റു പല കാര്യങ്ങളിലുമെന്നതുപോലെ കാടടച്ച്‌ വെടിവെക്കുന്ന സമീപനമാണ്‌ സ്വീകരിച്ചു കാണുന്നത്‌. ഈ ആശയം തന്നെ ശരിയല്ലെന്ന്‌ പറയുന്നത്‌ വിദ്യാഭ്യാസപരമായ കാരണങ്ങൾ കൊണ്ടല്ലെന്ന്‌ തീർച്ച.
  • രണ്ടാമത്തേത്‌ ശരിയല്ല; അത്‌ തെളിയിക്കാനുള്ള പഠനങ്ങളും നടന്നിട്ടില്ല. മറിച്ചുള്ളതിന്‌ ഒട്ടേറെ അനുഭവ സാക്ഷ്യങ്ങളുണ്ട്‌ താനും.
  • മൂന്നാമത്തേത്‌ ശരിയെങ്കിൽ, ലഭ്യമായ സമയത്തിനുള്ളിൽ ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ മാത്രം അധ്യാപകർ തെരഞ്ഞെടുക്കുകയാണ്‌ വേണ്ടത്‌. ഈ പഠനപ്രവർത്തനങ്ങൾ മുഴുവൻ നടത്തേണ്ടതാണെങ്കിലോ? അതിന്‌ സമയം കണ്ടെത്താനാവശ്യമായ ഭരണപരമായ തീരുമാനമാണ്‌ വേണ്ടത്‌.
  • നാലാമത്തേത്‌ ശരിയെങ്കിൽ വേണ്ടത്‌, പാഠ്യപദ്ധതി പരിഷ്‌കരണമല്ല, ക്ലാസിലെ കുട്ടികളുടെ എണ്ണം കുറയ്‌ക്കാനാവശ്യമായ തീരുമാനം ഭരണതലത്തിലുണ്ടാവുക എന്നതാണ്‌ കരണീയം.
  • അഞ്ചാമത്തേത്‌ പരസ്‌പര വൈരുദ്ധ്യമുള്ള പ്രസ്‌താവനയാണ്‌. പാഠപുസ്‌തകങ്ങൾ സ്വയം സമ്പൂർണമായാൽ മറ്റ്‌ പുസ്‌തകങ്ങൾ കുട്ടികൾ വായിക്കില്ല. അതുകൊണ്ട്‌ അവ സ്വയം സമ്പൂർണമാവരുത്‌ എന്നതാണ്‌ അക്കാദമികമായി ശരി.
  • ആറാമത്തെ പ്രശ്‌നത്തെക്കുറിച്ച്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ 2007 പറയുന്നത്‌ ഇപ്രകാരം: പ്രീ-സ്‌കൂളിലും പ്രൈമറിയിലും ഉദ്‌ഗ്രഥിത സമീപനവും, സെക്കന്ററിയിലും ഹയർസെക്കന്ററി തലത്തിലും ഉദ്‌ഗ്രഥിത സമീപനത്തോടൊപ്പം പ്രത്യേക വിഷയമായി പഠിക്കാനുള്ള സാധ്യതകളും ഉണ്ടാവണം. (പേജ്‌ 85) ഇതിന്റെ അർത്ഥം ഈ വിഷയങ്ങളെ വെറും കോ-കരിക്കുലർ ആയി കെ.സി.എഫ്‌ കാണുന്നില്ലെന്ന്‌ തന്നെയാണ്‌.
  • അധ്യാപകരുടെ കൈപ്പുസ്‌തകം 1997-ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ 'സജസ്റ്റീവ്‌' ആയിരുന്നു. അതിനെതിരെ വ്യാപകമായ പരാതി ഉണ്ടായപ്പോഴാണ്‌ `പ്രിസ്‌ക്രിപ്‌റ്റീവ്‌ ' ആക്കാൻ തീരുമാനിച്ചത്‌. ഇപ്പോൾ അതായിരിക്കുന്നു പരാതിയെന്ന്‌ ഏഴാമത്തെ കാര്യം പരിശോധിച്ചാൽ അറിയാം. എങ്ങനെ ചെയ്‌താലും വിമർശനം എന്നായാൽ പിന്നെയെന്ത്‌ ചെയ്യും?
  • സ്‌കൂൾ ക്ലാസുകളിൽ ഔപചാരിക വ്യാകരണപഠനം ആവശ്യമില്ലെന്നാണ്‌ എല്ലാ ആധുനിക ഭാഷാപണ്ഡിതന്മാരും പറയുന്നത്‌. ഭാഷയെക്കുറിച്ച്‌ ആഴത്തിൽ പഠിക്കുന്നവർക്ക്‌ ഉയർന്ന ക്ലാസുകളിൽ അത്‌ വേണം താനും. താഴ്‌ന്ന ക്ലാസുകളിൽ നല്ല മലയാളം എഴുതാനും പറയാനുമുള്ള ശേഷി വളർത്തുകയാണ്‌ വേണ്ടത്‌. അതിൽ സ്വാഭാവികമായും വ്യാകരണം ഉൾച്ചേർന്നിരിക്കും.
? ഇംഗ്ലീഷ്‌ പഠനരീതി ആശയവിനിമയ ശേഷിയുണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്നത്‌ തീർത്തും തെറ്റാണ്‌. ശ്രദ്ധാപൂർവ്വം പഠനം നടക്കുന്നിടത്ത്‌ അത്‌ വിജയമായിരുന്നുവെന്നാണ്‌ ബാംഗ്ലൂരിലെ ആർ.ഐ.ഇ ആലപ്പുഴ ജില്ലയിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നത്‌.
  • ജ്ഞാനനിർമിതി വാദത്തെയും വിമർശനാത്മക ബോധനത്തെയും എതിർക്കാനായി മാത്രം ഉന്നയിച്ച കാര്യമാണ്‌ അവസാനത്തേത്‌. ഇതിന്റെ ഭാഗമായി ഒട്ടേറെ വൈവിധ്യമുള്ള പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്‌. മുതിർന്നവരും സഹപാഠികളുമായുള്ള സംവാദം, പ്രാഥമിക സ്രോതസ്സിൽ പോയി വിവരശേഖരണം നടത്തൽ, അനുഭവജ്ഞാനമുള്ളവരിൽ നിന്ന്‌ കേട്ടുപഠിക്കൽ, റഫറൻസ്‌ നടത്തൽ, ചെയ്‌തുപഠിക്കൽ, ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യൽ, സർവെ വഴിയുള്ള വിവരശേഖരണം, വിദഗ്‌ധരുമായുള്ള അഭിമുഖം, സെമിനാറുകൾ എന്നിങ്ങനെ ഈ രീതിയിലുള്ള പഠനത്തിന്‌ അവലംബിക്കുന്ന പല രീതികൾ ഉണ്ടെന്നിരിക്കെ പഠനം ഏകമുഖവും വിരസവുമാണെന്നു പറയുന്നത്‌ കണ്ണടച്ച്‌ ഇരുട്ടാക്കലാണ്‌.

എൻ സി എഫിന്‌ വിരുദ്ധമായ നിലപാടുകൾ

എൻ.സി.എഫിന്റെ മികവുകളെന്ന്‌ ഇന്ത്യയൊട്ടാകെയുള്ള അക്കാദമിക വിദഗ്‌ധരും പൊതുസമൂഹവും അംഗീകരിച്ചിട്ടുള്ള കാര്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ടാണ്‌ അസീസ്‌ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ളതെന്ന്‌ രണ്ടും വായിച്ചു നോക്കിയാൽ ആർക്കും മനസ്സിലാവും.
1. ഓർമ പരിശോധനയ്‌ക്ക്‌ പ്രാധാന്യം നൽകിയിരുന്ന പഴയ പഠനരീതി തള്ളിക്കളയണമെന്നത്‌ എൻ.സി.എഫ്‌.ൽ വ്യക്തമായി പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്‌. വിവരങ്ങളെ അറിവായി തെറ്റിദ്ധരിക്കുമ്പോൾ പാഠപുസ്‌തകങ്ങൾ കുട്ടികൾക്ക്‌ ഭാരമാവുന്നു (പേജ്‌ 27). വിവരങ്ങളുടെ കുറേ തുണ്ടുകൾ കുത്തിനിറച്ചിട്ടുള്ള പാഠപുസ്‌തകങ്ങൾ മനഃപാഠമാക്കുകയും അത്‌ എത്രകണ്ട്‌ പരീക്ഷാ പേപ്പറിൽ ഛർദിച്ചു എന്നതിനനുസരിച്ച്‌ പഠനനിലവാരം നിശ്ചയിക്കുകയും ചെയ്യുന്ന പഴഞ്ചൻ രീതി മാറ്റിയേ പറ്റൂ എന്നും എൻ.സി.എഫ്‌. നിഷ്‌കർഷിക്കുന്നു. `പഠനനേട്ടങ്ങൾ'ക്ക്‌ (Outcome) ആവശ്യത്തിൽ കവിഞ്ഞ ഊന്നൽ നൽകുമ്പോൾ കുട്ടിയിൽ വളർന്നു വികസിക്കേണ്ട മറ്റനേകം കഴിവുകൾ വിസ്‌മരിക്കപ്പെടുന്നതിനാൽ കുട്ടികൾ `അറിവ്‌ നിർമിക്കുന്ന' (Constructing knowledge) പ്രക്രിയകൾക്കും, അതുവഴിയുണ്ടാകുന്ന ആഴത്തിലുള്ള ധാരണാവികസനത്തിനുമാണ്‌ പ്രാധാന്യം നൽകേണ്ടതെന്ന്‌ ആധുനിക പഠനസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ എൻ.സി.എഫ്‌.വ്യക്തമായി പറയുന്നു (പേജ്‌ 19, 20). എന്നാൽ എൻ.സി.എഫ്‌. തള്ളിക്കളഞ്ഞ സമീപനം (Outcome Focussed Approach) തന്നെയാണ്‌ (പേജ്‌ 23) അസീസ്‌ കമ്മിറ്റി മുന്നോട്ടുവെക്കുന്നത്‌ എന്നത്‌ ആരെയും അമ്പരപ്പിക്കും.
മാത്രവുമല്ല, പരസ്‌പര വിരുദ്ധമായ വ്യവഹാര വാദവും ജ്ഞാന നിർമിതി വാദവും (സാമൂഹ്യജ്ഞാന നിർമിതിയല്ല) അധ്യാപകർ ഉപയോഗപ്പെടുത്തണമെന്ന അവിയൽ സമീപനം മറ്റൊരിടത്ത്‌ പറയുന്നു. അതിനായി ആൻഡേർസൺ, ക്രാത്ത്‌വാൾ എന്നിവരുടെ ഗ്രന്ഥം റഫറൻസായി സൂചിപ്പിക്കുന്നു. 1956-ൽ ബെഞ്ചമിൻ.എസ്‌.ബ്‌ളും പ്രസിദ്ധീകരിച്ച Taxonomy of Educational Objectives ആണ്‌ വ്യവഹാരവാദക്കാരുടെ ബൈബിൾ. ഈ ഗ്രന്ഥത്തിന്റെ സഹരചയിതാക്കളിൽ ഒരാളാണ്‌ ഡേവിഡ്‌ ക്രാത്ത്‌വാൾ. ലോറിൻ ആൻഡേർസണാകട്ടെ ക്രാത്ത്‌വാളിന്റെ ശിഷ്യനാണ്‌; വ്യവഹാരവാദത്തെ തന്നെ അടിസ്ഥാനമാക്കുന്ന ആളും. അതായത്‌ അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ വ്യക്തമായും എൻ.സി.എഫ്‌ നിലപാടിനോട്‌ വിയോജിക്കുന്നു എന്നർത്ഥം. അധ്യാപകർക്ക്‌ ഇഷ്‌ടമുള്ള രീതി ക്ലാസിൽ അവലംബിക്കാമെന്നും റിപ്പോർട്ട്‌ തുടർന്ന്‌ പറയുന്നുണ്ട്‌. ഇതിന്റെ അപകടം എന്തെന്ന്‌ കമ്മിറ്റി അറിയാത്തതാണോ? കെ സി എഫിൽ പറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന ദുർവാശി നിമിത്തം എൻ സി എഫിനെപ്പോലും നിരാകരിച്ചിരിക്കുന്നു! പൊതുവിദ്യാഭ്യാസരംഗം തകർക്കാൻ ലക്ഷ്യമിട്ട്‌ ബഹുദിശകളിൽ നിന്നുള്ള ശ്രമമാണിതെന്ന്‌ തീർച്ച. അധ്യാപകകേന്ദ്രിതവും പാഠപുസ്‌തകകേന്ദ്രിതവുമായ പഠനരീതിയും പഴഞ്ചൻ മൂല്യനിർണയ രീതികളിലും സ്‌കൂളുകളിൽ പ്രത്യക്ഷപ്പെടുന്നതിന്റെ കേളികൊട്ട്‌ തുടങ്ങിയതായി കാണാവുന്നതാണ്‌.
2. വിദ്യാഭ്യാസത്തെ സമൂഹജീവിതവുമായി ബന്ധപ്പെടുത്തിയേ നടപ്പിലാക്കാവൂ എന്ന്‌ എൻ.സി.എഫ്‌. ൽ പലയിടത്തും ആവർത്തിച്ചിട്ടുണ്ട്‌. അത്‌ സമത്വപൂർണമായ സാമൂഹ്യക്രമത്തിനുള്ള ഉപകരണമാവണം. സമൂഹമാവട്ടെ പലവിധ വൈരുധ്യങ്ങൾ നിറഞ്ഞതാണ്‌. വർഗം, വർണം, ലിംഗം, മതം, ജാതി, ഭാഷ, ഭൂപ്രദേശം എന്നിങ്ങനെ അനവധി വ്യത്യസ്‌തതകൾ നമ്മുടെ ജീവിതത്തെ നിർണയിച്ചുകൊണ്ടിരിക്കുന്നു. ഇതിലെ ഓരോ ഘടകവും സമൂഹത്തിൽ നിരവധി തട്ടുകൾ നിർമിക്കുന്നുണ്ട്‌. ഏത്‌ ഘടകമെടുത്താലും, മേൽതട്ടിലുള്ളവർക്ക്‌ കീഴ്‌ത്തട്ടുകാരെ അപേക്ഷിച്ച്‌ പല സൗകര്യങ്ങളും അവകാശങ്ങളും അംഗീകാരവും ലഭിക്കുന്നു. കീഴ്‌ത്തട്ടുകാർ ദുരിതവും ഇല്ലായ്‌മകളും അവഗണനയും പേറുന്നു. ഇതിന്റെ ഫലമായി പല തട്ടുകളിലുള്ള വിദ്യാഭ്യാസവും സമൂഹത്തിൽ നിലനിൽക്കുന്നു. നിലവിലുണ്ടായിരുന്ന അന്തരങ്ങളെ ആഗോളവത്‌കരണം വീണ്ടും പെരുപ്പിച്ചിരിക്കുന്നുവെന്ന്‌ എൻ.സി.എഫ്‌. ഓർമിപ്പിക്കുന്നു. അതുകൊണ്ടാണ്‌ പല തരക്കാർക്കുവേണ്ടി പലതരം സ്‌കൂളുകൾ എന്ന സ്ഥിതിവിശേഷം അനുദിനം ശക്തിപ്പെടുന്നത്‌. ക്ലാസ്‌മുറിക്കകത്തുമുണ്ട്‌ അഭിജാതരും അധഃകൃതരും. ഓരോ കാര്യത്തെ സംബന്ധിച്ചും ഓരോ കുട്ടിക്കുമുണ്ടാകും, സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യത്യസ്‌തമായ അഭിപ്രായങ്ങൾ. അധ്യാപകൻ കൽപ്പിക്കുന്നതും, പാഠപുസ്‌തകത്തിൽ അവതരിപ്പിച്ചിരിക്കുന്നതുമായ, ഏകപക്ഷീയമായ വീക്ഷണങ്ങൾ മാത്രം അംഗീകരിക്കപ്പെടുന്ന ഇടമായി ക്ലാസ്‌മുറികൾ മാറരുത്‌. നീതി, തുല്യത, വഴക്കം, പ്രാതിനിധ്യം- ഇതൊക്കെ പ്രാദേശിക പ്രസക്തിയുള്ള പാഠ്യപദ്ധതി ആവശ്യപ്പെടുന്നു. ആർക്കും മേൽക്കൈ ഇല്ലാത്ത, എല്ലാവരുടെയും അനുഭവങ്ങൾക്കും അഭിപ്രായങ്ങൾക്കും ചെവി കൊടുക്കുന്ന, സംവാദത്തിന്റെ ഇടങ്ങളായി ക്ലാസ്‌മുറി മാറണം. സ്‌കൂളുകൾ `ചോദ്യം ചെയ്യാനും, അന്വേഷിക്കാനും സംവദിക്കാനും, പുനരാലോചിക്കാനും അതുവഴി ധാരണകളിൽ എത്തിച്ചേരാനും പുതിയ ആശയങ്ങൾ നിർമിക്കാനും അവസരങ്ങൾ ഒരുക്കണം' (പേജ്‌ 16). അതായത്‌ വിമർശനാത്മക ബോധനത്തിന്റെ (Critical Pedegogy) പ്രയോഗശാലകളായി ഇന്ത്യൻ ക്ലാസ്‌മുറികൾ മാറിയേ പറ്റൂ. ജനാധിപത്യം പുലരുന്ന, മതസൗഹാർദവും സാംസ്‌കാരിക വ്യത്യസ്‌തതകളും ഉൾക്കൊള്ളുന്ന ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കാൻ ഇത്തരമൊരു വിദ്യാഭ്യാസ രീതി നാം സ്വീകരിച്ചേ തീരൂ എന്ന നിലപാടിലേക്ക്‌ എൻ.സി.എഫ്‌. യാഥാർഥ്യബോധത്തോടെ എത്തിച്ചേർന്നിരുന്നു (പേജ്‌ 21, 22). ആ നിലപാട്‌ സ്വീകരിച്ചുകൊണ്ട്‌ നിർമിക്കപ്പെട്ടതിനാലാണ്‌, മുൻകാലത്തുനിന്നും വ്യത്യസ്‌തമായി, ഇന്ത്യൻ യാഥാർഥ്യത്തിന്റെ വ്യത്യസ്‌ത മുഖങ്ങൾ ഉൾക്കൊള്ളുന്ന പുതുമയാർന്ന പാഠപുസ്‌തകങ്ങൾ ദേശീയതലത്തിൽ തയ്യാറാക്കാൻ എൻ.സി.ഇ.ആർ.ടി.ക്ക്‌ കഴിഞ്ഞത്‌. പ്രകൃതിചൂഷണവും ഉച്ചനീചത്വവും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും വസ്‌തുനിഷ്‌ഠമായി പാഠപുസ്‌തകത്തിൽ ചർച്ചയ്‌ക്കു വെച്ചത്‌ ഇതിനാലാണ്‌.
എന്നാൽ, വിമർശനാത്മക ബോധനത്തെ അവജ്ഞയോടെയാണ്‌ അസീസ്‌ കമ്മിറ്റി വീക്ഷിക്കുന്നത്‌. അത്‌ കുട്ടികളിൽ ദോഷഫലങ്ങൾ (Negative Impacts) ഉണ്ടാക്കുമെന്നാണ്‌ `വിദഗ്‌ധ' സമിതിയുടെ കണ്ടുപിടുത്തം. പ്രശ്‌നങ്ങളെ കുട്ടികളിൽ നിന്ന്‌ മറച്ചുപിടിക്കണമെന്ന ചിന്തയിലാണ്‌ അത്‌ എത്തി നിൽക്കുന്നത്‌. എന്തിനെയും വിമർശിക്കുന്നവരായി അത്‌ കുട്ടികളെ മാറ്റുമെന്നാണ്‌ അസീസ്‌ കമ്മിറ്റിയുടെ അഭിപ്രായം. അതുകൊണ്ട്‌ `വിമർശനാത്മക ബോധനം' ഒഴിവാക്കിക്കൊണ്ടുള്ള പാഠപുസ്‌തകങ്ങളായിരിക്കും ഇനി വരാൻ പോകുന്നത്‌. `വിമർശനാത്മക ബോധനം' ഒഴിവാക്കുകയെന്നാൽ, എൻ.സി.എഫിനെ തള്ളിപ്പറയുന്നു എന്നാണർഥം. ചുറ്റുപാടുകളെക്കുറിച്ച്‌ നിരന്തരമായി ചോദ്യം ചെയ്യുകയും ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്‌ വിമർശനാത്മക ബോധനം. അന്വേഷണ ത്വരത വളർത്തുന്ന ഏത്‌ ബോധനരൂപവും വിമർശനങ്ങളും ഉയർത്തും. അത്‌ വിമർശന ചിന്ത മാത്രമാണ്‌ വളർത്തുന്നതെന്ന്‌ പറയുന്നത്‌ ബോധനശാസ്‌ത്രപരമായ അസംബന്ധമാണ്‌. അങ്ങനെയെങ്കിൽ എല്ലാ ശാസ്‌ത്രീയമായ അന്വേഷണങ്ങളും നമുക്ക്‌ നിരാകരിക്കേണ്ടിവരും. ശാസ്‌ത്രബോധത്തെ ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങളിലടക്കം എത്തിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയേണ്ടിവരും. ക്ലാസിൽ നടക്കേണ്ട ആരോഗ്യകരമായ ചിന്തകളെയും ചർച്ചകളെയും ഒഴിവാക്കലാണത്‌. മുകളിൽ നിന്നും അടിച്ചേൽപ്പിക്കുന്ന, ഏകപക്ഷീയവും `ഔദ്യോഗിക'വുമായ, വീക്ഷണങ്ങൾ മാത്രം പഠിച്ചാൽ മതി എന്നു പറയലാണ്‌. ജനാധിപത്യ-മതേതര വീക്ഷണങ്ങളുടെ ആരോഗ്യകരമായ വികാസത്തെ തടസ്സപ്പെടുത്തലാവും ഇതിന്റെ ഫലമെന്നതിൽ സംശയം വേണ്ട. ഇത്‌ ഭാവിയിൽ വിഭാഗീയ-സങ്കുചിത-അരാഷ്‌ട്രീയ ചിന്തയ്‌ക്കാവും മുതൽക്കൂട്ടാവുക. അങ്ങിനെ നോക്കുമ്പോൾ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ നിരാസമാണിതിന്റെ ഫലമായി നടക്കുക. ജ്ഞാനനിർമിതി വാദത്തെയും വിമർശനാത്മക ബോധനത്തെയും തികഞ്ഞ അജ്ഞതയോടെ സമീപിക്കുന്ന റിപ്പോർട്ട്‌ മർദിതരും പുറന്തള്ളപ്പെട്ടവരുമടക്കമുള്ള ജനതയെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ഏറ്റവും താഴേത്തട്ടിലുള്ള പഠിതാവിന്റെ പോലും ആന്തരിക ശേഷികളെ ശക്തിപ്പെടുത്തി മുന്നോട്ടു നീങ്ങാനുമുള്ള ശ്രമങ്ങൾക്ക്‌ നേർ വിപരീതമാണ്‌.
3. ഭാഷാപഠനത്തെ സംബന്ധിച്ച്‌ എൻ.സി.എഫ്‌. കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ട്‌. ഒറ്റയൊറ്റ ശേഷികൾ വേറിട്ടു നേടിയാൽ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടാകും എന്ന അന്ധവിശ്വാസത്തെ അത്‌ നിരാകരിക്കുന്നു. അർഥപൂർണമായ സമഗ്രസന്ദർഭത്തിൽ നിന്നു വേണം ഭാഷ പഠിക്കാൻ എന്ന്‌ അത്‌ ഓർമിപ്പിക്കുന്നു (പേജ്‌ 37, 38). ഉച്ചാരണശുദ്ധി, തെറ്റുകൂടാതെ എഴുതൽ എന്നിവയിൽ അമിതമായി ഗൗരവപൂർവം ഊന്നുമ്പോൾ ഭാഷയുടെ പ്രയോഗശേഷിയുടെ വികാസമാണ്‌ തടസ്സപ്പെടുക. `ശരി'യിൽ അമിതമായ ഊന്നൽ വരുമ്പോൾ ഭാഷയുടെ ധർമങ്ങളാണ്‌ വിസ്‌മരിക്കപ്പെടുക (പേജ്‌ 38). അതിനർഥം, ഭാഷാവ്യവഹാരരൂപങ്ങൾ പോലുള്ള സമഗ്രമായ ഭാഷാനുഭവങ്ങളുടെ സഹായത്തോടെ, ആശയഗ്രഹണത്തിനും പ്രകടനത്തിനും ഊന്നൽ നൽകുന്ന പുതിയ ഭാഷാപഠനരീതി അനുവർത്തിക്കണമെന്നാണ്‌. എന്നാൽ അസീസ്‌ കമ്മിറ്റി വ്യവഹാരരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭാഷാപഠനത്തെ അവജ്ഞയോടെ തള്ളുന്നു (പേജ്‌ 33). അത്‌ ഭാഷാപഠനത്തിന്റെ സൗന്ദര്യാത്മകത നഷ്‌ടപ്പെടുത്തുമത്രേ. മനഃപാഠമാക്കൽ വളരെ ഉത്തമമാണെന്ന വിശ്വാസത്തിലാണ്‌ കമ്മിറ്റിയംഗങ്ങൾ. വ്യാകരണം പോലുള്ളവ നേരിട്ടു പഠിച്ചാലേ ശരിയാവൂ എന്ന്‌ അവർ പഴയ മട്ടിൽ ആണയിടുന്നു. ഫലത്തിൽ, ഭാഷാപഠനത്തിൽ എൻ.സി.എഫ്‌. കൈക്കൊണ്ട നവീനമായ നിലപാടുകളിൽ നിന്നാണ്‌ പിന്നാക്കം പോയിരിക്കുന്നത്‌. പ്രാദേശിക ഭാഷയ്‌ക്ക്‌ എൻ.സി.എഫ്‌. നൽകിയ പ്രാധാന്യത്തെ അസീസ്‌ കമ്മിറ്റി കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ്‌ മീഡിയം പാഠപുസ്‌തകങ്ങൾ ശുപാർശ ചെയ്‌തുകൊണ്ട്‌ മലയാളഭാഷയുടെ നിലനിൽപ്പിനു തന്നെ അത്‌ ഭീഷണിയും സൃഷ്‌ടിച്ചിരിക്കുന്നു. ഈ റിപ്പോർട്ട്‌ മാതൃഭാഷ പഠനമാധ്യമം ആക്കുന്നതിനെക്കുറിച്ചോ സ്‌കൂളുകളിൽ മലയാളം നിർബന്ധമായി പഠിക്കുന്നതിനെ പറ്റിയോ നിലപാടെടുക്കുന്നില്ല. അതുകൊണ്ടാണല്ലൊ കമ്മിറ്റിയംഗമായ ശ്രീ.കെ.പി.രാമനുണ്ണിക്ക്‌ തന്നെ ഭിന്നാഭിപ്രായം രേഖപ്പെടുത്തേണ്ടിവന്നത്‌. പാർലിമെന്റ്‌ പാസാക്കിയ 2009-ലെ വിദ്യാഭ്യാസ അവകാശനിയമ പ്രകാരം, കഴിയാവുന്നിടത്തോളം (as far as practicable എന്നാണ്‌ നിയമത്തിൽ പറയുന്നത്‌), എട്ടാം ക്ലാസ്‌ വരെ മാതൃഭാഷയാവണം പഠനമാധ്യമം എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നിട്ടും ഇക്കാര്യത്തിൽ അസീസ്‌ കമ്മിറ്റി കുറ്റകരമായ നിശ്ശബ്‌ദത പാലിച്ചിരിക്കുന്നു. സ്വകാര്യ വിദ്യാലയങ്ങൾ മാതൃഭാഷയെ അവഗണിക്കുന്നുവെന്ന വസ്‌തുത എൻ.സി.എഫ്‌. ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌(പേജ്‌ 8). എല്ലാവരും അവരുടെ മാതൃഭാഷ നിർബന്ധമായും പഠിക്കണമെന്ന്‌ പറയാതെ പ്രതിഭാ പരീക്ഷ, എൻട്രൻസിനും ഉപരിപഠനത്തിനും വെയിറ്റേജ്‌ എന്നീ നിർദ്ദേശങ്ങൾ അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്‌തത്‌. പ്രതിഭാ പരീക്ഷ മലയാളത്ത രക്ഷിക്കുമോ? വെയിറ്റേജ്‌ നൽകുക എന്നത്‌ പ്രായോഗികമാണോ? മാതൃഭാഷയെ സംവരണം കൊടുത്ത്‌ താങ്ങിനിറുത്തുകയല്ല, ആദ്യപരിഗണന നൽകി ക്ലാസ്‌മുറികളിൽ അതിന്റെ ശ്രേഷ്‌ഠത പ്രഖ്യാപിക്കുകയല്ലേ, ചെയ്യേണ്ടിയിരുന്നത്‌?
4. `പരീക്ഷ'കളെക്കുറിച്ചുള്ള വിദഗ്‌ധരുടെ നിലപാട്‌ വിദ്യാഭ്യാസത്തോളം തന്നെ പഴക്കമുള്ളതാണ്‌. ഇതിനെ പരിഷ്‌കരിക്കാതെ വിദ്യാഭ്യാസം മെച്ചമാക്കാനാവില്ലെന്ന്‌ എല്ലാവരും അംഗീകരിക്കുന്നു. പരീക്ഷയെ സംബന്ധിച്ച്‌ എൻ.സി.എഫ്‌. കൈക്കൊണ്ട പല വിശാല നിലപാടുകൾക്കും എതിരെയാണ്‌ അസീസ്‌ കമ്മിറ്റി നിലയുറപ്പിച്ചിരിക്കുന്നത്‌. പരീക്ഷ വഴക്കമുള്ളതാക്കാനും ഫീഡ്‌ബാക്ക്‌ നൽകി പഠനത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയാക്കാനുമാണ്‌ എൻ.സി.എഫ്‌. നിർദേശം. എന്നാൽ ചിട്ടപ്പടിയുള്ള പരീക്ഷകൾ തിരിച്ചുകൊണ്ടുവരാനും കുട്ടികളുടെ മേൽ അതൊരു പേടിസ്വപ്‌നമാക്കാനുമാണ്‌ അസീസ്‌ കമ്മിറ്റിയുടെ ശുപാർശകൾ ഇടവരുത്തുക. എൻ.സി.എഫ്‌. പ്രകാരം ഏഴാം ക്ലാസ്‌ മുതൽ മതി ടേം പരീക്ഷകൾ. അതിനാകട്ടെ, അതീവ ഗൗരവം നൽകുകയുമരുത്‌. സ്വയം വിലയിരുത്താനും തെറ്റുകളിൽ നിന്ന്‌ പഠിക്കാനുമാണ്‌ അവസരം വേണ്ടത്‌ (പേജ്‌ 71, 72). എന്നാൽ അസീസ്‌ കമ്മിറ്റിക്ക്‌ `പഠന'ത്തിന്റെ വിലയിരുത്തൽ എന്ന നിലയിൽ ടേം പരീക്ഷകൾ എല്ലാ ക്ലാസിലും കൂടിയേ തീരൂ. `ധാരണാവികാസത്തെ കുറിച്ചറിയാൻ ഔപചാരിക പരീക്ഷകൾ ആവശ്യമില്ലെന്നും' അതിന്‌ മറ്റ്‌ വഴികളുണ്ടെന്നും എൻ.സി.എഫിൽ നിരീക്ഷണമുണ്ട്‌(പേജ്‌ 69) എന്നത്‌ ഇവർ വിസ്‌മരിച്ചിരിക്കുന്നു. എൻ.സി.എഫ്‌. പത്താം തരത്തിലെ പരീക്ഷകൾ പോലും ഓപ്‌ഷണൽ ആക്കണമെന്ന്‌ നിർദേശിച്ചപ്പോൾ അഞ്ചിലും എട്ടിലും പൊതുപരീക്ഷ നടത്തണമെന്ന നിലപാടിലാണ്‌ അസീസ്‌ കമ്മിറ്റി. വിദ്യാഭ്യാസ അവകാശനിയമമാകട്ടെ ഇത്തരം പൊതുപരീക്ഷകൾ പാടില്ലെന്നും പഠിപ്പിക്കുന്ന അധ്യാപകരാണ്‌ മൂല്യനിർണയം ചെയ്യേണ്ടതെന്നും തറപ്പിച്ച്‌ പറയുന്നുണ്ട്‌. വിദ്യാഭ്യാസം ഭരണഘടനയുടെ സംയുക്ത ലിസ്റ്റിലായിരിക്കെ കേന്ദ്രനിയമത്തിനെതിരായ നിലപാടെടുക്കാൻ സംസ്ഥാനങ്ങൾക്ക്‌ അവകാശമില്ലെന്നതാണ്‌ വസ്‌തുത. ഫലത്തിൽ ഓർമയ്‌ക്ക്‌ പ്രാധാന്യമുള്ള പഴയ തരം പരീക്ഷകൾ ക്ലാസ്‌മുറികളിലേക്ക്‌ തിരിച്ചുവരികയാണ്‌. അതോടെ പഠനം പരീക്ഷയ്‌ക്ക്‌ വേണ്ടിയാകും; ക്ലാസ്‌ മുറിയിലെ ജ്ഞാനനിർമിതിയും സർഗാത്മകതയും പഴങ്കഥയാവും; കേരളം വിദ്യാഭ്യാസ രംഗത്ത്‌ നേടിയ നേട്ടങ്ങൾ വിസ്‌മൃതിയിലാവും.

ദർശനരേഖയും കാവിവീക്ഷണവും

കേരളത്തിലെ വിദ്യാഭ്യാസം രൂപപ്പെടുത്തുന്നതിനായി ചില രേഖകൾ അസീസ്‌ കമ്മിറ്റി പരിഗണിക്കുന്നുണ്ട്‌. അതിലൊന്നാണ്‌ റിപ്പോർട്ടിൽ പരാമർശിക്കുന്ന VISION 2020 (NCERT) -വിദ്യാഭ്യാസ ദർശനം 2020. അത്‌ യാദൃശ്ചികമായി സംഭവിച്ചതല്ല. ഇന്ത്യയെ ഒരു ജ്ഞാനസമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രൊഫസർ ജെ എസ്‌ രാജ്‌പുത്‌ തയ്യാറാക്കിയതാണ്‌ പ്രസ്‌തുത രേഖ. ആരാണ്‌ രാജ്‌പുത്‌? 2000 ലെ ദേശീയപാഠ്യപദ്ധതി ചട്ടക്കൂട്‌ തയ്യാറാക്കുന്നതിന്‌ നേതൃത്വം വഹിച്ച അന്നത്തെ എൻ സി ഇ ആർ ടി ഡയരക്‌ടർ. അന്ന്‌ നിലവിലിരുന്ന (ബി ജെ പി) സർക്കാരിന്റെ വീക്ഷണത്തിന്‌ അനുപൂരകമായി ഇന്ത്യയിലെ വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുന്നതിനാണ്‌ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (2000) ശ്രമിച്ചത്‌. ഇതിനെതിരെ വ്യാപകമായ എതിർപ്പ്‌ ഉയർന്നു വന്നു. വിദ്യാഭ്യാസത്തിന്റെ കാവിവത്‌കരണം എന്ന പദം ചർച്ച ചെയ്യപ്പെട്ടു. പ്രാചീന ഭാരതീയ ഗ്രാമങ്ങൾ വിവേചനരഹിതവും സ്വയം സമ്പൂർണവുമായിരുന്നെന്നും പാശ്ചാത്യവത്‌കരണമാണ്‌ അതിനെ തകിടം മറിച്ചതെന്നുമുളള സമീപനം ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതായി. ചാതുർവർണ്യ വ്യവസ്ഥ നില നിന്നിരുന്ന സമൂഹം വിവേചന രഹിതമായിരുന്നതായി പറയുന്നത്‌ അന്ധമായ വെളളപൂശലാണ്‌. ഭാരതീയ വിദ്യാഭ്യാസം ജാതി-മത നിരപേക്ഷമായിരുന്നുവെന്നുളള അവകാശവാദവും അത്‌ മുന്നോട്ടുവെച്ചു. തദ്ദേശീയ ജ്ഞാനം എന്നതിന്‌ വലിയ പ്രാധാന്യം നൽകി. ഗ്രാമീണ ജനതയുടെ നാട്ടറിവുകളല്ല, സംസ്‌കൃത സാഹിത്യവും ഭാഷയും ജ്യോതിഷവും വേദഗണിതവും യോഗയും മറ്റുമാണ്‌ തദ്ദേശീയ ജ്ഞാനം എന്നതുകൊണ്ട്‌ പാഠ്യപദ്ധതി ചട്ടക്കൂട്‌ 2000 വിവക്ഷിച്ചത്‌. സംസ്‌കൃത പഠനത്തിലൂടെ തദ്ദേശീയ ജ്ഞാനം നേടാനാകുമെന്നും പാഠ്യപദ്ധതി ചട്ട ക്കൂടിൽ സൂചിപ്പിച്ചു. മൂല്യബോധം വളർത്താൻ മതപഠനം ആവശ്യമാണെന്നുളള നിരീക്ഷണമാണ്‌ മറ്റൊന്ന്‌. പാഠ്യപദ്ധതി രൂപീകരണത്തെ അഖിലേന്ത്യാ തലത്തിൽ കേന്ദ്രീകരിക്കുന്നതിനുളള നിർദ്ദേശങ്ങളും ഈ രേഖയിലുണ്ട്‌. മൂല്യവിദ്യാഭ്യാസത്തിന്‌ സഹായകമായ ബോധന സാമഗ്രികൾ കേന്ദ്രീകൃതമായി തയ്യാറാക്കി നൽകുമെന്നു വ്യക്തമാക്കിയതോടെ കാര്യത്തിന്റെ പോക്ക്‌ എല്ലാവർക്കും പിടി കിട്ടി. വളരെ പുരോഗമനപരമായി പഠനപ്രക്രിയ അവതരിപ്പിച്ചുകൊണ്ട്‌ ഉളളിലൂടെ ഹൈന്ദവ മൗലികവാദ അജണ്ട കടത്തിവിടുവാനുളള നീക്കമായിരുന്നു രണ്ടായിരത്തിലെ പാഠ്യപദ്ധതി ചട്ടക്കൂട്‌. സ്വകാര്യവൽ ക്കരണത്തേയും ആഗോളവൽക്കരണത്തേയും അനുകൂലിക്കുന്ന നിലപാട്‌ അത്‌ മറയില്ലാതെ സ്വീകരിച്ചു. വിവര സാങ്കേതികവിദ്യയെ വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌ വ്യവസ്ഥയുടെ ഭാഗമാക്കി, വ്യവസായിക മൂല്യമുളളതിനാൽ പഠനത്തിൽ വലിയ സാധ്യതയാണെന്ന തരത്തിലാണ്‌ വിലയിരുത്തിയത്‌. ഇത്തരമൊരു രേഖയുടെ അപകടം തിരിച്ചറിഞ്ഞതിന്റെ പ്രതിരോധവും തിരുത്തൽ പ്രക്രിയയുമായിരുന്നു 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌. കാവിവൽക്കരിക്കപ്പെട്ട പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ആശയതലം തന്നെയാണ്‌ 2020ലേക്കുളള മേൽപ്പറഞ്ഞ ദർശന രേഖയിലുമുളളത്‌. എല്ലാം പണ്ട്‌ കണ്ടെത്തുകയോ പറയുകയോ ചെയ്‌തിട്ടുണ്ടെന്ന്‌ സ്ഥാപിക്കലാണ്‌ അതിന്റെ പൊതുസമീപനം. എല്ലാ മതങ്ങളും പൊതുവേ ശാസ്‌ത്രത്തെ കൂട്ടുപിടിക്കുന്നത്‌ നിലനിൽപ്പിന്‌ വേണ്ടിയാണ്‌.
എന്തിനാണ്‌ അസീസ്‌ കമ്മിറ്റി ഈ ദർശന രേഖ കേരളത്തിന്റെ പരിഗണനയ്‌ക്കായി ഇപ്പോൾ പൊടിതട്ടിയെടുത്തത്‌? ദർശന രേഖ പറയുന്നതെന്താണെന്ന്‌ നോക്കാം. ജ്ഞാന സ്വാംശീകരണത്തെ സംബന്ധിച്ച്‌ രണ്ട്‌ സിദ്ധാന്തങ്ങളുണ്ട്‌: അറിവ്‌ പഠിതാവിന്റെ ബാഹ്യതലത്തിൽ നിലനിൽക്കുന്നു; അതിനാൽ തന്നെ അധ്യാപകർ അത്‌ പഠിപ്പിച്ചു കൊടുക്കേണ്ടിവരുന്നു; കുട്ടി ഒഴിഞ്ഞ പാത്രമാണ്‌ -ഇതാണ്‌ അതിൽ ഒന്ന്‌. ബാങ്കിംഗ്‌ വിദ്യാഭ്യാസ രീതിയാണ്‌ അതിന്റെ മുഖമുദ്ര. രണ്ടാമത്തെ സിദ്ധാന്ത പ്രകാരം ജ്ഞാനം പഠിതാവിന്റെ ഉളളിലാണുളളത്‌. മനസിന്റെ നിർമിതിയാണ്‌ അറിവ്‌. സ്വപ്രയത്‌നത്താൽ അത്‌ കണ്ടെത്തുകയാണ്‌ വേണ്ടത്‌. അതായത്‌ ഭാരതീയ സങ്കൽപം ജ്ഞാന നിർമിതിവാദത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. ജ്ഞാനനിർമിതി വാദത്തെ വളരെ തന്ത്രപൂർവം ആശയവാദത്തിന്റെ ആലയത്തിൽ തളച്ചിടാനുളള വ്യഖ്യാനമാണിത്‌ എന്ന്‌ കാണാം. പ്രപഞ്ചത്തിൽ അനുഭവപ്പെടുന്നതെല്ലാം മനസ്സിന്റെ അല്ലെങ്കിൽ ചിന്തയുടെ സൃഷ്ടിയാണെന്നുളള ആശയവാദ സമീപനത്തെ ആധുനിക വിദ്യാഭ്യാസ മനഃശാസ്‌ത്രവുമായി കൂട്ടി യോജിപ്പിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന രേഖയ്‌ക്ക്‌ കൃത്യമായ അജണ്ടയുണ്ട്‌. ഭൗതിക പ്രപഞ്ചത്തിന്റെ അസ്‌തിത്വത്തെ നിരാകരിക്കുന്ന, ശാസ്‌ത്രീയമായ രീതികളെ വെല്ലുവിളിക്കുന്ന, സമീപനത്തെയാണ്‌ ഭാരതീയ പാരമ്പര്യമായി അവതരിപ്പിക്കുന്നത്‌. ചരിത്രപരമായി തന്നെ ഇത്‌ വാസ്‌തവമല്ല. വിദ്യാഭ്യാസത്തിന്റെ സ്‌തംഭങ്ങളെക്കുറിച്ച്‌ യുനെസ്‌കോ സൂചിപ്പിച്ച ആശയം, ആജീവനാന്ത പഠനം, സ്വയം പഠനം, ആത്മസാക്ഷാത്‌കാരം, കണ്ടെത്തൽ പഠനം, സ്വയം മുൻകൈയെടുത്തുളള പഠനം, തുടങ്ങിയവയെല്ലാം പൗരാണിക ഭാരതസങ്കൽപത്തിലുണ്ടെന്ന്‌ വേേദാപനിഷത്തുകളേയും ഗീതയേയും കൂട്ടുപിടിച്ച്‌ വരുത്തിത്തീർക്കുന്ന വളച്ചൊടിക്കൽ വ്യാഖ്യാനമാണ്‌ ദർശനരേഖയിലുളളത്‌. കേരളത്തിലെ അക്കാദമിക സമൂഹം ഇതിനോട്‌ യോജിക്കുന്നുണ്ടോ? കേരളത്തെപ്പോലുള്ള മതേതര സമൂഹത്തിൽ ഇത്തരം സങ്കുചിത ചിന്തകൾ കുത്തിവെക്കുന്നത്‌ ഇവിടെയുള്ള മതസൗഹാർദത്തെ തകിടം മറിക്കാനല്ലേ?
പ്രധാനമന്തിയുടെ സെക്രട്ടറിയേറ്റിലെ വാണിജ്യ വ്യവസായ വിഭാഗത്തിന്‌ വേണ്ടി ബിർലയും അംബാനിയും ചേർന്ന്‌ തയ്യാറാക്കിയ കൗൺസിൽ റിപ്പോർട്ടിനേയും അസീസ്‌ കമ്മിറ്റി ആധാരമാക്കുന്നു. കമ്പോളസൗഹൃദപരമായ വിദ്യാഭ്യാസത്തെയാണ്‌ ഈ റിപ്പോർട്ട്‌ ആവശ്യപ്പെടുന്നത്‌. െ്രെപമറിഘട്ടം കഴിഞ്ഞാൽ വിഭ്യാഭ്യാസത്തിൽ സർക്കാർ മുതൽ മുടക്കേണ്ടതില്ല, വിദ്യാലയങ്ങൾ തമ്മിലുളള മത്സരം വർദ്ധിപ്പിക്കണം, വിദ്യാഭ്യാസ രംഗത്ത്‌ രക്ഷിതാക്കൾ മുതൽ മുടക്കണം. വിദ്യാഭ്യാസം മാനവ മൂലധനം സൃഷ്ടിക്കാനുളളതാണ്‌, ദേശീയ പൊതു സിലബസ്‌ രൂപപ്പെടുത്തണം, വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണം, സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കണം, എന്നിങ്ങനെയുള്ള നിരവധി വിവാദ സമീപനങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന ബിർല-അംബാനി റിപ്പോർട്ട്‌, വിദ്യാഭ്യാസത്തെ കമ്പോളവൽക്കരിക്കാനുളള പരവതാനിയാണ്‌ വിരിച്ചിടുന്നത്‌. ഈ റിപ്പോർട്ടിലെ വിജ്ഞാനാധിഷ്‌ഠിത മത്സര സമൂഹത്തെക്കുറിച്ചുളള കാഴ്‌ചപ്പാടാണ്‌ അസീസ്‌ കമ്മിറ്റി കേരളത്തിനു വേണ്ടി നിർദ്ദേശിക്കുന്നത്‌. മത്സരാധിഷ്‌ഠിത സഹകരണം എന്ന വൈരു ദ്ധ്യവും അതിൽ ചേർത്തുവച്ചിരിക്കുന്നു!

മറ്റു വിമർശനങ്ങൾ

അസീസ്‌ കമ്മിറ്റിയെ സംബന്ധിച്ച വിലയിരുത്തൽ കൃത്യമാക്കാൻ അതിന്റെ പ്രവർത്തനങ്ങളെ പണിക്കർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുന്നത്‌ നന്നായിരിക്കും. രണ്ടു കമ്മറ്റികളും ചോദ്യാവലി ഉപയോഗിച്ച്‌ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ ചോദ്യങ്ങൾ താരതമ്യം ചെയ്യുന്നത്‌ അസീസ്‌ കമ്മിറ്റിയുടെ നിഗൂഢ അജണ്ട വെളിച്ചത്ത്‌ കൊണ്ടുവരാൻ സഹായിക്കും. സമാനസ്വഭാവമുള്ള ചില ചോദ്യങ്ങളാണ്‌ ചുവടെ നൽകിയിരിക്കുന്നത്‌.
പട്ടിക
അസീസ്‌ കമ്മിറ്റി
എല്ലാ പാഠ്യവിഷയങ്ങളും പ്രശ്‌നാധിഷ്‌ഠിതമായി പാഠ പുസ്‌തകത്തിൽ അവ തരിപ്പിക്കാൻ സാധ്യമാ കുമെന്നു കരുതുന്നു ണ്ടോ? ഇല്ലെങ്കിൽ തടസ്സങ്ങളെന്തെല്ലാമാണ്‌?
  • ഉളളടക്കത്തിന്‌ പരസ്‌പരബന്ധവും തുടർച്ചയുമില്ല
  • പ്രശ്‌നങ്ങൾക്ക്‌ പ്രാധാന്യം നൽകുമ്പോൾ ഉളളടക്ക ച്ചോർച്ച സംഭവി ക്കുന്നു
  • എല്ലാ വിഷയ മേഖലകളേയും പ്രശ്‌നാധിഷ്‌ഠിതമായി സമീപിക്കാനാവില്ല,
  • വിവിധ വിഷയങ്ങളുടെ പഠന ലക്ഷ്യങ്ങളിലേക്ക്‌ എത്തിച്ചേരാനാകുന്നില്ല.
നമ്മുടെ പാഠപുസ്‌തക ത്തിലെ ഉളളടക്കം ദേശീയ നിലവാരത്തി ലുളളതാണോ?-അല്ലെങ്കിൽ ദേശീയ നിലവാരത്തിലേക്കുയർ ത്താൻ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?

പണിക്കർ കമ്മിറ്റി
സാമൂഹ്യശാസ്‌ത്ര പഠനത്തിൽ പാഠ്യ പദ്ധതി ചട്ടക്കൂട്‌ നിശ്ചയിച്ചിട്ടുളള പ്രശ്‌നമേഖലകളാണ്‌ സംസ്‌കാരം, ആരോഗ്യം, അധ്വാന ശേഷീ വികാസം, കൃഷി, പാർശ്വവൽ ക്കരിക്കപ്പെടുന്നവരുടെ പ്രശ്‌ന ങ്ങൾ, സ്ഥല ജല മാനേജ്‌മെന്റ്‌, പരിസര സൗഹൃദമായ വ്യവസായവൽക്കര ണവും നഗരവൽക്കര ണവും, വിശ്വമാനവൻ എന്ന കാഴ്‌ചപ്പാട്‌ എന്നിവ. -ഇതിലെന്തെങ്കിലും കൂട്ടലുകളോ കിഴിക്കലുകളോ ആവശ്യമുണ്ടോ? എൻ സി ഇ ആർ ടി തയ്യാറാക്കിയ പാഠ പുസ്‌തകങ്ങളേ ക്കാൾ നിലവാരം കുറഞ്ഞതാണ്‌ കേരളത്തിലെ പാഠപുസ്‌തകങ്ങൾ എന്ന്‌ അഭിപ്രായമുണ്ടോ?-
ഉണ്ടെങ്കിൽ ഏതെല്ലാം ഘടകങ്ങളിലാണ്‌ നിലവാരം കുറഞ്ഞു പോയത്‌?
വിശകലനം
പണിക്കർ കമ്മിറ്റി പ്രശ്‌നമേഖല കളെ വ്യക്തമാക്കിയ ശേഷമാണ്‌ പ്രതികരണം ആവശ്യപ്പെട്ടത്‌. ഈ സാമൂഹിക പ്രശ്‌നങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ വേണ്ടതുണ്ടോ എന്ന ചോദ്യം നിഷ്‌പക്ഷ സമീപനമുളളതാണ്‌. പൂർണമായി ഒഴിവാക്കണമെന്ന്‌ പറയാനും കൂട്ടി ച്ചേർക്കലുകൾ നിർദ്ദേശിക്കാനും അവസരവും സ്വാതന്ത്ര്യവും നല്‌കുന്ന ചോദ്യം. അസീസ്‌ കമ്മിറ്റി യാകട്ടെ നാല്‌ നിഷേധ പ്രസ്‌താവനകൾ ഉത്തരമായി നല്‌കി ടിക്‌ ചെയ്യാനാണ്‌ ആവശ്യപ്പെട്ടത്‌. സാമൂഹിക പ്രശ്‌നങ്ങളെ ആധാരമാക്കി പഠിപ്പിച്ചപ്പോൾ എന്തെങ്കിലും മെച്ചമുണ്ടോ എന്നറിയാൻ കമ്മിറ്റി ആഗ്രഹി ച്ചില്ല. ദോഷൈകദൃക്കുകളുടെ സമിതി യായി അത്‌ മാറി. ചോദ്യാവലിയിൽ അസീസ്‌ കമ്മിറ്റി എഴുതി വെച്ച ഈ പ്രസ്‌താവനകൾ തന്നെയാണ്‌ റിപ്പോർട്ടിലെ കണ്ടെത്തലായി അവതരിപ്പിക്കുന്നതും. അതായത്‌ റിപ്പോർട്ടിന്റെ ഉളളടക്കം മുൻകൂട്ടി തീരുമാനിച്ചു എന്ന്‌ കരുതാം. ഒരു ഗവേഷണാത്മക സർവേയിൽ ഒരിക്കലും ഒരു പ്രത്യേക ഉത്തരം കിട്ടത്തക്ക വിധം നയിക്കുന്ന ചോദ്യങ്ങൾ പാടില്ല എന്ന സാമാന്യ തത്വവും അസീസ്‌ കമ്മിറ്റി കാറ്റിൽ പറത്തി. ഹൈസ്‌കൂളിലെയോ ഹയർ സെക്കണ്ടറിയിലെയോ ഒരു അധ്യാപകനോട്‌ `എല്ലാ പാഠ്യവിഷയങ്ങളും പ്രശ്‌നാ ധിഷ്‌ഠിതമായി പാഠപുസ്‌തകത്തിൽ അവതരിപ്പിക്കാൻ സാധ്യമാകുമെന്നു കരുതുന്നുണ്ടോ' എന്നു ചോദിക്കുന്നതും അസംബന്ധ മാണ്‌. സ്വന്തം വിഷയത്തെക്കുറിച്ചല്ലേ അധ്യാപകർക്ക്‌ പറയാനാകൂ?
ഈ ചോദ്യങ്ങൾ നോക്കൂ. എൻ.സി.ഇ. ആർ.ടി. സിലബസാണ്‌ ദേശീയ നിലവാരം എന്ന്‌ നിർവചിച്ചുകൊണ്ടാണ്‌ പണിക്കർ കമ്മറ്റി പ്രതികരിക്കാനാവശ്യപ്പെടുന്നത്‌. അസീസ്‌ കമ്മിറ്റിക്ക്‌ അത്‌ ഐ.സി.എസ ഇ.യോ എൻ.സി. ഇ.ആർ.ടി.യോ മറ്റു കരിക്കുലങ്ങളോ ആകാം. ചോദ്യ ത്തിന്‌ കൃത്യതയില്ല. നിലവിലുള്ള കേരള പാഠ്യപദ്ധതിക്ക്‌ നിലവാരമില്ലെന്ന്‌ കരുതുന്നുണ്ടെങ്കിൽ അത്‌ എതെല്ലാം ഘടകങ്ങളിലാണെന്ന്‌ കൃത്യമായി വ്യക്തമാക്കാനാണ്‌ പണിക്കർ കമ്മിറ്റി ആവശ്യപ്പെടുന്നത്‌. തോന്നിയത്‌ പറയാനല്ല. അസീസ്‌ കമ്മിറ്റിക്ക്‌ അങ്ങനെ കൃത്യവും വ്യക്തവുമായ ഉത്തരം വേണ്ട. ദേശീയ നിലവാരത്തിലേക്കുയർത്താനുളള നിർദ്ദേശം മതി. നിലവാരമില്ലെന്ന മുൻവിധിയാണ്‌ ഈ രീതിയിൽ ചോദ്യം തയ്യാറാക്കിയതിന്‌ പിന്നിൽ.

രണ്ട്‌ കമ്മിറ്റികളുടേയും പ്രാതിനിധ്യവും പരിശോധിക്കുന്നത്‌ നന്നാവും. ഡോ. എം.എ.ഉമ്മൻ (Emeritus Professor), ഡോ.അർജുൻ ദേവ്‌ (Rtd.Professor, NCERT New Delhi), ഡോ. അനിതാ റാം പാൽ (Dept of Education, Delhi University),ഡോ. പൂനം ബത്ര (Central Institute of Edn, Delhi University), ഡോ.ജമീലാ ബീഗം (Dept. of English, Kerala University),ഡോ.ഫസൽ ഗഫൂർ (MES), പ്രൊഫ.എം.എൻ. കാരശേരി (Department of Malayalam, Calicut University), ഫാ.അലക്‌സ്‌ തോമസ്‌ (Head Master, PEM High School,Kottayam), ഇ.ഡി.തങ്കച്ചൻ (Rtd District& Session Judge, Thiruvananthapuram), മാമൻ വർക്കി (Rtd. Principal, Bishap Moor College,Mavelikkara), കെ.ടി.അബുബക്കർ (Head Master,Teacher's National Award Winner), പ്രൊഫ.തോമസ്‌ മാത്യു (Rtd, Principal Govt. College), പ്രൊഫ.കെ.എം.അബ്ദുൾ റഹീം (Department of Economics,MES College,Mampad), സി.പി.സുദർശനൻ (Rtd Higher Secondary School Teacher), പ്രൊഫ.വി.കാർത്തികേയൻ നായർ (Rtd.Director, Higher Secondary Education), ഒ.അബ്ദുറഹ്‌മാൻ (Islahia College, Kozhikkode), സ്‌കറിയാ സഖറിയാ (Rtd. Professor, Sanskrit University) എന്നിവരായിരുന്നു ഡോ. കെ.എൻ. പണിക്കർ കമ്മിറ്റി അംഗങ്ങൾ.
അസീസ്‌ കമ്മിറ്റി വ്യത്യസ്‌ത വീക്ഷണമുള്ളവരെ ഉൾക്കൊണ്ടില്ല. പൊതുവിദ്യാഭ്യാസത്തെ ഗൗരവത്തോടെ സമീപിച്ച പാരമ്പര്യമുള്ള ആരേയും പ്രതിനിധീകരിക്കാത്തതായി ആ കമ്മിറ്റി. ഡോ.പി.കെ.അബ്ദുൾ അസീസ്‌ (Former Vice Chancellor, Alligarh Muslim Universtiy ,Scientist in Ecology and Biodiverstiy), അധ്യക്ഷനായ ആ കമ്മറ്റിയിലെ അംഗങ്ങൾ, ഡോ.ദൊരൈ സാമി (Former Professor and Principal, RIE, Mysore), ഡോ.വി.സുമംഗല (Former Professor and Head, Dept of Education, Universtiy Of calicut), ഡോ.ഉമ്മൻ. വി.ഉമ്മൻ (Chairman,Kerala State Bio Diverstiy Board ), ഡോ. റോസമ്മാ ഫിലിപ്പ്‌ (Associate Professor, Mount Tabur Training college, Pathanapuram), കെ. പി.രാമനുണ്ണി. (Member, State curriculum steering Committee) എന്നിവരായിരുന്നു.
രണ്ട്‌ ബയോഡൈവേഴ്‌സിറ്റി ശാസ്‌ത്രജ്ഞർ ഉള്ള അസീസ്‌ കമ്മിറ്റിയിൽ പൊതുവിദ്യാഭ്യാസവുമായി നേർ ബന്ധമുളളവർ, അധ്യാപകരെ പ്രതിനിധീകരിക്കുന്നവർ, ബോധനശാസ്‌ത്രപരമായ ആധുനിക ധാരണയുളളവർ, എത്ര പേരുണ്ട്‌? അതു തന്നെയാണ്‌ ഈ കമ്മിറ്റിയുടെ പരിമിതി. വ്യത്യസ്‌ത വീക്ഷണമുളളവരെ ഉൾപ്പെടുത്താൻ ശ്രമിച്ചില്ല. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുളള എല്ലാ വിഷയങ്ങളേയും കുറിച്ച്‌ പഠിക്കാനുളളതാണ്‌ ഈ കമ്മറ്റി എന്നുകൂടി ഓർക്കണം.
വിമർശനാത്മക ബോധന ശാസ്‌ത്രത്തെ പടിക്കുപുറത്ത്‌ നിറുത്തിയതിലൂടെ, ബഹു ബോധന രൂപങ്ങളെക്കുറിച്ച്‌ വാചകമടിച്ച കമ്മിറ്റിയുടെ ആത്മാർഥതയും അക്കാദമിക സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുകയാണ്‌. സി. ബി. എസ്.ഇ.യിൽ വിമർശനാത്മക ചിന്തയുണ്ട്‌. അവിടെ അത്‌ നിരന്തര വിലയിരുത്തിലിന്‌ മാത്രം പരിഗണിക്കും. കുട്ടിക്ക്‌ ആ ലക്ഷ്യത്തോടെ കരിക്കുലം അനുഭവങ്ങൾ ഒരുക്കുന്നുമില്ല. പ്രസ്‌താവനകളേയും വാദങ്ങളേയും വിലയിരുത്തുക, പ്രശ്‌നത്തെ അടുത്തുനിന്ന്‌ വീക്ഷിക്കുക, ശ്രദ്ധാപൂർവം കേട്ട്‌ ഫീഡ്‌ബാക്ക്‌ നൽകുക, ബദലുകളും പരിഹാരങ്ങളും കണ്ടെത്താൻ ശ്രമിക്കുക, പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുക എന്നിവ പരിഗണിച്ച്‌ ഓരോ ഇനത്തിനും അഞ്ചു വീതം മാർക്ക്‌ നൽകും. ഇത്‌ എങ്ങനെ ഏത്‌ സന്ദർഭത്തെ ആധാരമാക്കി കണ്ടെത്തുമെന്ന്‌ ചോദിക്കരുത്‌. വിമർശനാത്മക ബോധന ശാസ്‌ത്രം ഇതിലുമെത്രയോ ഔന്നിത്യമുളളതാണ്‌. ഏതൊരു പാഠത്തെയും അനുഭവത്തേയും ജനപക്ഷത്ത്‌ നിന്നും സമീപിക്കാനുളള കഴിവാണത്‌. അറിവ്‌ നിർദ്ദോഷമല്ലെന്നും നിഗൂഢ താൽപര്യങ്ങൾ അതിൽ പ്രവർത്തിച്ചേക്കാമെന്നും വസ്‌തുതകളുടെയും കാര്യ- കാരണ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ വേണം നിഗമനങ്ങളും നിലപാടുകളും എടുക്കേണ്ടതെന്നും കുട്ടി തിരിച്ചറിയണം. വിവേചനരഹിതവും വിമോചനപരവുമായ സമൂഹത്തെ വിഭാവനം ചെയ്യുന്ന ഉയർന്ന മാനവികത ആഗ്രഹിക്കുന്നതാണ്‌ വിമർശനാത്മക ബോധന ശാസ്‌ത്രം. അത്‌ സാമൂഹിക മാറ്റത്തിനുളള വിദ്യാഭ്യാസമാണ്‌. വിമർശനാവബോധമുളള തലമുറയ്‌ക്കേ ചരിത്രം സൃഷ്ടിക്കാനാകൂ. യാഥാസ്ഥിതിക ശക്തികൾ നിലവിലുളള സ്ഥിതി തുടരണമെന്ന്‌ ആഗ്രഹിക്കുന്നു. അവർക്ക്‌ തൊലിപ്പുറ പരിഷ്‌കാരങ്ങൾ മാത്രമേ വേണ്ടൂ. അധീശവർഗ താൽപര്യങ്ങളുടെ സംരക്ഷകരാണ്‌ വിമർശനാത്മക ബോധനത്തെ ഭയക്കുന്നത്‌
കുട്ടികളുടെ എണ്ണക്കൂടുതൽ മൂലം ക്ലാസുകളിൽ അധ്യാപകർ പ്രയാസപ്പെടുന്നു എന്ന്‌ കമ്മിറ്റി കണ്ടെത്തുന്നുണ്ട്‌. അതിനും പ്രതി പാഠ്യപദ്ധതി! അധ്യാപക വിദ്യാർഥി അനുപാതം കുറയ്‌ക്കാനുളള വിദ്യാഭ്യാസാവകാശ നിയമത്തിന്റെ നിർദ്ദേശത്തിൽ വെളളം ചേർത്തത്‌ മൂടി വയ്‌ക്കുകയാണ്‌ ഇവിടെ കമ്മിറ്റി. മിക്ക രാജ്യങ്ങളിലും പ്രൈമറി ക്ലാസുകളിൽ കുട്ടികളുടെ എണ്ണം ഇരുപത്തിയഞ്ചിൽ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്‌. ഇക്കാര്യത്തിൽ ആഗോളനിലവാരം വേണ്ടേ? ഫലപ്രദമായ പഠനം നടത്തുന്നതിന്‌ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം നിർദ്ദേശിക്കുന്നതിന്‌ പകരം, കുട്ടികളുടെ എണ്ണം കൂടുതലുളള ക്ലാസുകൾക്കായി പ്രഭാഷണാധിഷ്‌ഠിത പാഠ്യപദ്ധതിയെയാണ്‌ കമ്മിറ്റി വിഭാവനം ചെയ്യുന്നത്‌.
വൈഗോഡ്‌സ്‌കി, ബ്രൂണർ, ഗാർഡ്‌നർ, ചോംസ്‌കി തുടങ്ങിയ വിദ്യാഭ്യാസ വിചക്ഷണരെ തള്ളിക്കളഞ്ഞ്‌ ആൻഡ്രൂ ചർച്ചസ്‌ എന്ന ഒരാളെ അവതരിപ്പിക്കുന്നു, കമ്മിറ്റി. സ്‌കൂൾ അധ്യാപകനും ഐ.ടി. വിദഗ്‌ധനുമായ ഇദ്ദേഹം ബ്ലോഗിലെഴുതിയ കുറിപ്പാണ്‌ കമ്മിറ്റിയുടെ ആധികാരിക രേഖ! പ്രോജക്ടുകളെ ആധാരമാക്കിയുളള പഠനം, പ്രശ്‌നപരിഹരണ പഠനം, സഹവർത്തിത പഠനം, സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുളള പഠനം, ചിന്താ നൈപുണികൾ വികസിപ്പിക്കുന്നതിനുളള അധ്യാപനം, കൃത്യമായ ലക്ഷ്യത്തോടെ കുട്ടികളെ വിലയിരുത്തൽ, സ്വയം വിലയിരുത്തൽ, പരസ്‌പര വിലയിരുത്തൽ, യഥാസമയം ഫീഡ്‌ബാക്ക്‌ നൽകൽ, വിഷയങ്ങൾ പരസ്‌പരം ബന്ധിപ്പിച്ചു പഠിപ്പിക്കൽ എന്നിവയാണത്രേ ആൻഡ്രൂ ചർച്ചസ്‌ അവതരിപ്പിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ബോധനരീതി. ഇതെല്ലാം സാമൂഹിക ജ്ഞാനനിർമിതി വാദത്തിന്റെയും വിമർശനാത്മക ബോധനശാസ്‌ത്രത്തിന്റേയും ബഹുമുഖ ബുദ്ധി സങ്കൽപ്പത്തിന്റേയും അടിസ്ഥാനത്തിൽ കേരളം ഇന്ന്‌ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നവയാണ്‌.

പഠനത്തിന്റെ പിൻബലമില്ലാത്ത റിപ്പോർട്ട്‌

നിലവിലുളള പാഠ്യപദ്ധതിയുടെ സ്വാധീനം കണ്ടെത്താൻ ശ്രമിച്ചു എന്നു പറയുന്ന കമ്മിറ്റി കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിനുളള യാതൊരു നടപടിയും സ്വീകരിച്ചില്ല, സമഗ്രമായ `അച്ചീവ്‌മെന്റ്‌ സ്റ്റഡി' നടത്തിയതുമില്ല. ഊഹങ്ങളുടേയും കേട്ടുകേൾവികളുടേയും അടിസ്ഥാനത്തിലാണ്‌ കമ്മിറ്റി പാഠ്യപദ്ധതിയെ സമീപിച്ചത്‌. സി. ബി. എസ.്‌ ഇ. വിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരവും കേരള പാഠ്യപദ്ധതി പ്രകാരം പഠിക്കുന്ന കുട്ടികളുടെ നിലവാരവും ഒരേ ടൂൾ ഉപയോഗിച്ച്‌ താരതമ്യം ചെയ്യാൻ കമ്മിറ്റി തയ്യാറാകണമായിരുന്നു.
കേരള പാഠ്യപദ്ധതിക്ക്‌ ഉളളടക്കം കുറവാണ്‌, ഏകീകൃത സിലബസ്‌ നടപ്പിലാക്കണം എന്ന ആവശ്യം ചില കോണുകളിൽനിന്ന്‌ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ്‌ അസീസ്‌ കമ്മിറ്റി നിയോഗിക്കപ്പെടുന്നത്‌. കേരളത്തിലേയും കേന്ദ്രത്തിലേയും പാഠ്യപദ്ധതിയുടെ ഉളളടക്കം താരതമ്യ പഠനം നടത്തുക എന്നതാണല്ലോ ഇതിന്‌ പ്രഥമമായും പ്രധാനമായും ചെയ്യേണ്ടിയിരുന്നത്‌ എന്നാൽ അത്തരം പരിശോധനകളൊന്നും സമിതിയുടെ പര്യാലോചനകളിൽ ഇടം പിടിച്ചില്ല. അതൊന്നും കൂടാതെ തന്നെ, കേരളത്തിലെ പാഠ്യപദ്ധതിക്ക്‌ ഉളളടക്കം കുറവാണ്‌ എന്ന്‌ കണ്ടെത്തുകയും അപ്രകാരം റിപ്പോർട്ടിൽ എഴുതിപ്പിടിപ്പിക്കുകയുമാണ്‌ കമ്മിറ്റി!
അസീസ്‌ കമ്മിറ്റി റിപ്പോർട്ടനുസരിച്ചാണ്‌ എസ്‌ സി ഇ ആർ ടി പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള കരിക്കുലം തയ്യാറാക്കേണ്ടതെന്നും അതനുസരിച്ച്‌ ഒരു നയരേഖ ഉണ്ടാക്കണമെന്നും പറയുന്നുണ്ട്‌. വിദ്യാഭ്യാസ വിദഗ്‌ധരുടെ ഇടയിൽ പോലും റിപ്പോർട്ട്‌ ചർച്ച ചെയ്യേണ്ടതില്ലെന്ന്‌ ചുരുക്കം. ഇത്തരം ഉഗ്രശാസനങ്ങൾ നടത്തിയ കമ്മിറ്റിയിൽ സ്‌കൂൾ അധ്യാപകരുടെ പ്രതിനിധികൾ ആരുമില്ലായിരുന്നുവെന്നോർക്കണം. കമ്മിറ്റി അംഗങ്ങൾ വിദഗ്‌ധരായേക്കാം. പക്ഷേ, എൻ സി എഫ്‌ 2005 ഉം കെ സി എഫ്‌ 2007 ഉം വിദഗ്‌ധരടക്കമുള്ള സ്‌കൂൾ അധ്യാപകരുടെയും പി ടി എകളുടെയും ഇടയിൽ വിശദമായ ചർച്ചകൾക്ക്‌ ശേഷം രൂപപ്പെട്ടതാണെന്നോർക്കണം. റിപ്പോർട്ടിലുടനീളം പ്രകടമാകുന്നത്‌ ജനാധിപത്യ വിരുദ്ധവും ടെക്‌നോക്രാറ്റിക്കുമായ സമീപനമാണ്‌. ജനാധിപത്യ മുന്നേറ്റങ്ങളുടെ ഫലമായി വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ വളർന്നുവന്ന അനുഭവങ്ങളുള്ള കേരളത്തിൽ ഇത്തരം സമീപനങ്ങൾ വെച്ചു പൊറുപ്പിക്കേണ്ടതില്ല.
വാചകക്കസർത്തുകളുടെ മറവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോച്ചിംഗ്‌ സെന്ററുകളായി അധഃപതിപ്പിക്കണമെന്ന്‌ നിർദേശിക്കുന്ന ഈ റിപ്പോർട്ട്‌ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിനോടോ വളർന്നുവരുന്ന പുതു തലമുറ നേരിടുന്ന പ്രതിസന്ധികളോടോ ഒരു വിധ പരിഗണനയും കാട്ടുന്നില്ല. പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണ്‌ ഈ റിപ്പോർട്ട്‌. കേരളത്തിലും ഇന്ത്യയിലും വളർന്നുവരുന്ന ശാസ്‌ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ സങ്കൽപ്പങ്ങൾക്ക്‌ കടകവിരുദ്ധമാണിത്‌. ഈ റിപ്പോർട്ട്‌ തള്ളിക്കളയേണ്ടത്‌ ജനാധിപത്യ സമൂഹത്തിന്റെ വളർച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌.
അതുകൊണ്ടുതന്നെ മുന്നേ എഴുതപ്പെട്ട തിരക്കഥയ്‌ക്കനുസരിച്ച്‌ നിർമിക്കപ്പെട്ട ഈ റിപ്പോർട്ട്‌ നിലവിലുള്ള പാഠ്യപദ്ധതിയെ പരിഷ്‌കരിക്കുന്നതിനോ മാറ്റുന്നതിനോ ആധാരമാക്കരുത്‌. പാഠ്യപദ്ധതി പരിഷ്‌കരണമാവാം. എന്നാൽ അത്‌ ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിനും വിദ്യാഭ്യാസ അവകാശനിയമത്തിനും സർവോപരി നമ്മുടെ ഭരണഘടനയ്‌ക്കും അനുസൃതമാകണം. അക്കാദമികവും സൈദ്ധാന്തികവുമായ തത്വങ്ങളുടെയും ശാസ്‌ത്രീയമായ പഠനത്തിന്റെയും വിശദമായ ചർച്ചകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ആഴത്തിലുള്ള പൊളിച്ചെഴുത്തിലേക്ക്‌ പോകാവൂ. എങ്ങനെയെങ്കിലും ഒരു സമീപനരേഖ തട്ടിക്കൂട്ടി, മറ്റു പല അക്കാദമികേതര കാരണങ്ങളാൽ തങ്ങൾക്ക്‌ ഇഷ്‌ടമില്ലാത്ത ഒരു പാഠ്യപദ്ധതിയെ മാറ്റുന്നത്‌ ശരിയല്ല. തെറ്റായ പാരമ്പര്യം സൃഷ്‌ടിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്നും സർക്കാർ പിന്തിരിയുന്നതാവും നല്ലത്‌. മറിച്ചൊരു തീരുമാനമെടുക്കാൻ ഇപ്പോഴും സമയമുണ്ട്‌. അതുകൊണ്ട്‌ അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയണമെന്നും ഇപ്പോഴത്തെ പാഠ്യപദ്ധതി പരിഷ്‌കരണശ്രമങ്ങൾ നിർത്തിവെക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഒരിക്കൽ കൂടി ശക്തമായി ആവശ്യപ്പെടുന്നു.                                                                                                                                                                                                                                                                                                                                                                                                                                                          (ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്ന്)                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    




വ്യാഴാഴ്‌ച, നവംബർ 28, 2013

സുനില്‍ പി ഇളയിടം എഴുതിയ വീണ്ടെടുപ്പുകളെ സംബന്ധിച്ച് .....




    •                 സൈദ്ധാന്തിക സംവാദങ്ങള്‍ 
                                                                                                        പി രാജീവ്
    സുനില്‍ പി ഇളയിടം എഴുതിയ വീണ്ടെടുപ്പുകളെ സംബന്ധിച്ച് ഈ കോളത്തില്‍ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരുന്നു. കോളത്തിന്റെ പരിമിതിക്കകത്തുനിന്നുള്ള വിശകലനമാണെന്നും കൂടുതല്‍ ഗൗരവതരമായ വിമര്‍ശനാത്മക പരിശോധന കൃതി ആവശ്യപ്പെടുന്നുണ്ടെന്നും അതില്‍ സൂചിപ്പിച്ചിരുന്നു. നിര്‍ബന്ധമായും അഭിസംബോധന ചെയ്യണമെന്നു കരുതിയ ചില പ്രധാന പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഗൗരവമായ വിമര്‍ശനത്തിനാണ് അതില്‍ ഊന്നല്‍ ഉണ്ടായതെന്നു ശരിയാണ്. അതുകൊണ്ടുതന്നെ പല സുഹൃത്തുക്കളും അതു സംബന്ധിച്ച് ചില കാര്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇത് മാര്‍ക്സിസ്റ്റ് വിരുദ്ധകൃതിയാണല്ലോ എന്നതാണ് ഒരു അഭിപ്രായം. വിശകലന വിധേയമാക്കപ്പെടുന്ന കൃതിയില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വിമര്‍ശിക്കപ്പെടേണ്ടതെന്നു കരുതുന്ന വ്യതിയാനങ്ങളോ തെറ്റാണെന്നു കരുതുന്ന നിഗമനങ്ങളോ ഉണ്ടെന്നതുകൊണ്ടു മാത്രം ആ കൃതി മാര്‍ക്സിസ്റ്റ് വിരുദ്ധമാകണമെന്നില്ല. ഉന്നയിച്ച പ്രശ്നത്തോടുള്ള സമീപനം മാത്രമാണത്.

    ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നതും സജീവമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുമായ പ്രശ്നങ്ങളെ അവഗണിക്കുന്നതിലേക്ക് അത് വികസിക്കുന്നത് നന്നായിരിക്കുകയില്ല. പറവൂരില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. എം എ ബേബിയാണ് പുസ്തകം പ്രകാശനംചെയ്തത്. പറവൂരിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസിലെ സെക്രട്ടറിയായ ജോഷിച്ചേട്ടനാണ് സുനില്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ജോഷിച്ചേട്ടന്‍ തന്നെയാണ് ബേബിയില്‍നിന്നും പുസ്തകം ഏറ്റുവാങ്ങിയതും.

    ഞങ്ങളുടെയെല്ലാം എസ്എഫ്ഐ പ്രവര്‍ത്തനകാലത്ത് പറവൂരിന്റെ കേന്ദ്രം ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായിരുന്നു. അന്നും ഇന്നും എസ്എഫ്ഐ പ്രവര്‍ത്തകരുമായി നല്ല ആത്മബന്ധം ജോഷി ച്ചേട്ടനുണ്ട്. പ്രൗഢഗംഭീരമായിരുന്നു ബേബിയുടെ പ്രസംഗം. പുസ്തകത്തെ ആഴത്തില്‍ വിലയിരുത്തുന്നതോടൊപ്പം തന്നെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കും സമകാലിക പ്രയോഗത്തിലേക്കും വരെ അദ്ദേഹത്തിന്റെ പ്രസംഗം ചെന്നെത്തി. ഞാന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങള്‍ അദ്ദേഹവും ഒടുവില്‍ ഉന്നയിക്കുകയുണ്ടായി. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഞങ്ങള്‍ രണ്ടുപേരും ഉന്നയിച്ച ഒരു വിമര്‍ശനം സുനില്‍ മറുപടിപ്രസംഗത്തില്‍ ഉള്‍ക്കൊണ്ടുവെന്നതാണ്. അത് സമകാലിക വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രം പാരിസ്ഥിതിക രാഷ്ട്രീയമാണെന്നതാണ്. ആ കേന്ദ്ര പ്രയോഗമാണ് ഞങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. യഥാര്‍ഥത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നതില്‍ ഇടതുപക്ഷത്തിന് പോരായ്മകളുണ്ടായിട്ടുണ്ടെന്ന വിമര്‍ശനം ശരിയായി തന്നെ സുനില്‍ ഉന്നയിക്കുന്നുണ്ട്.

    എല്ലാ ചൂഷണങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പാര്‍ടികള്‍ തന്നെ പ്രകൃതി ചൂഷണം ചെയ്യപ്പെടേണ്ടതാണെന്ന നിലപാടായിരുന്നു ഒരു കാലത്ത് സ്വീകരിച്ചത്. മാര്‍ക്സും ഒരുപക്ഷേ കുറേക്കൂടി വിശദമായി ഏംഗല്‍സും ഈ പ്രശ്നത്തെ സമീപിക്കുന്നുണ്ടെങ്കിലും ഗൗരവമായ സൈദ്ധാന്തിക തുടര്‍ച്ചയും പ്രയോഗമണ്ഡലത്തിലേക്കുള്ള വികാസവും സംഭവിച്ചില്ലെന്നത് പ്രധാനപ്പെട്ട കുറവ് തന്നെയാണ്. ഭൂമിയും വെള്ളവും ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനത്തിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങളെ തകര്‍ത്തുകളയുന്ന മാര്‍ക്സിയന്‍ നിരീക്ഷണവും പ്രസക്തം. കാലോചിതമാക്കിയ സിപിഐ എം പരിപാടി പാരിസ്ഥിതിക പ്രശ്നങ്ങളെ ശരിയായ രൂപത്തില്‍ വിലയിരുത്തുന്നതിന് ശ്രമിക്കുന്നുണ്ട്. ആഗോളതാപന പ്രശ്നത്തില്‍ പ്രായോഗിക ഇടപെടലിലും ശരിയായ സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. ഇത്തരം പ്രശ്നങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കേണ്ടതുണ്ട്. അതിനുള്ള ശരിയായ ശ്രമം സുനിലിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്. മാര്‍ക്സിസ്റ്റ് പ്രയോഗത്തിന്റെ തലം നിരന്തരം വികസിച്ചുവരുന്ന ഒന്നാണ്. അത് സിദ്ധാന്തത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

    പ്രയോഗത്തിന്റെ പുതിയ അനുഭവപാഠങ്ങളെ നിരന്തരം സിദ്ധാന്തവല്‍ക്കരിക്കുന്നതില്‍ വലിയ പോരായ്മകളുള്ളതാണ് നമ്മുടെ നാട്. ഈ പോരായ്മ പരിഹരിക്കുന്നതിന് കൂട്ടായ ധൈഷണിക ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ലോകത്ത് നടക്കുന്ന പുതിയ ഇടപെടലുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും അത് ഇന്ത്യന്‍ അനുഭവങ്ങളുമായി കണ്ണിചേര്‍ത്ത് അവതരിപ്പിക്കുന്നതിലും സുനില്‍ കാണിക്കുന്ന താല്‍പ്പര്യം അഭിനന്ദനാര്‍ഹമാണ്. അതിലെ നിരീക്ഷണങ്ങളില്‍ ചിലതിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത് ഗൗരവമായ സംവാദത്തിന്റെ വാതില്‍ തുറന്നിടുകയാണ് ചെയ്യുന്നത്. ആഗോളവല്‍ക്കരണ കാലത്തെ മുതലാളിത്ത പ്രവര്‍ത്തനരീതികള്‍ വിവിധ മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്നതിന് പറ്റുന്ന ഏറ്റവും ശരിയായ ദര്‍ശനം മാര്‍ക്സിസം തന്നെയാണ്. ഈ പുതിയ പ്രശ്നങ്ങള്‍ പല പഴയകാല പ്രയോഗങ്ങളെ അപ്രസക്തമാക്കിയെന്നു വരാം. പുതിയ നിഗമനങ്ങളും പ്രയോഗരൂപങ്ങളും കണ്ടെത്തിയെന്നുവരാം. എല്ലാത്തിനുമുള്ള ഒറ്റമൂലി മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും കൃതികളില്‍ അടങ്ങിയിട്ടുണ്ടെന്ന വാദം അസംബന്ധവുമാണ്. വര്‍ഗസമരത്തിന്റെ പ്രയോഗമണ്ഡലങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ആവശ്യവുമാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്ലാസിക്കല്‍ തൊഴിലാളി വര്‍ഗത്തിന് ഇനി പ്രസക്തിയില്ലെന്ന വാദം അടിസ്ഥാനപരമായി തെറ്റാണെന്ന നിലപാടാണ് നേരത്തെ ഞാന്‍ ഉന്നയിച്ചത്. അത് ഗൗരവമായ പ്രശ്നം തന്നെയാണ്. വര്‍ഗസമരത്തെ സംബന്ധിച്ച് കൂടുതലായി ഒന്നും പറയാന്‍ പാടില്ലേയെന്ന ചോദ്യം തെറ്റുതന്നെയാണ്.

    നാളിതുവരെയുള്ള ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണെന്നാണ് മാര്‍ക്സും ഏംഗല്‍സും പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ക്സിന്റെ മരണശേഷം ഏംഗല്‍സാണ് അടിക്കുറിപ്പില്‍ ലിഖിതചരിത്രം എന്നെഴുതിച്ചേര്‍ത്തത്. മോര്‍ഗന്റെ വായനയില്‍നിന്നും തങ്ങള്‍ നേരത്തെ കണ്ടെത്തിയ നിഗമനങ്ങള്‍ അദ്ദേഹം ആമുഖത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ക്ലാസിക്കല്‍ തൊഴിലാളി വര്‍ഗം തന്നെ കേന്ദ്രസ്ഥാനത്ത് വരുന്നെന്ന പ്രശ്നം നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, തൊഴിലാളി വര്‍ഗത്തില്‍ വരുന്ന മാറ്റംപോലും സൂചിപ്പിക്കാന്‍ പാടില്ലെന്ന നിലപാട് തെറ്റായിരിക്കും. എന്നു മാത്രമല്ല തൊഴിലാളി വര്‍ഗത്തിന്റെ സഖ്യശക്തികള്‍ എക്കാലത്തും എല്ലായിടത്തും ഒന്നു തന്നെയായിരിക്കണമെന്നില്ല. സാമൂഹ്യപ്രശ്നങ്ങളും വര്‍ഗപ്രശ്നങ്ങള്‍ക്കൊപ്പം ഏറ്റെടുക്കേണ്ടതാണെന്ന സിപിഐ എമ്മിന്റെ വിലയിരുത്തല്‍ ഒരു സ്വയം വിമര്‍ശനം കൂടിയാണ്. ഈ സാമൂഹ്യപ്രശ്നങ്ങളെ ഏറ്റെടുക്കുന്ന ഘട്ടത്തില്‍ പുതിയ സംഘടനാരൂപങ്ങളെ വരെ ആവിഷ്കരിച്ചെന്നുവരാം.

    എന്നാല്‍, അതെല്ലാം തൊഴിലാളി വര്‍ഗ നേതൃത്വത്തിനു കീഴില്‍ തന്നെയാണ്. ഇത്തരം ഇഴുകിച്ചേരലുകളിലും പുതിയ സാമൂഹ്യവിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലലിലും നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങള്‍ പ്രധാനം തന്നെയാണ്. ഈ ദൗര്‍ബല്യം പരിഹരിക്കുന്നതിന് സൈദ്ധാന്തിക ഇടപെടലുകളും ആവശ്യമാണ്. സിപിഐ എം ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് തൊഴിലാളി വര്‍ഗത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുതന്നെയാണ്. കേന്ദ്രസ്ഥാനത്തെ സംബന്ധിച്ച ഈ നീരിക്ഷണമില്ലായിരുന്നെങ്കില്‍ കുറേക്കൂടി ആഴത്തിലുള്ള സംവാദസാധ്യത ശക്തിപ്പെടുമായിരുന്നുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വാക്കുകളുടെ വയറിളക്കംകൊണ്ട് അമ്പരപ്പിക്കാന്‍ ശ്രമിക്കുന്ന പുകപടല രീതിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സുനിലിന്റെ രചനാരീതിയെന്നത് പറയാതെ വയ്യ. ഗൗരവമായ വിമര്‍ശനം ഉന്നയിച്ചത് ആഴത്തിലുള്ള സംവാദത്തിനും നിര്‍ബന്ധമായ വായനയ്ക്കും സഹായകരമാകുന്നതിനു കൂടിയാണ്.

ശനിയാഴ്‌ച, നവംബർ 23, 2013

ആറന്മുള വിമാനത്താവളം അനിവാര്യമോ?

             (ആറന്മുള വിമാനത്താവളത്തെക്കുറിച്ച്  കേരള ശാസ്ത്രസാഹിത്യ  പരിഷത്ത്   2012 ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിച്ച ലഘുലേഖ യിൽ നിന്ന്...)
 
                    ആറൻമുള വിമാനത്താവളം പത്രമാധ്യമങ്ങളിൽ ഒരു വിവാദ വിഷയമായി 
പ്രത്യക്ഷപ്പെടുന്നത്‌ കാണാം. എന്താണ്‌ യഥാർത്ഥത്തിൽ ഈ പദ്ധതി ?
  • കെ.ജി.എസ്‌ ആറൻമുള എയർപോർട്ട്‌ ലിമിറ്റഡ്‌ എന്ന പേരിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനമാണ്‌ ആറൻമുള വിമാനത്താവളം എന്ന പദ്ധതി ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. പത്തനംതിട്ട ജില്ലയിൽ, കോഴഞ്ചേരി താലൂക്കിൽ, ആറൻമുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി എന്നീ വില്ലേജുകളിലായി പദ്ധതി പ്രദേശം വ്യാപിച്ച്‌ കിടക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഒരു പരിസര ആഘാതപത്രിക (Environment impact assesment) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ 500 ഏക്കർ ഭൂമിയാണ്‌ വിമാനത്താവളം നിർമ്മിക്കാൻ വേണ്ടത്‌. എന്നാൽ പദ്ധതി നടത്തിപ്പുകാരുടെ വെബ്‌സൈറ്റിൽ (www.kgsaranmula.com) അത്‌ 700 ഏക്കർ എന്നാണ്‌ കാണിച്ചിട്ടുള്ളത്‌. 2000 കോടി രൂപയാണ്‌ പദ്ധതിയുടെ ആകെ അടങ്കൽ തുക. റിലയൻസ്‌ ഗ്രൂപ്പിന്‌ ഇതിൽ 15% പങ്കാളിത്തമുണ്ടായിരിക്കും.
എന്തിനാണ്‌ ആറൻമുളയിൽ ഒരു വിമാനത്താവളം?
  • ഈ ചോദ്യത്തിന്‌ കെ.ജി.എസ്‌ കമ്പനിക്ക്‌ കൃത്യമായ ഉത്തരം ഉണ്ട്‌. ഒന്നാമതായി ആറൻമുള വിമാനത്താവളം തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ ഏതാണ്ട്‌ മധ്യത്തിലായാണ്‌ സ്ഥിതി ചെയ്യുന്നത്‌. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ജനങ്ങളുടെ വ്യോമഗതാഗത ആവശ്യത്തിന്‌ ആറൻമുള വിമാനത്താവളം അനുയോജ്യമായിരിക്കുമെന്ന്‌ അവർ പറയുന്നു. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ 21% വും ആഭ്യന്തര സഞ്ചാരികളിൽ 14% വും ഈ ജില്ലകളിലേയ്‌ക്കാണ്‌ വരുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ ശബരിമലയിൽ എത്തുന്ന ഭക്തന്മാർക്കും ഇത്‌ സഹായകമാകും. മധ്യതിരുവിതാംകൂർ മേഖലയിൽ നിന്ന്‌ ധാരാളം പ്രവാസി മലയാളികളുണ്ട്‌. ഇവർക്കെല്ലാം വിമാനത്താവളം കൊണ്ട്‌ ഗുണമുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്‌. തീർന്നില്ല, ക്രൈസ്‌തവരുടെ ഒരു പ്രമുഖ പ്രവർത്തനമാണ്‌ പത്തനംതിട്ട ജില്ലയിലെ മാരാമൺ കൺവൻഷൻ. ഇവിടെയും അന്യസംസ്ഥാനത്ത്‌ നിന്നുള്ള തീർത്ഥാടകർ വരുമെന്നും അവർക്കും ഇത്‌ ഗുണം ചെയ്യുമെന്നും കമ്പനി അവരുടെ വെബ്‌സൈറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്‌. ഈ പദ്ധതി 1500 പേർക്ക്‌ നേരിട്ടും 6000 പേർക്ക്‌ പരോക്ഷമായും തൊഴിൽ നല്‌കുമെന്നും അവർ പറയുന്നു.
ഇതൊക്കെ യാഥാർത്ഥ്യമാകുമോ?
  • തീർച്ചയൊന്നുമില്ല. ശബരിമലയിലും മാരാമൺ കൺവൻഷനിലും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്ന തീർത്ഥാടകർ എത്രയാണെന്നോ, അവരിൽ എത്ര പേർ വിമാനത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളവരാണെന്നോ അറിയാൻ കഴിയുന്ന ഔദ്യോഗിക പഠനങ്ങൾ ലഭ്യമല്ല. എന്നാലും ഒരു വിമാനത്താവളം വരുമ്പോൾ കുറച്ച്‌ പേർ എന്തായാലും വിമാനത്തിൽ വരാതിരിക്കില്ല. അതേ സമയം പദ്ധതി 6000 പേർക്ക്‌ പരോക്ഷമായി തൊഴിൽ നല്‌കുമെന്ന്‌ പറയുന്നതിന്റെ വിശദാംശങ്ങൾ കമ്പനി തന്നെയാണ്‌്‌ വെളിപ്പെടുത്തേണ്ടത്‌. കേരളത്തിൽ അടുത്തകാലത്തായി നടക്കുന്ന വലിയ നിർമ്മാണ പദ്ധതികളൊക്കെ പരോക്ഷ തൊഴിൽ ലഭ്യതയുടെ കണക്ക്‌ പെരുപ്പിച്ച്‌ കാണിക്കുന്നതായിട്ടാണ്‌ അനുഭവം. പലപ്പോഴും അത്‌ യാഥാർത്ഥ്യമാകാറില്ല.
വിമാനത്താവളം സംബന്ധിച്ച സാങ്കേതികമായ വിവരങ്ങൾ എന്തെല്ലാമാണ്‌ ?
  • A - 320 എയർബസ്‌, ബോയിംഗ്‌ 747 എന്നിവയടക്കം ഇറങ്ങാൻ കഴിയുന്ന ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ ആറൻമുളയിൽ വരാൻ പോകുന്നത്‌. ലോകത്തിൽ തന്നെ ഏറ്റവും വലിയ വ്യോമഗതാഗത കമ്പനികളിലൊന്നായ എമിറേറ്റ്‌സ്‌ ഗ്രൂപ്പ്‌ ആയിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്‌. 3100 x 45 മീറ്റർ അളവുള്ള ഒരു റൺവേ ഇതിനുണ്ടായിരിക്കും. 1000 യാത്രക്കാർക്ക്‌ ഒരേ സമയം ഇവിടെ എത്താൻ കഴിയും. വിമാനത്താവളം പൂർണ്ണമായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും.
ആറൻമുളയിൽ ഒരു വിമാനത്താവളം എന്ന ആവശ്യം ആരാണ്‌ മുന്നോട്ട്‌ വച്ചത്‌ ? ആർക്ക്‌ വേണ്ടിയാണ്‌ ഈ വിമാനത്താവളം?
  • വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്‌. രാഷ്‌ട്രീയപാർട്ടികളോ ബഹുജന പ്രസ്ഥാനങ്ങളോ ആറൻമുളയിൽ ഒരു വിമാനത്താവളം വേണം എന്ന ആവശ്യം ഉന്നയിക്കുകയോ അതിനു വേണ്ടി സമര പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്‌തതായി അറിവില്ല. ഔദ്യോഗികമായും അല്ലാതെയും നടന്ന വിവിധ വികസന സെമിനാറുകളിലോ സിമ്പോസിയങ്ങളിലോ, വികസനാസൂത്രണം സംബന്ധിച്ച വിവിധ ചർച്ചകളിലോ ഇത്തരം ഒരാവശ്യം ഉയർന്ന്‌ വന്നിട്ടില്ല. മൗണ്ട്‌ സിയോൺ എഡ്യൂക്കേഷൻ ട്രസ്റ്റ്‌ എന്ന സ്ഥാപനമാണ്‌ ഇത്തരമൊരാശയം ആദ്യമായി മുന്നോട്ട്‌വയ്‌ക്കുന്നത്‌. എബ്രഹാം കലമണ്ണിൽ എന്നൊരു പ്രവാസി മലയാളിയായിരുന്നു അതിന്റെ ചെയർമാൻ. നിർദ്ദിഷ്‌ട പ്രദേശത്ത്‌ ഒരു എഞ്ചിനിയറിംഗ്‌ കോളേജും അവിടെ എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗ്‌ കോഴ്‌സും എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. അതിന്‌ വേണ്ടി അദ്ദേഹം പദ്ധതി പ്രദേശത്ത്‌ ഭൂമി വാങ്ങിക്കൂട്ടി. വിദ്യാഭ്യാസ ആവശ്യമായതിനാൽ സ്ഥലവാസികൾ എതിർപ്പുകളോ കാര്യമായ വിലപേശലോ ഇല്ലാതെ ചുരുങ്ങിയ വിലയ്‌ക്ക്‌ ഭൂമി വിൽക്കാൻ തയ്യാറായി. നാട്ടുകാർ പറയുന്നതനുസരിച്ച്‌ സെന്റിന്‌ 300 - 400 രൂപയ്‌ക്ക്‌ വരെ ഭൂമി നല്‌കിയവരുണ്ട്‌. 350 ഏക്കർ ഭൂമിയാണ്‌ ഇങ്ങനെ വാങ്ങിയത്‌. എന്നാൽ മൗണ്ട്‌ സിയോൺ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ യാതൊരു വിദ്യാഭ്യാസ പ്രവർത്തനവും അവിടെ നടത്തിയിട്ടില്ല. ഭൂമി മൊത്തത്തിൽ അവർ കെ.ജി.എസ്‌ ഗ്രൂപ്പിന്‌ കൈമാറുകയാണ്‌ ഉണ്ടായത്‌.
മൗണ്ട്‌ സിയോൺ ട്രസ്റ്റ്‌ പിന്മാറാൻ കാരണമെന്താണ്‌ ?
  • കൃത്യമായി പറയാനാവില്ല. ലഭ്യമായ വിവരങ്ങൾ വച്ച്‌ നോക്കിയാൽ ഇതൊരു റിയൽ എസ്റ്റേറ്റ്‌ ഇടപാടാനാകാനാണ്‌ സാദ്ധ്യത. എഞ്ചിനിയറിംഗ്‌ കോളേജും എയ്‌റോനോട്ടിക്കൽ കോളേജും മറ്റും അതിനുള്ള മറ മാത്രമായിരുന്നിരിക്കാം. വേറെയും ചില കാരണങ്ങൾ നമുക്ക്‌ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. വാങ്ങിയ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ പാരിസ്ഥിതികവും നിയമപരവുമായ തടസ്സങ്ങൾ ഉണ്ടായിരുന്നു. അവ വഴിയേ വിശദീകരിക്കാം. എന്തായാലും ഇതോട്‌ കൂടി ഈ മേഖലയിലെ ഭൂമി വില 70-80 ഇരട്ടി വരെ കൂടിയതായി കാണുന്നു. അതായത്‌ റിയൽ എസ്റ്റേറ്റ്‌. മെയ്യനങ്ങാതെ കോടികൾ തട്ടിയെടുക്കാനുള്ള ഒരു സുവർണ്ണാവസരമായി ഇത്‌ മാറി.
പദ്ധതിക്കെതിരായി വിവിധ കോണുകളിൽ നിന്ന്‌ എതിർപ്പ്‌ ഉണ്ടാകാനുള്ള കാരണം എന്തായിരുന്നു?
  • മുഖ്യകാരണം പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ സവിശേഷത തന്നെയായിരുന്നു. 500 - 700 ഏക്കർ ഭൂമി പദ്ധതിക്കായി നേരിട്ട്‌ വേണം എന്ന കാര്യത്തിൽ തർക്കമില്ല. ഇതിൽ 400 ഏക്കർ നെൽപ്പാടമാണ്‌. ആറൻമുള പുഞ്ച എന്ന്‌ വിളിക്കുന്ന ഭാഗം. ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ, ഇലന്തൂർ, മെഴുവേലി എന്നീ വില്ലേജുകളിലായി പുഞ്ച വ്യാപിച്ച്‌ കിടക്കുന്നു. പദ്ധതി പ്രദേശത്ത്‌ ഉണ്ടാകുന്ന നിർമ്മാണ പ്രവർത്തനങ്ങളും തന്മൂലം സംഭവിക്കുന്ന മാറ്റങ്ങളും ഈ മേഖലയെ ആകമാനം പാരിസ്ഥിതികമായി ബാധിക്കാനിടയുണ്ട്‌.
അങ്ങനെ പൊതുവായി പറഞ്ഞാൽ മതിയോ?
  • തീർച്ചയായും പോര. ഈ ഭൂമിയിൽ വരുന്ന മാറ്റങ്ങളെ മനസ്സിലാക്കാൻ വേണ്ടി നമുക്കവയെ മൂന്നായി തിരിച്ച്‌ വിശദമായി പരിശോധിക്കാം. ആദ്യമായി നമുക്ക്‌ പദ്ധതികൊണ്ട്‌ ആഘാതം ഉണ്ടാകുന്ന സ്ഥലവിസ്‌തീർണ്ണം കൃത്യമായി എത്രയെന്ന്‌ മനസ്സിലാക്കണം.
500-700 ഏക്കർ ഭൂമിയാണ്‌ കമ്പനി ആവശ്യപ്പെടുന്നത്‌ എന്ന്‌ നേരത്തെ പറഞ്ഞു. എന്നാൽ പദ്ധതി നടത്തിപ്പിന്‌ വേണ്ടി ഈ പ്രദേശത്തെ സർക്കാർ വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിന്റെ വിശദാംശങ്ങൾ പിന്നീട്‌ പറയുന്നുണ്ട്‌. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്‌. വ്യവസായ മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്‌ 500 ഏക്കർ പ്രദേശമാണ്‌. സർവ്വേ നമ്പറുകൾ അടക്കമാണ്‌ പ്രദേശം വിജ്ഞാപനം ചെയ്‌തിട്ടുള്ളത്‌. 1963 സർവ്വേ നമ്പറുകളിൽ ഉൾപ്പെടുന്ന ഭൂമി ഇതിൽ വരും. ആറന്മുള നിവാസിയായ ശ്രീ.ശ്രീരംഗനാഥൻ (Rtd. Artist, Rubber Board) ഈ പ്രദേശത്തിന്റെ ~ഒരു ഉപഗ്രഹ ഭൂപടം തയ്യാറാക്കിയിട്ടുണ്ട്‌. ഭൂപടത്തിൽ ഈ പ്രദേശം 500 ഹെക്‌ടർ ( 1250 ഏക്കർ) വരും. കൃത്യമായ രേഖകളിൽ അതിലധികം വന്നേക്കാം. എന്നാൽ പദ്ധതിയുടെ ആഘാത പഠനങ്ങൾ ഔദ്യോഗികമായി കണക്കാക്കിയിട്ടുള്ളതെല്ലാം 500 ഏക്കർ എന്ന കണക്കിനെ അടിസ്ഥാനമാക്കിയാണ്‌. അതുകൊണ്ട്‌ ഔദ്യോഗീക കണക്കിൽ ആഘാതങ്ങളെല്ലാം ചുരുക്കി കാണിക്കാനുള്ള സാധ്യതയുണ്ട്‌.
ഈ പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച്‌ തൃശ്ശൂരിലുള്ള സലിം അലി ഫൗണ്ടേഷൻ ഒരു പ്രാഥമിക പഠനം നടത്തിയിട്ടുണ്ട്‌. ഫൗണ്ടേഷന്‌ വേണ്ടി ഡോ.വി.എസ്‌.വിജയന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്‌ദ്ധസംഘമാണ്‌ ഈ പഠനം നടത്തിയിരിക്കുന്നത്‌. (The proposed Aranmula Green field Airport Ltd- Potential ecological, social and economic impacts - a Preliminary appraisal) ഈ പഠനം താഴെപ്പറയുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ജൂൺ മാസത്തിൽ കേരളത്തിൽ ഇടവപ്പാതി ആരംഭിക്കുമ്പോൾ പമ്പാനദിയിൽ വെള്ളം നിറയാൻ തുടങ്ങും. വലിയ തോതിൽ മത്സ്യങ്ങൾ നദിയിലൂടെ മുകളിലേയ്‌ക്ക്‌ (കിഴക്കോട്ട്‌) നീന്തിയെത്തും. ഇവ വിവിധ തണ്ണീർത്തടങ്ങളിലേക്കും ചതുപ്പുനിലങ്ങളിലേക്കും കയറിവരും. ഈ പ്രവർത്തനം ആറന്മുള പുഞ്ചയ്‌ക്കും ബാധകമാണ്‌. അങ്ങനെ ഈ തണ്ണീർത്തടത്തിൽ പുറമെ നിന്ന്‌ ധാരാളം മത്സ്യങ്ങൾ എത്തും. അവിടെ വച്ച്‌ അവ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിക്കുന്നു. നദിയിലെപ്പോലെയുള്ള മറ്റ്‌ ഇടപെടലുകൾ ഈ ഘട്ടത്തിൽ പുഞ്ചയിൽ ഉണ്ടായിരിക്കുകയില്ലല്ലോ ? സെപ്‌റ്റമ്പർ മാസത്തിൽ കൃഷിക്ക്‌ ഒരുക്കങ്ങൾ തുടങ്ങുമ്പോൾ പമ്പാനദിയിലെ ജലനിരപ്പ്‌ താഴും. അപ്പോൾ ഈ മത്സ്യങ്ങൾ നദിയിലേയ്‌ക്ക്‌ തിരികെപ്പോകും അതായത്‌ വിവിധയിനം മത്സ്യങ്ങളുടെ സ്വാഭാവീക നഴ്‌സറിയോ ഹാച്ചറിയോ ആണ്‌ ഇത്തരം തണ്ണീർത്തടങ്ങൾ.
അതൊരു വലിയ കാര്യമാണോ ? ഈ മേഖലയിൽ അത്രയധികം മത്സ്യങ്ങൾ ഉണ്ടോ?
  • തീർച്ചയായും. ഡോ.വി.എസ്‌.വിജയന്റെ പഠനത്തിൽ കണ്ടത്‌ അറുപത്‌ ഇനം മത്സ്യങ്ങൾ ഈ മേഖലയിൽ ഉണ്ടെന്നാണ്‌. ഇവയിൽ 25 ഇനങ്ങൾ പശ്ചിമഘട്ടത്തിന്റെ തനത്‌ മത്സ്യങ്ങളാണ്‌.4 ഇനങ്ങൾ ഇന്റർനാഷണൽ യൂണിയൻ ഓഫ്‌ കൺസർവേഷൻ ഓഫ്‌ നേച്ചർ (IUW) ഈ മേഖലയിൽ മാത്രം കാണപ്പെടുന്നവയായി പട്ടികപ്പെടുത്തിയിട്ടുള്ളതാണ്‌.
എന്നാൽ പരിസ്ഥിതിക്ക്‌ വേണ്ടി മനുഷ്യരുടെ വികസനം തടസ്സപ്പെടുത്തേണ്ടതുണ്ടോ?
  • ഇതൊരു പഴയ ചോദ്യമാണ്‌. സൈലന്റ്‌വാലി സമരകാലം മുതൽ പരിഷത്ത്‌ നേരിട്ട ഒരു ചോദ്യം. വികസനം വേണോ പരിസ്ഥിതി വേണോ എന്നായിരുന്നു അന്ന്‌ ഉയർന്ന ചോദ്യം. അതിന്റെ ഇന്നത്തെ ആവർത്തനമാണിത്‌. ഈ ചോദ്യത്തിന്‌ രണ്ട്‌ ഉത്തരങ്ങൾ ഉണ്ട്‌. ഒന്നാമത്തെ ഉത്തരം ഔഷധ സസ്യങ്ങൾ അടക്കം വിവിധ ഇനം സസ്യങ്ങളും ഭക്ഷ്യയോഗ്യമായവ അടക്കം വിവിധ ഇനം മത്സ്യങ്ങളുമാണ്‌ ഇവിടെ നഷ്‌ടമാകുന്നത്‌ എന്നതാണ്‌. രണ്ടാമത്തേത്‌ നേരിട്ട്‌ വിലകല്‌പിക്കാനാവാത്ത സേവനങ്ങൾ പ്രകൃതി മനുഷ്യന്ന്‌ നൽകുന്നുണ്ട്‌ എന്നതാണ്‌. ഈ സേവനങ്ങളുടെ തകർച്ചയും ആത്യന്തികമായി മനുഷ്യനെത്തന്നെയാണ്‌ ബാധിക്കുന്നത്‌. അതിന്റെ വിശദമായ കണക്കുകൾ പറയുന്നതിന്‌ മുമ്പ്‌ സാമ്പത്തികമായുണ്ടാകുന്ന മറ്റൊരു നഷ്‌ടം പറയാം. അത്‌ നെൽപാടത്തിന്റെ നാശം മൂലം നെല്ലുൽ ല്‌പാദനത്തിൽ വരുന്ന കുറവാണ്‌. വിമാനത്താവളം വരുന്നത്‌ മൂലം 400 ഏക്കർ നെൽവയൽ നേരിട്ട്‌ നഷ്‌ടമാകും എന്ന്‌ ആദ്യമേ പറഞ്ഞല്ലോ. എന്നാൽ ഇത്‌ വിശാലമായ ആറൻമുള പുഞ്ചയുടെ ഒരു ഭാഗം മാത്രമാണ്‌. ആറന്മുളപുഞ്ചയുടെ വിസ്‌തീർണ്ണം 1417 ഹെക്‌ടർ (3500 ഏക്കർ) വരും. ജലം പരന്നൊഴുകുന്ന ഒരു പ്രദേശം എന്ന നിലയിൽ ഇതിന്റെ ഒരു ഭാഗം നികത്തപ്പെടുന്നതു മുഴുവൻ പ്രദേശത്തെയും പാരിസ്ഥിതികമായി ബാധിക്കും. അത്‌ ആദ്യം മൊത്തം പുഞ്ചയുടെ ഗുണനിലവാരം നഷ്‌ടപ്പെടുത്തും തുടർന്ന്‌ പുഞ്ച മുഴുവൻ നികത്തപ്പെടാനും കാരണമാകും. ഈ പുഞ്ചയുടെ ഇപ്പോഴത്തെ ഉല്‌പാദനക്ഷമത ഹെക്‌ടറിന്‌ 5 ടൺ ആണെന്ന്‌ കർഷകർ പറയുന്നു. അങ്ങനെ നോക്കിയാൽ 7085 ടൺ നെല്ലാണ്‌ പ്രതിവർഷം ഉല്‌പാദിപ്പിക്കുന്നത്‌. നെല്ല്‌ ഉല്‌പാദനത്തിൽ കേരളം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത്‌ വേണം ഇക്കാര്യം നമ്മൾ പരിശോധിക്കാൻ. പ്രതിവർഷം 55-60 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ്‌ ഇപ്പോൾ കേരളത്തിന്‌ വേണ്ടത്‌. അതിന്റെ 10-11 ശതമാനം മാത്രമാണ്‌ നാം ഇപ്പൊൾ ഉല്‌പാദിപ്പിക്കുന്നത്‌. ആ നിലയ്‌ക്ക്‌ നെൽപ്പാടം ഇപ്പോഴോ സമീപ ഭാവിയിലോ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഒരു പദ്ധതിയും നാം അനുവദിച്ചു കൂട. ഈ നാശം എത്ര ചെറിയ തോതിൽ ഉള്ളതാണെങ്കിലും കേരളത്തിന്റെ മൊത്തം ഭക്ഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അത്‌ അപകടകരം തന്നെയാണ്‌.
വിമാനത്താവളത്തിന്‌ വേണ്ടി നികത്തപ്പെടുന്ന 400 ഏക്കർ പാടം മാത്രമാണ്‌ നശിപ്പിക്കപ്പെടുന്നതെന്ന്‌ കരുതുക. അവിടെ കുറെക്കാലമായി നെൽകൃഷി നടക്കുന്നില്ല എന്ന യാഥാർത്ഥ്യം ഉണ്ട്‌. ഇത്രയും ഭാഗം നെൽകൃഷി ചെയ്യാതെ വെറുതെ വെള്ളക്കെട്ടായി വിട്ടാൽ അത്‌ നിറവേറ്റുന്ന ചില പാരിസ്ഥിതിക ധർമ്മങ്ങൾ ഉണ്ട്‌.
കാലാവസ്ഥനിയന്ത്രണം, മണ്ണൊലിപ്പ്‌ തടയൽ, അംഗാര ശേഖരം, മാലിന്യ സംസ്‌കരണം, പോഷക ചംക്രമണം, അസംസ്‌കൃത പദാർത്ഥങ്ങളുടെ ഉല്‌പാദനം, ഭക്ഷ്യോല്‌പാദനം, തുടങ്ങിയ വിവിധങ്ങളായ സേവനങ്ങളാണ്‌ തണ്ണീർത്തടങ്ങൾ നിർവഹിക്കുന്നത്‌. അന്താരാഷ്‌ട്ര തലത്തിൽ പാരിസ്ഥിതിക ശാസ്‌ത്രജ്ഞരും വിദഗ്‌ധരും ഇത്തരം സേവനങ്ങൾക്ക്‌ രൂപയിൽ മതിപ്പ്‌ വില കണക്കാക്കിയിട്ടുണ്ട്‌. എന്നാൽ കേരളത്തിലെ തണ്ണീർത്തടങ്ങൾ കുറെക്കൂടി സങ്കീർണ്ണവും കൂടുതൽ സേവനങ്ങൾ നല്‌കുന്നവയുമാണ്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആറന്മുളപുഞ്ച നല്‌കുന്ന പാരിസ്ഥിതിക സേവനങ്ങൾ പൂർണ്ണമായി മനുഷ്യനിർമ്മിതമായ സംവിധാനങ്ങളിലൂടെ ജനങ്ങൾക്ക്‌ നല്‌കുക സാധ്യമല്ല.
ഇതിന്‌ കുറച്ച്‌കൂടി മൂർത്തമായ ഒരു ഉദാഹരണം പറയാമോ?
  • തീർച്ചയായും . എത്രയോ നൂറ്റാണ്ടുകളായി ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കാലത്ത്‌ ലഭിക്കുന്ന അധിക ജലം പമ്പയാറ്റിലേക്ക്‌ ഒഴുകിപ്പോകുന്നത്‌ വലിയ തോട്ടിലൂടെയാണ്‌. ചില ഭാഗങ്ങളിൽ വലിയ തോട്‌ അറിയപ്പെടുന്നത്‌ കോഴിത്തോട്‌ എന്നാണ്‌. കോഴിത്തോട്‌ അടച്ച്‌ കളഞ്ഞിട്ട്‌ ഇത്രയും വെള്ളം ~ഒഴുകിപ്പോകാൻ കൃത്രിമമായി ജലനിർഗ്ഗമന സംവിധാനങ്ങൾ നിർമ്മിക്കാൻ എത്ര പണം വേണം എന്ന്‌ കണക്കാക്കി നോക്കൂ.
വിമാനത്താവളം നിർമ്മിക്കുന്നത്‌കൊണ്ട്‌ കോഴിത്തോട്‌ അടഞ്ഞു പോകുമോ?
  • കോഴിത്തോട്‌ ഇപ്പോൾതന്നെ അടഞ്ഞുകഴിഞ്ഞല്ലോ. വിമാനത്താവള പദ്ധതിയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ ശ്രീ. നന്ദകുമാർ ഒരു ദിനപ്പത്രത്തിൽ (മാതൃഭൂമി ഏപ്രിൽ 16, 2012) എഴുതിയ ലേഖനത്തിൽ പറയുന്നത്‌ കോഴിത്തോടിന്‌ മുകളിലൂടെയാണ്‌ വിമാനത്താവളത്തിന്റെ റൺവേ നിർമ്മിക്കുന്നത്‌ എന്നാണ്‌. അങ്ങനെ കോഴിത്തോട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാം എന്ന്‌ അദ്ദേഹം പറയുന്നു. പാരിസ്ഥിതികമായി ഇതൊരു ഹിമാലയൻ അബദ്ധമാണ്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. വെള്ളപ്പൊക്കം ഒഴിവായാലും വെള്ളം അവിടെ ഉണ്ടാകുമല്ലോ ? ഈ വെള്ളം എങ്ങോട്ടായിരിക്കും ഒഴുകാൻ പോകുന്നത്‌ ? കോഴിത്തോട്ടിലേക്ക്‌ വെള്ളം ഒഴുകിയെത്തുന്ന നീർച്ചാലുകളിൽ വെള്ളക്കെട്ടുകൾ സൃഷ്‌ടിക്കപ്പെടാം. അത്‌ ജന വാസകേന്ദ്രങ്ങളിൽ ഇപ്പോൾ ഇല്ലാത്ത പുതിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും എന്നുറപ്പാണല്ലോ. ഇത്‌ എത്ര വലിയ പ്രശ്‌നമായിരിക്കും ഉണ്ടാക്കുക എന്നറിയണമെങ്കിൽ കോഴിത്തോട്‌ കേന്ദ്രമായിവരുന്ന നീർമറി പ്രദേശത്തിന്റെ ജലവാഹക ശേഷിയെക്കുറിച്ച്‌ പഠിക്കണം. അതായത്‌ നിർദ്ദിഷ്‌ട പദ്ധതി ഇതു വരെയില്ലാത്ത പുതിയ പ്രകൃതി ദുരന്തങ്ങളിലേക്ക്‌ ജനങ്ങളെ തള്ളി വിടാൻ സാധ്യതയുണ്ട്‌. അവയെക്കുറിച്ചൊന്നും ഒരു പഠനവും നടത്താൻ അധികാരികൾ തയ്യാറല്ലതാനും.
ഇതിൽ പരിഗണിക്കപ്പെടേണ്ട മറ്റൊരു വശം കൂടിയുണ്ട്‌. കോഴിത്തോട്‌ ഒരു സ്വകാര്യസ്വത്തല്ല. അത്‌ ഒരു പൊതു ജലാശയമാണ്‌. ഒരു പൊതുജലാശയം കയ്യേറി അതിന്റെ മുകളിൽ ഒരു സ്വകാര്യ വ്യക്തിക്ക്‌ റൺവേ നിർമ്മിക്കാൻ എന്താണവകാശം? അത്‌ നിയമവിരുദ്ധമാണ്‌. നാളെ മറ്റൊരാൾ പമ്പാനദിതന്നെ കയ്യേറി അതിന്റെ മുകളിൽ കെട്ടിടമോ റിസോർട്ടോ പണിതിട്ട്‌ നദി അതിന്റെ അടിയിലൂടെ ഒഴുകിക്കൊള്ളും എന്ന്‌ പറഞ്ഞാൽ നമ്മൾ അനുവദിക്കാമോ? പൊതുസ്വത്ത്‌ സമ്പന്നൻ കയ്യേറുന്നു എന്നത്‌ മാത്രമല്ല; ഇത്തരം നിർമ്മിതികൾക്കിടയിൽ പെട്ടുപോകുന്ന ജലാശയങ്ങൾ ആസന്ന ഭാവിയിൽ തന്നെ പൂർണ്ണമായി ഇല്ലാതാകുമെന്നതും ഒരു യാഥാർത്ഥ്യമാണ്‌.
വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റൊരു നിർമ്മിതിയുടെ കാര്യംകൂടി ഇവിടെ പറയാതിരിക്കാനാവില്ല. അത്‌ വലിയ തോടിന്‌ കുറുകെ നാല്‌കാലിക്കലിൽ ഒരു പുതിയ പാലം നിർമ്മിക്കുന്നതാണ്‌. വിമാനത്താവളത്തിന്‌ വേണ്ടിയാണ്‌ ഈ പുതിയ നിർമ്മിതിയും. ഇത്‌ ഈ ഭാഗത്ത്‌ നദിയുടെ വീതി കുറയാനും ഒഴുകി വരുന്ന വെള്ളം പാലത്തിന്റെ മറുഭാഗത്തേയ്‌ക്ക്‌ ഒഴുകിപ്പോകാതെ കെട്ടി നിൽക്കാനും കാരണമാകും. ഒരു തരത്തിലുള്ള കുപ്പിക്കഴുത്ത്‌ പ്രതിഭാസമാണ്‌ ഇവിടെ ഉണ്ടാകാൻ പോകുന്നത്‌. ഇത്‌ പമ്പാനദിക്കും നെൽപ്പാടങ്ങൾക്കും ഇടയിൽ വെള്ളക്കെട്ടിന്‌ കാരണമാകും. ആകെ ക്കൂടി നോക്കിയാൽ വലിയതോട്ടിൽ ഉണ്ടാകുന്ന ഈ വെള്ളക്കെട്ട്‌ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ കവിഞ്ഞൊഴുകാൻ കാരണമാകുകയും മൊത്തം നെൽവയലിൽ കൃഷി സാധ്യമല്ലാതാകുകയും ചെയ്യും. 1999 മുതൽ പലതലങ്ങളിൽ നടന്നിട്ടുള്ള നെൽപ്പാടനാശം ഇപ്പോൾതന്നെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌.
ഒരു വിമാനത്താവളം നിർമ്മിച്ചു എന്ന്‌ കരുതി ഇത്ര രൂക്ഷമായ അപകടങ്ങൾ ഉണ്ടാകുമോ?
  • ഇവിടെപ്പറഞ്ഞ എല്ലാ കണക്കുകളും ഏറ്റവും കുറഞ്ഞ ആഘാതം കണക്കിലെടുത്ത്‌ ഉണ്ടാക്കിയിട്ടുള്ളതാണ്‌. ആത്യന്തികഫലം ഇതിനേക്കാൾ രൂക്ഷമാകാനാണിട. ഇത്‌ മാത്രമല്ല ഇത്തരം ഒരു ഭീമൻ പദ്ധതിക്ക്‌ വേണ്ടി ചെലവഴിക്കേണ്ട പ്രകൃതിവിഭവ അളവ്‌ വളരെ വലുതാണ്‌.
വിമാനത്താവള നിർമ്മിതിക്ക്‌ എന്തൊക്കെയാണ്‌ പ്രകൃതി വിഭവങ്ങൾ വേണ്ടത്‌?
  • സിമന്റ്‌, കമ്പി, മണൽ, കരിങ്കല്ല്‌, ഇഷ്‌ടിക, തറയോട്‌, കൃത്രിമതടി, ശുദ്ധീകരണ ഉപകരണങ്ങൾ, വൈദ്യുതി പ്രവാഹത്തിനുള്ള സംവിധാനങ്ങൾ, വെള്ളം ഇവയൊക്കെ വേണം. സാധാരണഗതിയിൽ ഒരു വലിയ പദ്ധതി നടപ്പിലാക്കണമെങ്കിൽ അതിന്‌ ഒരു പരിസരാഘാത പത്രിക തയ്യാറാക്കേണ്ടതുണ്ട്‌. ഇവിടെയും അങ്ങനെയൊരു പത്രിക തയ്യാറാക്കിയിട്ടുണ്ട്‌. അതെക്കുറിച്ച്‌ വിശദമായി പിന്നീട്‌ പറയാം. ഇപ്പോൾ പറയുന്നത്‌ മറ്റൊരു കാര്യമാണ്‌. പരിസരാഘാത പത്രികയിൽ ഓരോ പ്രകൃതിവിഭവവും എത്ര അളവിൽ വേണം എന്ന്‌ പറയേണ്ടതാണ്‌. എന്നാൽ ഇവിടെ അക്കാര്യങ്ങൾ പറയാതെ ഒളിച്ച്‌ വച്ചിരിക്കുന്നു.
ഇത്‌ സംബന്ധിച്ച്‌ നമുക്ക്‌ മറ്റേതെങ്കിലും കണക്കുകൾ ലഭ്യമാണോ?
  • പരിസരാഘാത പത്രികയിൽ പറയുന്ന മറ്റ്‌ ചില കണക്കുകളിൽ നിന്ന്‌ ഡോ.വി.എസ്‌. വിജയനും സംഘവും എത്തിച്ചേരുന്ന ചില നിഗമനങ്ങൾ ഉണ്ട്‌. അതനുസരിച്ച്‌ ആറന്മുള വിമാനത്താവളത്തിന്റെ നിർമ്മാണത്തിന്‌ താഴെപ്പറയുന്ന തരത്തിലുള്ള പ്രകൃതിവിഭവങ്ങൾ വേണം.
പദ്ധതി നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിൽ 12000 ലിറ്റർ വെള്ളം ഓരോ ദിവസവും വേണം. രണ്ടാം ഘട്ടത്തിൽ ഇത്‌ അനേക മടങ്ങായി ഉയരും. അസംസ്‌കൃത ജലം ഓരോ ദിവസവും 7.55 കിലോലിറ്റർ വീതം വേണ്ടി വരും എന്നൊരു കണക്കും പരിസരാഘാത പത്രിക നല്‌കുന്നുണ്ട്‌. വിവിധ കാരണങ്ങൾ കൊണ്ട്‌ കേരളം മൊത്തത്തിൽ അതിരൂക്ഷമായ ജലക്ഷാമത്തിലേക്ക്‌ പോവുകയാണെന്ന്‌ നമുക്കറിയാം. ആറന്മുളയിലും ഇത്‌ വ്യത്യസ്‌തമാകാനിടയില്ല. എന്നാൽ പുഞ്ച നശിപ്പിക്കപ്പെടുന്നതിലൂടെ പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റാൻ പോവുകയാണ്‌.
അതെങ്ങനെ സംഭവിക്കും?
  • നെൽപ്പാടത്ത്‌ വർഷക്കാലത്ത്‌ വെള്ളം കെട്ടിനിൽക്കും എന്ന്‌ നമുക്കറിയാമല്ലോ ? ഈ വെള്ളം പതുക്കെപ്പതുക്കെ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങും. ഒരു മീറ്റർ ആഴമുള്ള ഒരു ഏക്കർ നെൽപാടത്ത്‌ പോലും 40 ലക്ഷത്തിലധികം ലിറ്റർ വെള്ളം സംഭരിക്കപ്പെടും. ഇതിൽ നല്ലൊരു ഭാഗവും ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങും. ഇതാണ്‌ ഭൂഗർഭജലമായി സംഭരിക്കപ്പെടുന്നത്‌. ഈ ഭൂഗർഭജലമാണ്‌ നെൽപാടത്തിന്‌ ചുറ്റുമുള്ള കുളങ്ങളിലും കിണറുകളിലും എത്തിച്ചേരുന്നത്‌. നെൽപാടം നശിപ്പിക്കപ്പെട്ടാൽ ഈ പ്രവർത്തനം തടസ്സപ്പെടുകയും അതിന്‌ ചുറ്റുമുള്ള പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും ഉറവ വറ്റുകയും ചെയ്യും. ഇതായിരിക്കാം വിമാനത്താവളം ആറന്മുള നിവാസികൾക്ക്‌ നൽകാൻ പോകുന്ന ഒന്നാമത്തെ ദുരന്തം. ഇന്നത്തെ ജല ഉപയോഗത്തിനു പുറമെ, പ്രതിദിനം 12000 മോ അതിന്റെ അനേകം മടങ്ങോ ലിറ്റർ വെള്ളം വിമാനത്താവളത്തിന്‌ വേണ്ടി ചെലവഴിക്കുകയും ചെയ്യും. കൊച്ചി നഗരത്തിൽ ഫ്‌ളാറ്റ്‌ നിർമ്മാണത്തിന്റെ നിരക്ക്‌ വർദ്ധിച്ചപ്പോൾ ചുറ്റുപാടുള്ള പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക്‌ വീണ യാഥാർത്ഥ നമ്മുടെ മുന്നിലുണ്ടല്ലോ. സമാനമായ ഒരു ജലദുരന്തം ആറന്മുളയിലും കാത്തിരിക്കുന്നു.
വളരെ ഭീകരമായ ഒരവസ്ഥയാണല്ലോ വരാൻ പോകുന്നത്‌, മറ്റെന്തങ്കിലും പ്രകൃതിവിഭവം ഇത്തരത്തിൽ ചെലവഴിക്കേണ്ടി വരുമോ?
  • തീർച്ചയായും. പരിസരാഘാത പത്രിക സമ്പൂർണ്ണമായി നിശ്ശബ്‌ദത പാലിക്കുന്ന ഒരു മേഖലയുണ്ട്‌. അത്‌ പദ്ധതിക്ക്‌ വേണ്ടി മാറ്റിവയ്‌ക്കുന്ന ഭൂമിയിൽ 400 ഏക്കർ നെൽപാടമാണ്‌ എന്നതാണ്‌. അത്‌ പറഞ്ഞാൽ ആ ഒറ്റക്കാരണം കൊണ്ട്‌ തന്നെ പദ്ധതി നടക്കാതെ പോകും. പക്ഷെ ഇവിടെ പറയാൻ പോകുന്ന പ്രശ്‌നം മറ്റൊന്നാണ്‌. 400 ഏക്കർ നെൽപാടം നികത്തി കരഭൂമിയാക്കേണ്ടതുണ്ട്‌. വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം ചുറ്റുമുള്ള മറ്റ്‌ പ്രദേശങ്ങളെ അപേക്ഷിച്ച്‌ 3-4 അടിയെങ്കിലും ഉയരത്തിലായിരിക്കണം. അല്ലാത്ത പക്ഷം മഴക്കാലത്ത്‌ വിമാനത്താവളത്തിൽ വെള്ളപ്പൊക്കമുണ്ടാകും. ഇപ്പോൾ നെൽപാടങ്ങൾ ചുറ്റുമുള്ള കരഭൂമിയേക്കാൾ 7-8 അടി താഴ്‌ചയിലാണുളളത്‌. അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ നെൽപ്പാടം വിമാനത്താവളമായി മാറണമെങ്കിൽ അത്‌ 10-12 അടിയെങ്കിലും ഉയർത്തണം. 400 ഏക്കർ പാടം 10-12 അടി ഉയർത്തണമെങ്കിൽ എത്രമണ്ണ്‌ വേണം ? ചുരുങ്ങിയത്‌ 96 ലക്ഷം ടൺ മണ്ണ്‌! ഇത്രയ്‌ക്ക്‌ മണ്ണ്‌ എവിടെ നിന്ന്‌ കൊണ്ടു വരും?
തൊട്ടടുത്ത്‌തന്നെയുള്ള ചെങ്കൽ കുന്നുകൾ കമ്പനി വിലയ്‌ക്ക്‌ വാങ്ങിയിട്ടുണ്ട്‌. കരിമരുത്‌ മലയാണ്‌ ഉദാഹരണം. അത്‌ പകുതിയോളം ഇടിച്ച്‌ നിരത്തിയിട്ടുണ്ട്‌. ആ മണ്ണ്‌ ഉപയോഗിച്ചാണ്‌ ഇപ്പോൾ ഏതാണ്ട്‌ 70 ഏക്കർ നികത്തിയിട്ടുള്ളത്‌. ഇനിയും ചുറ്റുമുള്ള ചെങ്കൽകുന്നുകൾ ഇടിച്ച്‌ നിരത്തപ്പെട്ടേക്കാം. കേരളത്തിൽ ഇങ്ങനെ കുന്നുകൾ ഇടിച്ച്‌ നിരത്തുന്നത്‌ വലിയ പാരിസ്ഥിതികപ്രശ്‌നം സൃഷ്‌ടിക്കുമെന്ന്‌ ഇന്ന്‌ എല്ലാവർക്കും മനസ്സിലാകും. ഈ കുന്നിടിക്കൽ പ്രശ്‌നം മറ്റ്‌ ചില പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക്‌ വഴിവയ്‌ക്കും. ഭൂഗർഭ ജലത്തിന്റെ നാശം, ജൈവവൈവിധ്യശോഷണം എന്നിവയൊക്കെ ഇതിൽപ്പെടും. അതായത്‌ വിമാനത്താവള നിർമ്മാണം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്‌ടം ഏതെങ്കിലും ഒരു ഭാഗത്ത്‌ മാത്രമല്ല. വിവിധ വശങ്ങളിൽ നിന്ന്‌ വന്ന്‌ ജനങ്ങളെ അകപ്പെടുത്തുവാൻ പോകുന്ന ഒരു വലക്കെട്ടായി മാറും.ഇവയൊന്നും കൂടാതെയാണ്‌ കുടിയൊഴിപ്പിക്കലിന്റെ പ്രശ്‌നം വരുന്നത്‌
വിമാനത്താവളം നിർമ്മാണത്തിന്‌ വലിയ അളവിൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരുമോ?
  • പദ്ധതിക്കായി തയ്യാറാക്കിയ പരിസരാഘാത പത്രിക ഇക്കാര്യങ്ങളെക്കുറിച്ച്‌ മിണ്ടുന്നേയില്ല. വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 500 ഹെക്‌ടർ സ്ഥലത്തുള്ള വീടുകൾ ആരും എണ്ണിത്തിട്ടപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാലും നമ്മുടെ കയ്യിലുള്ളത്‌ ശ്രീരംഗനാഥൻ തയ്യാറാക്കിയ ഉപഗ്രഹഭൂപടമാണ്‌. അതിൽ 780 വീടുകൾ കാണാൻ കഴിയുമെന്ന്‌ അദ്ദേഹം പറയുന്നു. എന്നാൽ ഈ പ്രദേശം ധാരാളം വൃക്ഷങ്ങൾ നിറഞ്ഞതാണ്‌. റബ്ബർകൃഷി തന്നെ മോശമല്ലാതെ നടക്കുന്നുണ്ടല്ലോ ? ഇവയുടെ ഇലച്ചാർത്തിൽ പെട്ട്‌ എല്ലാ വീടുകളും ഉപഗ്രഹ ചിത്രത്തിൽ തെളിയണമെന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ 1000 വീടുകളെങ്കിലും ഇവിടെ ഉണ്ടാകുമെന്ന്‌ കണക്കാക്കണം. ഒരു വീട്ടിൽ 3-4 പേർ ഉണ്ടെങ്കിൽ 3000 നും 4000 നും ഇടയിൽ ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും. പദ്ധതി പ്രദേശത്തുള്ളവരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന ഒരു ഒഴുക്കൻ പ്രസ്‌താവന മാത്രമാണ്‌ ഇത്‌ സംബന്ധിച്ച്‌ പരിസരാഘാത പത്രികയിൽ ഉള്ളത്‌. എത്ര ആളുകൾ എന്ന കൃത്യമായ കണക്ക്‌ അത്‌ രഹസ്യമാക്കി വയ്‌ക്കുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട എത്രയോ പേർക്ക്‌ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിഫലം കിട്ടാതെ കഷ്‌ടപ്പെട്ട വാർത്തകൾ ധാരാളമുണ്ട്‌. പൂർണ്ണമായും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിമാനത്താവളത്തിന്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടാൽ ആര്‌ നഷ്‌ടപരിഹാരം കൊടുക്കും ? പദ്ധതിമേഖലയാകെ സർക്കാർ വ്യവസായമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഒരു പക്ഷെ ജനരോഷം താൽക്കാലികമായി ശമിപ്പിക്കാനായി വ്യവസായ മേഖല എന്ന പ്രഖ്യാപനം പിൻവലിച്ചാലും ജനങ്ങൾ സുരക്ഷിതരാകുന്നില്ല. വിമാനത്താവളം യാഥാർത്ഥ്യമാവുകയും അത്‌ ആറന്മുളയിൽ വേര്‌ പിടിക്കുകയും ചെയ്‌ത്‌ കഴിഞ്ഞാൽ ഭാവിയിൽ അതിന്‌ കൂടുതൽ വികസനം വേണ്ടി വരും. അന്ന്‌ വീണ്ടും വ്യവസായ മേഖലയെന്ന പ്രഖ്യാപനം വരാം. ഒട്ടകത്തിന്‌ ഇടം നൽകിയ അറബിയുടെ കഥ നമുക്ക്‌ പരിചയമുണ്ടല്ലോ.
ഇത്‌ മാത്രമല്ല. പരിസരാഘാത പത്രിക പൂർണ്ണമായി നിശ്ശബ്‌ദത പാലിക്കുന്ന ഒരു നിർമ്മിതികൂടി പദ്ധതിരേഖയിലുണ്ട്‌. അത്‌ വിമാനത്താവളത്തിന്റെ സമീപസ്ഥ റോഡാണ്‌. പരുമുട്ടുംപടി മുതൽ ഐക്കര ജംഗ്‌ഷൻ വരെയും ഐക്കര മുതൽ വിമാനത്താവളംവരെയും നിർമ്മിക്കുന്ന ഈ റോഡിന്‌ 23 മീറ്റർ വീതി വേണം. 4 വരിപ്പാതയാണ്‌ വേണ്ടത്‌. 23 മീറ്ററിൽ നില്‌ക്കുമോ എന്നുറപ്പൊന്നും ഇല്ല. 4വരിയിൽ ദേശീയ പാത നിർമ്മിക്കാൻ 60 മീറ്റർ സ്ഥലം വേണം എന്നാണ്‌ ഇന്ത്യൻ ദേശീയ പാത അതോറിറ്റിയുടെ കണക്ക്‌. അത്‌ പാതയോരങ്ങളിൽ മറ്റ്‌ നിർമ്മിതികൾ കൂടി നടത്താൻ വേണ്ടിയാണ്‌. അത്തരം കാര്യങ്ങളൊക്കെ മറ്റു രൂപത്തിലെങ്കിലും ഇവിടെയും വന്നുകൂട എന്ന്‌ തീർച്ചയൊന്നുമില്ല.
ഇനി, 23 മീറ്ററിൽ 4 വരിപ്പാതയെന്ന്‌ കരുതുക. നിശ്ചയമായും നിലവിലുള്ള റോഡ്‌ വീതി കൂട്ടേണ്ടി വരും. റോഡിന്റെ രണ്ട്‌ വശത്തേയ്‌ക്കും 4 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ്‌ കരുതുന്നത്‌. റോഡിന്റെ ഇരുവശവും ഇപ്പോഴുള്ള കെട്ടിടങ്ങൾ പൊളിച്ച്‌ മാറ്റുകയും വേണം. ഈ പ്രദേശത്ത്‌ വീടുകളും കടകളുമായി എൺപത്തിയഞ്ച്‌ കെട്ടിടങ്ങൾ ഉണ്ടെന്നാണ്‌ ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ പ്രവർത്തകർ നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടത്‌. റോഡിന്റെ വീതി 23 മീറ്ററിൽ കൂടാതെയിരിക്കുകയും റോഡ്‌ പരമൂട്ടും പടി വരെ മാത്രമായിരിക്കുകയും ചെയ്‌താലാണ്‌ ഈ കണക്ക്‌ ശരിയാവുക. മുമ്പ്‌ പറഞ്ഞപോലെ ഇത്‌ ഏറ്റവും കുറഞ്ഞ ആഘാതമാണ്‌. എന്തായാലും ഒരു കാര്യം ഉറപ്പിച്ച്‌ പറയാം. പരമൂട്ടുംപടി മുതൽ വിമാനത്താവളം വരെ റോഡിന്റെ ഇരുവശവും താമസിക്കുന്നവർ എന്തായാലും കുടിയൊഴിഞ്ഞേ തീരൂ.
ഏത്‌ പദ്ധതിയും നടപ്പിലാക്കുന്നതിന്‌ മുമ്പ്‌ തീർച്ചയായും പരിസരാഘാത പത്രിക തയ്യാറാക്കണമല്ലോ? ഇപ്പോൾ തന്നെ പലവട്ടം പരിസരാഘാത പത്രികയെക്കുറിച്ച്‌ പരാമർശിച്ചും കഴിഞ്ഞു. അതിൽ അത്യാവശ്യം വേണ്ട പല വിവരങ്ങളും ഇല്ല എന്നും പറയുകയുണ്ടായി വമാനത്താവള പദ്ധതിക്ക്‌ വേണ്ടി പരിസരാഘാത പത്രിക തയ്യാറാക്കിയത്‌ ആരാണ്‌? അത്‌ ഔദ്യോഗികമായ സർക്കാരിന്റെ നിലപാട്‌ ആണോ? അത്‌ ശാസ്‌ത്രീയമല്ലേ?
  • എല്ലാ വലിയ പദ്ധതികൾക്കും പരിസരാഘാതപത്രിക വേണമെന്നത്‌ നിയമംമൂലം നിർബന്ധമുള്ള കാര്യമാണ്‌. അത്‌ ചെയ്യുന്നത്‌ പ്രത്യേകം വൈദഗ്‌ദ്ധ്യമുള്ള സംഘങ്ങളോ സ്ഥാപനങ്ങളോ ആണ്‌. എന്നാൽ ഒരു പ്രധാന പരിമിതി പദ്ധതി നടത്തിപ്പുകാരാണ്‌ ഇത്തരം പഠനം നടത്താൻ സംഘങ്ങളേയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തുന്നത്‌ എന്നതാണ്‌. അതുകൊണ്ട്‌ പദ്ധതിനടത്തിപ്പുകാരുടെ ആവശ്യങ്ങൾക്കനുസരിച്ച്‌ ഇത്തരം പത്രികയിൽ ശാസ്‌ത്രീയ വിവരങ്ങളുടെ ഒഴിവാക്കലുകളും, മറച്ചുവയ്‌ക്കലുകളും, ദുർവ്യാഖ്യാനം ചെയ്യലും ഒക്കെ സംഭവിക്കാറുണ്ട്‌.
ആറന്മുളയിലെ വിമാനത്താവളപദ്ധതിക്കായി പരിസരാഘാത പത്രിക തയ്യാറാക്കിയത്‌ മധുര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻവിറോ കെയർ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനമാണ്‌. ഇവർ തയ്യാറാക്കിയ പത്രികയിൽ വിമാനത്താവളത്തിന്റെ ഘടന, രൂപകല്‌പന, എത്ര യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടായിരിക്കും, യാത്രക്കാരുടെ മറ്റ്‌ വാഹനങ്ങൾക്കുള്ള പാർക്കിങ്ങ്‌ സൗകര്യങ്ങൾ, ഇത്തരത്തിൽ എത്ര വാഹനങ്ങൾ വരാനിടയുണ്ട്‌ തുടങ്ങിയ വിവിധ വിഷയങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്‌. കൂടാതെ ഈ പ്രദേശത്തിന്റെ ഭൗതിക ഘടകങ്ങൾ, കൂടിയതും കുറഞ്ഞതുമായ അന്തരീക്ഷ ഊഷ്‌മാവ്‌, മഴയുടെ ലഭ്യത, അന്തരീക്ഷത്തിലെ നീരാവിയുടെ അളവ്‌, കാറ്റിന്റെ ഗതിയും വേഗതയും, വായുഗുണത, ശബ്‌ദപരിസ്ഥിതി, മണ്ണിന്റെയും വെള്ളത്തിന്റെയും രാസഭൗതിക സ്വഭാവങ്ങൾ, മാലിന്യനിർമാർജ്ജന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്‌. എന്നാൽ പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യത്തെക്കുറിച്ചോ പരിസ്ഥിതി വ്യൂഹത്തെക്കുറിച്ചോ ഇത്‌ കാര്യമായൊന്നും പഠിക്കുന്നില്ല. പലയിടത്തും ഇത്‌ സംബന്ധിച്ച വസ്‌തുതകളും കണക്കുകളും തെറ്റായി കൊടുത്തിട്ടുണ്ടെന്നും ഡോ.വി.എസ്‌ വിജയൻ കുറ്റപ്പെടുത്തുന്നു. ഒരു ഉദാഹരണം: പരിസരാഘാത പത്രികയുടെ 87-ാം പുറത്തിൽ പ്രദേശത്തെ സസ്യവൈവിധ്യത്തെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഇരുപതു സസ്യങ്ങളുടെ ശാസ്‌ത്രീയ നാമങ്ങളാണ്‌ സ്ഥലത്തെ സസ്യങ്ങൾ എന്ന്‌ പറഞ്ഞ്‌ കൊടുത്തിട്ടുള്ളത്‌. ഡോ. വിജയന്റെ അഭിപ്രായത്തിൽ ഇതിൽ ഒന്നൊഴികെ ബാക്കിയെല്ലാം വരണ്ട പ്രദേശത്ത്‌ കാണപ്പെടുന്നവയാണ്‌. തണ്ണീർത്തടത്തിൽ കാണപ്പെടുന്നവയല്ല. അതായത്‌ പദ്ധതി പ്രദേശം ഒരു തണ്ണീർത്തടമാണ്‌ എന്ന വിവരം അധികാരികളിൽ നിന്ന്‌ മറച്ചുവയ്‌ക്കുന്നതിനായി പത്രികയിൽ തെറ്റായ വിവരം കൊടുത്തിരിക്കുന്നതായി തോന്നൂം. ഡോ. വിജയൻ തയ്യാറാക്കിയ പഠനത്തിന്റെ ഏഴാം പുറത്തിലാണ്‌ ഇത്‌ സംബന്ധിച്ച വിവരങ്ങൾ കൊടുത്തിട്ടുള്ളത്‌.
പ്രദേശത്തെ മത്സ്യങ്ങൾ, ഉരഗങ്ങൾ, സസ്‌തനികൾ എന്നിവയെക്കുറിച്ച്‌ പഠിച്ചുവെന്ന്‌ പത്രിക അവകാശപ്പെടുന്നുണ്ടങ്കിലും ഇത്‌ സംബന്ധിച്ച വിവരങ്ങളൊന്നും കൊടുത്തിട്ടില്ല. സൂക്ഷ്‌മജീവികൾ അടക്കം പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥക്ക്‌ കോട്ടം തട്ടുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ പദ്ധതി പ്രവർത്തനങ്ങളിൽ ഉണ്ടെങ്കിൽ അത്‌ ചൂണ്ടിക്കാട്ടാൻ ബാദ്ധ്യതയുള്ള പരിസരാഘാതപത്രികയിൽ ഇവ സംബന്ധിച്ച ഗൗരവമായ പഠനങ്ങൾ നടത്തിയതായി കാണുന്നില്ല. നടത്തിയ പഠനങ്ങളുടെ രീതി സമ്പ്രദായങ്ങളും മറ്റും എല്ലാവർക്കും ബോദ്ധ്യപ്പെടുന്ന തരത്തിൽ വിശദമാക്കിയിട്ടുമില്ല.
താഴെപ്പറയുന്ന കാര്യങ്ങൾ പരിസരാഘാത പത്രികയിൽ പറയുന്നില്ല. അത്‌ ഗൗരവതരമായ ഒഴിവാക്കലുകളാണ്‌.
1. പദ്ധതി പ്രദേശത്ത്‌ 400 ഏക്കർ നെൽപാടമാണ്‌.
2. പദ്ധതി പ്രദേശം 10-12 അടിയെങ്കിലും മണ്ണിട്ട്‌ ഉയർത്തണം
3. ഇതിനാവശ്യമായി വരുന്ന മണ്ണ്‌ എത്രയെന്ന്‌ കണക്കാക്കിയിട്ടില്ല.
യഥാർത്ഥത്തിൽ ഗുരുതരമായ പാരിസ്ഥിതികാഘാതം വരുത്തുന്ന ഈ ഘടകങ്ങൾ പത്രിക ബോധപൂർവ്വം മറച്ചുവച്ചതായി കണക്കാക്കണം. അവ്യക്തവും അപൂർണ്ണവുമായ ഒരു പരിസരാഘാത പത്രികയുടെ സഹായത്തോടെ, പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ തകർക്കുകയും ജനങ്ങൾക്ക്‌ ജീവിതദുരന്തങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന ഒരു പദ്ധതി നടപ്പിലാക്കുകയാണ്‌ അധികാരികളുടെ ലക്ഷ്യമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
ആറന്മുളയിൽ ഒരു വിമാനത്താവളം ആവശ്യമില്ല എന്ന വാദം ഉണ്ടോ?
  • ആറന്മുള വിമാനത്താവളം അനിവാര്യമാണോ എന്ന കാര്യം ആദ്യം പരിശോധിക്കണം. കേരളത്തിനാകെ തെക്ക്‌ വടക്കായി 600 കിലോമീറ്റർ ദൈർഘ്യമാണുള്ളത്‌. ഇതിനിടയിൽ 3 അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ ഉണ്ട്‌. കണ്ണൂർ ജില്ലയിൽ ഒരെണ്ണം വരാനിരിക്കുന്നു. ശരാശരിയെടുത്താൽ 150 കിലോമീറ്ററിന്‌ ഒരു വിമാനത്താവളം. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ തമ്മിൽ 226 കിലോമീറ്റർ ദൈർഘ്യമാണ്‌ കരമാർഗ്ഗം ഉള്ളത്‌. അതായത്‌ 150 കിലോമീറ്ററിനുള്ളിൽ ഏതൊരാൾക്കും ഒരു വിമാനത്താവളം ഉണ്ട്‌ എന്നർത്ഥം. ആറന്മുള ഗ്രീൻഫീൽഡ്‌ വിമാനത്താവളത്തിനായി കേന്ദ്രസർക്കാർ നൽകിയ മാർഗ്ഗനിർദ്ദേശത്തിൽ നിലവിലുള്ള വിമാനത്താവളത്തിൽ നിന്ന്‌ 150 കിലോമീറ്റർ അകലെയായിരിക്കണം പുതിയ വിമാനത്താവളമെന്ന്‌ നിഷ്‌കർഷിച്ചിരിക്കുന്നതായി ഡോ. വി.എസ്‌. വിജയൻ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന്‌ നിർദ്ദിഷ്‌ട ആറന്മുള വിമാനത്താവളത്തിലേയ്‌ക്കുള്ള ദൂരം വായു മാർഗ്ഗത്തിൽ 96 കിലോമീറ്റർ മാത്രമാണ്‌. കരമാർഗ്ഗമാണെങ്കിൽ തിരുവനന്തപുരത്ത്‌ നിന്ന്‌ 122 കിലോമീറ്ററും കൊച്ചിയിൽ നിന്ന്‌ 104 കിലോമീറ്ററും. അങ്ങനെ നോക്കിയാൽ നിലവിലുള്ള മാർഗ്ഗ നിർദേശപ്രകാരം പുതിയ വിമാനത്താവളം അനുവദനീയമല്ലെന്ന്‌ കാണാം.
മറ്റൊരു കാര്യം: യാത്രക്കാരുടെ കുറവ്‌കൊണ്ട്‌ കൊച്ചി വിമാനത്താവളത്തിൽ നിന്ന്‌ വിമാനങ്ങൾ റദ്ദ്‌ ചെയ്യേണ്ടി വരുന്നുണ്ട്‌. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള യാത്രക്കാർ പുതിയ വിമാനത്താവളത്തിലേയ്‌ക്ക്‌ മാറിയാൽ നിലവിലുള്ള വിമാനത്താവളങ്ങൾ നഷ്‌ടമാകും. പൊതുമേഖലയിൽ പ്രവർത്തിക്കുന്നതോ സർക്കാരിന്‌ കൂടി പങ്കാളിത്തമുള്ള സംവിധാനത്തിൽ പ്രവർത്തിക്കുന്നതോ ആയ വിമാനത്താവളങ്ങൾ നഷ്‌ടത്തിലാക്കിയിട്ട്‌ സ്വകാര്യ വിമാനത്താവളങ്ങളെ നിലനിർത്താൻ ശ്രമിക്കുന്നത്‌ ഭാവിയിൽ പത്തനംതിട്ടക്കാർക്ക്‌ പോലും ദോഷകരമായി മാറാനിടയുണ്ട്‌.
ഇതോടൊപ്പമാണ്‌ നിയമപരമായി ലഭിക്കേണ്ട അനുമതികൾ നേടാതെയും നിയമം ലംഘിച്ചും നിലവിലുള്ള നിയമത്തിൽ ഇളവുകൾ നേടിയും വിമാനത്താവളം നിർമ്മിക്കാനുള്ള ശ്രമം. ഇവയെല്ലാം എതിർക്കപ്പെടേണ്ടതാണ്‌.
എന്തൊക്കെയാണ്‌ ഇവിടെ ലംഘിക്കപ്പെടുന്ന നിയമങ്ങൾ?
  • അതറിയണമങ്കിൽ ഈ വിമാനത്താവളത്തിന്റെ നിർമ്മിതിക്ക്‌ അനുമതി നേടിയെടുക്കാൻ വിവിധ തലത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ചരിത്രം മുഴുവൻ അറിയണം.
മൗണ്ട്‌ സിയോൺ എഡ്യുക്കേഷണൽ ട്രസ്റ്റ്‌ വിദ്യാഭ്യാസ ആവശ്യത്തിനെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ഭൂമി വാങ്ങിക്കൂട്ടുകയും പിന്നീടത്‌ കെ.ജി.എസ്‌ കമ്പനിക്ക്‌ മറിച്ച്‌ വിറ്റ്‌ ലാഭം ഉണ്ടാക്കുകയും ചെയ്‌ത ചരിത്രം നേരത്തേ പറഞ്ഞല്ലോ. അതേ തുടർന്നുള്ള ചില കഥകൾ ഇനിപ്പറയാം.
12.4.2010 ൽ കമ്പനിയുടെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസർ മുഖ്യമന്ത്രിക്ക്‌ ഒരു കത്ത്‌ നൽകി. ഇതിൽ 4 ആവശ്യങ്ങളാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. അവ താഴെപ്പറയുന്നു.
1. വിമാനത്താവള പദ്ധതിക്കാവശ്യമായ നിരാക്ഷേപപത്രം നൽകുക.
2. അധിക ഭൂമി കൈവശം വയ്‌ക്കുന്നത്‌ സംബന്ധിച്ച സീലിംഗ്‌ നിയമത്തിൽ നിന്ന്‌ (Land Reforms Act 1963) കമ്പനിയെ ഒഴിവാക്കുക.
3. 2008 ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ (Kerala Paddy and Wet Land conservation act)നിന്ന്‌ ഇളവ്‌ നൽകുക.
4. ഭൂമി ഏറ്റെടുക്കൽ നിയമത്തിൻ കീഴിൽ 150 ഏക്കർ സ്ഥലം എടുത്ത്‌ നൽകുക.
ഈ ആവശ്യങ്ങളിൽ നിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട രണ്ട്‌ സുപ്രധാന നിയമത്തിന്‌ വിരുദ്ധമാണ്‌ വിമാനത്താവള പദ്ധതി. അതിൽ നിന്ന്‌ കമ്പനിക്ക്‌ പ്രത്യേക പരിരക്ഷ നൽകണമെന്നമെന്നായിരുന്നു ആവശ്യം. മുൻ ഇടത്‌മുന്നണി സർക്കാരിന്റെ കാലത്താണ്‌ ഈ കത്ത്‌ നൽകുന്നത്‌. ഇത്‌ സംബന്ധിച്ച സർക്കാരിന്റെ തീരുമാനം 8.9.2010 ലാണ്‌ പുറത്ത്‌ വരുന്നത്‌. ഈ തീയതിയിൽ വ്യവസായ വകുപ്പിന്റെ സെക്രട്ടറി ടി. ബാലകൃഷ്‌ണൻ ഒപ്പിട്ട്‌ പുറത്ത്‌ വന്ന ഉത്തരവിൽ ഇതിന്‌ വ്യക്തമായ മറുപടിയുണ്ട്‌. അതിങ്ങനെയായിരുന്നു.
``പ്രസ്‌തുത പ്രോജക്‌ട്‌ പ്രൊപ്പോസൽ സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താഴെപറയും പ്രകാരം ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഗ്രീൻഫീൽഡ്‌ എയർപോർട്ടിന്‌ നിലവിലുള്ള നിയമ വ്യവസ്ഥകൾക്ക്‌ വിധേയമായി മാത്രം സ്വന്തം നിലയിൽ ഭൂമി കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയിൽ തത്വത്തിൽ അംഗീകാരം നൽകുന്നു.
സർക്കാരിന്റെ മറുപടി വ്യക്തം. ഒരു നിയമത്തിലും ഇളവ്‌ കൊടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
എന്നിട്ടും നിയമവിരുദ്ധമായി നിലംനികത്തൽ നടന്നു അല്ലേ?
  • അതു കൊണ്ട്‌ കമ്പനി വെറുതെയിരുന്നില്ല. പിന്നീടവർ മറ്റൊരു അപേക്ഷ മുഖ്യമന്ത്രിക്ക്‌ നൽകുകയുണ്ടായി. ഇതിൽ മറ്റൊരാവശ്യമാണ്‌ ഇവർ ഉന്നയിച്ചത്‌. തങ്ങൾ 350 ഏക്കർ സ്ഥലം ശ്രീ. എബ്രഹാം കലമണ്ണിൽ എന്ന പ്രവാസി മലയാളിയിൽ നിന്ന്‌ വാങ്ങുന്നതിന്‌ വില സമ്മതിച്ച്‌ എഗ്രിമെന്റ്‌ വച്ചിട്ടുള്ളതാണ്‌. എന്നാൽ സ്ഥലം കെ.ജി.എസ്‌ പേർക്ക്‌ രജിസ്റ്റർ ചെയ്‌ത്‌ കിട്ടുന്നില്ല. കാരണം എബ്രഹാം കലമണ്ണിനെതിരെ നെൽവയൽ നികത്തി എന്നൊരു കേസ്‌ ഉണ്ട്‌. അതുകൊണ്ട്‌ സർക്കാരിന്റെ അനുമതിയോടെ മാത്രമേ തുടർ അനുമതി നൽകാനാവൂ എന്ന്‌ ജില്ല കളക്‌ടർ അറിയിച്ചിരിക്കുന്നു. ആയതിനാൽ ബഹു:മുഖ്യമന്ത്രി ഇടപെട്ട്‌ ഇക്കാര്യത്തിലുള്ള തടസ്സം നീക്കി നൽകാൻ ആവശ്യമായത്‌ ചെയ്യണം. ഇതായിരുന്നു ആവശ്യം.
കുറച്ച്‌ കൂടി ഗൗരവമുള്ള നിയമലംഘനം നടത്തുന്നു എന്നാണ്‌ ഇതിൽ നിന്ന്‌ തെളിയുന്നത്‌. എബ്രഹാം കലമണ്ണിൽ നിയമ വിരുദ്ധമായി നെൽപാടം നികത്തിയിട്ടുണ്ട്‌. അതിന്റെ പേരിൽ കേസ്സും ഉണ്ട്‌. ഈ കേസിന്റെ ഗതിയെന്തായി എന്ന്‌ നോക്കാം. അതറിയണമെങ്കിൽ ഇതിന്‌ ഏതാണ്ട്‌ രണ്ട്‌ വർഷം മുമ്പ്‌ 3.5.2008 ൽ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ, കോഴഞ്ചേരി തഹസീദാർക്ക്‌ നൽകിയ ഒരു കത്ത്‌ വായിച്ചാൽ മതി. ഈ കത്ത്‌ അനുബന്ധത്തിൽ കൊടുത്തിട്ടുണ്ട്‌. അതിൽ പറയുന്നതനുസരിച്ച്‌ സർക്കാർ വക തോടും, തോടു പുറമ്പോക്കും അനധികൃതമായി കയ്യേറി നികത്തിയ ആളാണ്‌ എബ്രഹാം കലമണ്ണിൽ. അതുകൊണ്ട്‌ നിയമ പ്രകാരം നടപടി സ്വീകരിച്ചു അനധികൃതമായ നിലം നികത്തിയതിന്‌ കെ.എൽ.യു ഉത്തരവ്‌ പ്രകാരം നടപടി സ്വീകരിച്ചു റിപ്പോർട്ടു ചെയ്യാൻ തഹസീൽദാർ ബാധ്യസ്ഥനാണ്‌.
ഇത്‌ മാത്രമല്ല ഇതിന്‌ മുമ്പ്‌തന്നെ തങ്ങൾ വാങ്ങിയ സ്ഥലത്ത്‌ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ സംരക്ഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ എബ്രഹം കലമണ്ണിൽ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതി വിധി 2005 ഫെബ്രൂവരി 24 നാണ്‌ ഉണ്ടായത്‌. ജസ്റ്റീസ്‌ ജെ.ബി കോശിയും ജസ്റ്റീസ്‌ വി. രാംകുമാറും ചേർന്ന്‌ പുറപ്പെടുവിച്ച ഈ വിധിയിൽ രണ്ട്‌ കാര്യങ്ങൾ പറഞ്ഞു.
പരാതിക്കാർ വാങ്ങിയിട്ടുള്ള ഭൂമിയിൽ, റബ്ബർ തോട്ടത്തിലും കരഭൂമിയിലും ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അവർക്ക്‌ അനുവാദമുണ്ട്‌. പദ്ധതിക്കാവശ്യമായ സർവ്വ പ്രവർത്തനങ്ങളും ആകാം. ഇതിന്‌ ആവശ്യമായ പോലീസ്‌ സംരക്ഷണം നൽകണം.
നെൽവയലിൽ ഏതെങ്കിലും നിർമ്മാണ പ്രവർത്തനമോ വികസനപ്രവർത്തനമോ നടത്തുന്നത്‌ നിയമപരമായ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ആകാവൂ.
ഇങ്ങനെ പലതലങ്ങളിൽ നടന്ന പരിശോധനകളിലും നിയമവിരുദ്ധമെന്ന്‌ തീർച്ചയായ ഒന്നിന്‌ അനുമതി വേണമെന്നാവശ്യപ്പെട്ടാണ്‌ കമ്പനി അധികൃതർ മുഖ്യമന്ത്രിയെ സമീപിച്ചത്‌. മന്ത്രിസഭയാകട്ടെ യാതൊരു ഇളവും പാടില്ലെന്നും നിയമപരമായി കാര്യങ്ങൾ നടക്കണമെന്നും മറുപടി നൽകി. പൊതുതാൽപര്യം മുൻനിറുത്തി നിയമത്തിൽ ഇളവ്‌ വേണം എന്നാണല്ലോ കമ്പനി ആവശ്യപ്പെടുന്നത്‌?
  • പൊതു എന്ന വാക്കുകൊണ്ട്‌ എന്താണർത്ഥമാക്കുന്നത്‌ എന്നാദ്യം പറയണം. വിമാനത്താവള കമ്പനിക്കും വിമാനയാത്രക്കാർക്കുമാണ്‌ പദ്ധതി വരണം എന്ന താൽപര്യം. ആറന്മുളയിലെ മറ്റ്‌ സാധാരണക്കാർക്ക്‌ ഇതു കൊണ്ട്‌ വിശേഷാൽ ഗുണമൊന്നുമില്ല. കൃഷിഭൂമിനാശം, കുടിയിറക്ക്‌ ഭീഷണി, കുടിവെള്ളമില്ലായ്‌മ, ജൈവവൈവിദ്ധ്യ ശോഷണം, പാരിസ്ഥിതിക തകർച്ച, ദാരിദ്ര്യം, അന്തരീക്ഷ താപനം, തുടങ്ങിയ ഒട്ടനവധി ദുരിതങ്ങൾ ഉണ്ട്‌താനും. ഈ രണ്ട്‌ കൂട്ടരുടെ താൽപര്യങ്ങളിൽ ആരുടെ താൽപര്യമാണ്‌ പൊതുതാൽപര്യമായി വരേണ്ടത ? ഒരു ചെറിയ ധനിക വർഗ്ഗത്തിന്റെ താൽപര്യങ്ങൾ പൊതുതാൽപര്യങ്ങൾ എന്ന പേരിൽ ദരിദ്രന്റെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഒരർത്ഥത്തിൽ അഖിലേന്ത്യാതലത്തിലും കേരളത്തിലും നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ജനവിരുദ്ധ വികസന പദ്ധതികളുടെ അതേഘടനയാണ്‌ ആറന്മുള വിമാനത്താവളം പദ്ധതിക്കും എന്ന്‌ കാണാം.
പക്ഷേ പദ്ധതിക്ക്‌ അനുമതി നൽകാൻ വ്യവസായ വകുപ്പ്‌ ഏകജാലക ക്ലിയറൻസ്‌ ബോർഡ്‌ രൂപീകരിച്ചിട്ടുണ്ടല്ലോ?
  • 2011 ഫെബ്രുവരി 24 ന്‌, അതായത്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടു മുൻപാണ്‌ അത്‌ സംഭവിക്കുന്നത്‌. 1999 ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ്‌ ബോർഡും വ്യവസായനഗര പ്രദേശവികസനവും ആക്‌ട്‌ അനുസരിച്ചാണ്‌ ഈ ബോർഡ്‌ രൂപപ്പെടുത്തിയിട്ടുള്ളത്‌. ഈ നിയമത്തിന്റെ രണ്ടാം അധ്യായം ആറാം ഖണ്ഡികയിൽ പറയുന്നത്‌ പ്രകാരം ഇങ്ങനെ വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലത്തെ പദ്ധതികളെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺപ്ലാനിംഗ്‌ ഡിപ്പാർട്ട്‌മെന്റ്‌, വികസന അഥോറിറ്റികൾ, എന്നിവയിൽ നിന്ന്‌ നേടേണ്ട അനുമതികളിൽ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. ഇതനുസരിച്ച്‌ ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി, എന്നീ വില്ലേജുകളിൽപെട്ട 1500 സർവ്വേ നമ്പറുകളിൽപ്പെടുന്ന ഭൂമി ഇന്ന്‌ വ്യവസായ മേഖലയാണ്‌. മാത്രമല്ല ഇതേ നിയമം ഒരു ഏകജാലക ക്ലിയറൻസ്‌ ബോർഡ്‌ രൂപവത്‌ക്കരിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നുണ്ട്‌. നിയമത്തിന്റെ രണ്ടാം വകുപ്പ്‌ എഫ്‌.ഖണ്ഡവും അഞ്ചാം വകുപ്പും പ്രകാരം ഈ ബോർഡിന്‌ വ്യവസായ പ്രദേശത്ത്‌ വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിന്‌ ആവശ്യമായ ലൈസൻസുകളും ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും ത്വരിതഗതിയിൽ നൽകാൻ കഴിയും. ഇതനുസരിച്ച്‌ ഗ്രീൻഫീൽഡ്‌, എയർപോർട്ട്‌, ആറന്മുള ഏകജാലകക്ലിയറൻസ്‌ ബോർഡ്‌ എന്ന പേരിൽ 15 അംഗങ്ങളുള്ള ഒരു ബോർഡ്‌ രൂപവത്‌കരിച്ചിട്ടുണ്ട്‌. ഇതിൽ 14 പേരും വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഉന്നതന്മാരാണ്‌. ഒരാൾ ഗ്രീൻഫീൽഡ്‌ എയർപോർട്ട്‌ കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും.
നിയമങ്ങൾ മറികടക്കാനുള്ള കുറുക്ക്‌ വഴിയാണ്‌ വ്യവസായ മേഖലയും ബോർഡും എന്ന്‌ വ്യക്തം. എന്നാലും തണ്ണീർ ത്തട സംരക്ഷണ നിയമത്തിൽ നിന്നും ലാൻഡ്‌ റിഫോംസ്‌ ആക്‌ടിൽ നിന്നും ഇളവ്‌ കൊടുക്കാൻ ഈ ബോർഡിന്‌ അധികാരമുണ്ടോ എന്ന കാര്യം സംശയമാണ്‌. അത്‌ ചെയ്യണമെങ്കിൽ ബോർഡ്‌ നിയമംവിട്ട്‌ പ്രവർത്തിക്കേണ്ടി വരും.
ഇതാണ്‌ പ്രധാനം. എത്ര ഏക്കറാണ്‌ വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്‌ എന്നതിനേക്കാൾ പ്രധാനം നിയമത്തിൽ നിന്ന്‌ ഇളവു നേടാനുള്ള കുറുക്കുവഴിയാണിത്‌ എന്നതാണ്‌. വ്യവസായമേഖലാപ്രഖ്യാപനം ഭാഗികമായി പിൻവലിച്ചാലും കമ്പനിക്കും സർക്കാരിനും വേണമെങ്കിൽ ഭാവിയിൽ അത്‌ കൊണ്ടുവരാവുന്നതേയുള്ളു.
ഈ സാഹചര്യത്തിൽ എന്താണ്‌ പരിഷത്തിന്റെ നിർദ്ദേശങ്ങൾ?
  • പൊതുസമൂഹവും സർക്കാരും ചർച്ച ചെയ്യണം എന്ന്‌ പരിഷത്ത്‌ ആഗ്രഹിക്കുന്ന നിർദ്ദേശങ്ങൾ താഴെപ്പറയുന്നവയാണ്‌.
1. കേരളത്തിൽ ഇപ്പോൾ 3 വിമാനത്താവളങ്ങൾ ഉണ്ട്‌. കണ്ണൂർ വിമാനത്താവളം ഉടൻ പൂർത്തിയാകും. ഒരു അഞ്ചാം വിമാനത്താവളം കേരളത്തിനാവശ്യമുണ്ടോ എന്ന കാര്യം സർക്കാർ വിമർശനപരമായി പരിശോധിക്കണം.
2. നിലവിലുള്ള വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ ശേഖരിച്ച്‌ വിലയിരുത്തൽ നടത്തണം. വിമാന സർവ്വീസുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, വിമാനത്തിലെ സീറ്റുകളുടെ ലഭ്യതയും ആവശ്യകതയും, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ അന്താരാഷ്‌ട്ര സഞ്ചാരികളുടെ എണ്ണം ഇവയൊക്കെ പരിശോധിച്ച്‌ നിലവിലുള്ള വിമാനത്താവളത്തിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത്‌ ചെയ്യണം.
3. ഒരു സാഹചര്യത്തിലും നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഒരു ഇളവും കൊടുക്കാൻ പാടില്ല. കേരളം അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക്‌ നീങ്ങുകയാണ്‌. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിനായി 400 ഏക്കർ നെൽപാടം നികത്തുന്നതിനുള്ള അനുമതി നൽകരുത്‌.
4. ആറന്മുളയിൽ കുറെക്കാലമായി കൃഷി നടക്കാത്ത നെൽവയൽ അടിയന്തിരമായി കൃഷിയോഗ്യമാക്കണം
5. വലിയതോടിനുണ്ടായ പാരിസ്ഥിതിക ആഘാതം പരിഹരിക്കണം. തോടിന്റെ സ്വാഭാവികാവസ്ഥ പുനഃസ്ഥാപിക്കണം.
6. മൗണ്ട്‌ സിയോൺ ട്രസ്റ്റ്‌ വാങ്ങിയിട്ടുള്ള നെൽവയലിൽ കൃഷിയിറക്കാൻ അവരോട്‌ ആവശ്യപ്പെടണം.