ചൊവ്വാഴ്ച, ഒക്‌ടോബർ 29, 2013

പശ്ചിമഘട്ട സംരക്ഷണം...ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തുറന്ന കത്ത്

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങളോടും രാഷ്‌ട്രീയ പാര്‍ട്ടികളോടും ശാസ്ത്ര സാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു ...
Posted 18 October, 2013 - 22:11 by admin

ബഹുമാന്യരേ,
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ പോകുന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്ന നിലയില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരികയാണല്ലോ ? മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അല്ല മറിച് ച്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള വിജ്ഞാപനമാണ്‌ പുറപ്പെടുവിക്കാന്‍ പോകുന്നത്‌ എന്നാണ്‌. ഈ വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ ഒക്‌ടോബര്‍ 21 ന്‌ കേരള സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടുക്കി, വയനാട്‌ ജില്ലകളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.
ദക്ഷിണേന്ത്യയിലെ ഇരുപത്തിയഞ്ച്‌ കോടി ജനതയുടെ ജല ആശ്രയവും കര്‍ഷക ജനതയുടേയും വനത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന ആദിമ ജനവിഭാഗത്തിന്റേയും ആവാസകേന്ദ്രവുമാണ്‌ പശ്ചിമഘട്ടം. ലോകത്തിലെ പ്രധാനപ്പെട്ട 35 ജൈവവൈവിദ്ധ്യ കേന്ദ്രങ്ങളില്‍ ഒന്നായി പശ്ചിമഘട്ടം പരിഗണിക്കപ്പെടുന്നു. ഈ മലനിരകള്‍ നിര്‍വഹിക്കുന്ന വിവിധ ധര്‍മ്മങ്ങളും സേവനങ്ങളും ഇല്ലായിരുന്നെങ്കില്‍, ദക്ഷിണേന്ത്യയിലെ മനുഷ്യവാസവും സംസ്‌കാരവും തന്നെ ഒരു പക്ഷെ അസാധ്യമാകുമായിരുന്നു. അതുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലെ കൈയ്യേറ്റങ്ങള്‍ക്ക്‌ സങ്കുചിതമായ സാങ്കേതിക ന്യായീകരണങ്ങള്‍ നിരത്തുന്നതിനേക്കാള്‍ സമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന, സ്ഥായിത്വമുള്ള വിഭവ വിനിയോഗ രീതി നടപ്പാക്കുകയാണ്‌ അനിവാര്യമായിട്ടുള്ളത്‌. പശ്ചിമഘട്ട സംരക്ഷണത്തിനും അതുവഴി കേരളത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിനുമുള്ള പൊതുസമീപനങ്ങളാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മനസ്സിലാക്കുന്നു. ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങളെ തിരസ്‌കരിക്കുകയും അമിത പ്രകൃതിചൂഷണത്തിലൂന്നിയ നടപ്പു വികസനമാര്‍ഗത്തെ അംഗീകരിക്കുകയും ചെയ്യുന്ന കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാനാണ്‌ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഒരു നിയന്ത്രണവും പാടില്ലായെന്ന നിലപാടാണ്‌ നിയമവിരുദ്ധ തടിവെട്ട്‌, ഖനനങ്ങള്‍, ടൂറിസം, കഞ്ചാവു കൃഷി, വനം കയ്യേറ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ഷിപ്രലാഭമോഹികള്‍ എടുത്തിരിക്കുന്നത്‌. ഇവരുടെ താല്‌പര്യങ്ങളും കൃഷിക്കാരുടെ താല്‍പ്പര്യങ്ങളും ഒന്നാണെന്നു കരുതി ജനങ്ങള്‍ സമരരംഗത്തിറങ്ങുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌.
ഭൂമിയുടെ ഉപയോഗക്രമത്തിലും ജൈവ - അജൈവ വിഭവങ്ങളുടെ ഉപയോഗത്തിലും ഒരു നിയന്ത്രണവും ഇല്ലാതെ ലോകത്ത്‌ ഒരു സമൂഹത്തിലും നിലനില്‍പ്പുള്ള വികസനം സാധ്യമാക്കാന്‍ ആവില്ല. ഈ തിരിച്ചറിവ്‌ ഉറക്കെ പറഞ്ഞവരാണ്‌ ലോകത്തിലെ ഉന്നതരായ എല്ലാ രാഷ്‌ട്രീയ ചിന്തകരും ഉത്തമ രാഷ്‌ട്രീയ നേതാക്കളും എന്ന്‌ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. `ലോകത്തിലെ മുഴുവന്‍ ആളുകളുടെയും ആവശ്യം നിറവേറ്റാനുള്ളത്‌ ഭൂമിയിലുണ്ട്‌. ഒരാളുടെയും ദുരാഗ്രഹത്തെ നിറവേറ്റാന്‍ ഭൂമിയിലെ വിഭവങ്ങള്‍ മതിയാകില്ല' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളില്‍ നിലനില്‍പ്പുള്ള വികസന സമീപനത്തിന്റെ രാഷ്‌ട്രീയം തുളുമ്പിനില്‍ക്കുന്നു. `ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല, ഒരു സമൂഹത്തിന്റെയോ ഒരു രാഷ്‌ട്രത്തിന്റെയോ സ്വത്തല്ല. എന്തിന്‌ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല അത്‌. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണ്‌ നമ്മള്‍. നമുക്ക്‌ ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരുംതലമുറകള്‍ക്ക്‌ അത്‌ കൈമാറാന്‍ ബാധ്യതപ്പെട്ടവരാണ്‌ നമ്മള്‍ - നല്ല തറവാട്ട്‌ കാരണവരെപ്പോലെ' എന്ന കാറല്‍മാര്‍ക്‌സിന്റെ വാക്കുകളിലും ഇതേ രാഷ്‌ട്രീയമാണ്‌ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. ഇപ്പോള്‍ എത്ര ആകര്‍ഷകമെന്ന്‌ തോന്നിയാലും അമിത വിഭവ ചൂഷണത്തില്‍ അധിഷ്‌ഠിതമായ ഹ്രസ്വകാല ലാഭ താല്‌പര്യങ്ങളെ ബോധപൂര്‍വ്വം വേണ്ടെന്ന്‌ പറയേണ്ടതുണ്ട്‌. അരുത്‌ എന്ന്‌ പറയേണ്ടതുണ്ട്‌. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും ജൈവ പ്രകൃതിയും നിലനില്‍ക്കുന്നതിനും സംരക്ഷിക്കുന്നതിനും മേഖല തിരിച്ചുള്ള പ്രത്യേക പരിപാലന രീതികള്‍ അവലംബിച്ചേ മതിയാവൂ. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കിയുള്ള വികസന സമീപനങ്ങളിലൂടെ കേരള പരിസ്ഥിതിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിലനില്‍പ്പ്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള ചുമതല അടങ്ങിയിരിക്കുന്നത്‌ കേരളത്തിന്റെ രാഷ്ട്രീയ സമൂഹത്തിലാണ്‌ എന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മനസ്സിലാക്കുന്നു. ഈ പശ്ചാത്തലത്തില്‍ പ്രൊഫ. മാധവ്‌ ഗാഡ്‌ഗില്‍ അധ്യക്ഷനായുള്ള വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ സ്വീകരിക്കുകയും പ്രാദേശിക സമൂഹങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിദഗ്‌ധരുടെയും പങ്കാളിത്തത്തോടെ അത്‌ മെച്ചപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുകയാണ്‌ വേണ്ടത്‌. ഇത്തരമൊരു നിലപാട്‌ കേരള സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ സ്വീകരിക്കണമെന്ന്‌ ഞങ്ങള്‍ വിനീതരായി അഭ്യര്‍ത്ഥിക്കുന്നു.
മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതി കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ പ്രകൃതി - സമൂഹ ബന്ധത്തിലുണ്ടായ നിരന്തരമായ മാറ്റങ്ങളാണ്‌. ഈ പ്രക്രിയയില്‍ പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചതായും അതുവഴി നമ്മുടെ ഭൂ ഉപയോഗ രീതിയില്‍ത്തന്നെ ഗണ്യമായ മാറ്റം വന്നതായും കാണാവുന്നതാണ്‌. ഇത്തരം ഇടപെടല്‍ കൂടിവരികയും ശക്തിപ്പെടുകയും ചെയ്‌തതോടെ മനുഷ്യ ജീവിതത്തിന്‌ തന്നെ അത്‌ ഭീഷണി ആയിട്ടുണ്ട്‌. പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോഴും ഒരു പദ്ധതിയുടെ നേട്ടങ്ങള്‍ അതുണ്ടാക്കുന്ന കോട്ടങ്ങളേക്കാള്‍ കുറയുമ്പോഴും ഇത്തരം ഭീഷണികള്‍ വര്‍ദ്ധിക്കാനാണ്‌ സാധ്യത. സാമ്പത്തിക വികസനത്തിന്റെ പേരിലാണ്‌ പ്രകൃതി വിഭവ ചൂഷണം ന്യായീകരിക്കപ്പെടുന്നത്‌. എന്നാല്‍ വികസനം എന്നാല്‍ എന്താണ്‌ എന്നതില്‍ ജനങ്ങള്‍ ഉത്‌കണ്‌ഠാകുലരാണ്‌. കാരണം സമ്പന്നരാണ്‌ ഇന്ന്‌ `വികസനത്തിന്റെ' ഗുണഭോക്താക്കള്‍. അതേസമയം കെടുതികള്‍ ഒക്കെ ദരിദ്രര്‍ക്കും ഭാവിതലമുറകള്‍ക്കും ആണ്‌. സമ്പന്നരുടെ സങ്കുചിത സാമ്പത്തിക താല്‌പര്യങ്ങള്‍ പ്രശ്‌നം രൂക്ഷമാക്കുകയാണ്‌ എന്ന്‌ മാത്രമല്ല, പ്രശ്‌നത്തിന്റെ വ്യാപ്‌തി തിട്ടപ്പെടുത്തുവാന്‍ പോലും കഴിയാതാകുന്നു. അതേസമയം ജീവിതതുറകളിലെല്ലാം പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്‌. പ്രകൃതി വിഭവങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെയും ദരിദ്രരുടെ ഉന്നമനത്തിന്റെ പേരിലാണ്‌ ന്യായീകരിക്കുന്നത്‌ എന്നതാണ്‌ രസകരമായ കാര്യം.
മനുഷ്യനും പ്രകൃതിയും തമ്മില്‍ നിലനില്‍പ്പിനു വേണ്ടി നടത്തുന്ന ഒരു സമരവേദിയായി പശ്ചിമ ഘട്ടം മാറിയിട്ടുണ്ട്‌. മനുഷ്യന്‍ മാത്രമല്ല ഈ മലനിരകളുടെ സ്വാഭാവിക പാരിസ്ഥിതിക സംതുലനാവസ്ഥ കാത്ത്‌ സൂക്ഷിക്കുന്ന മറ്റ്‌ ജീവജാലങ്ങളുടെ നിലനില്‍പ്പും അങ്ങേയറ്റം ആശങ്കാകുലമായ സ്ഥിതിയിലാണ്‌. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച്‌ വരുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ മലയോരമേഖലകളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്‌. മഴ കനക്കുമ്പോള്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധാരണമാകുന്നു. വീടുകളും കൃഷിഭൂമിയും നശിക്കുന്നു. മണ്ണൊലിപ്പ്‌ മൂലം മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുന്നു. വനനശീകരണവും ജൈവവൈവിദ്ധ്യനാശവും ചേര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയാണതിന്റെ മുഖ്യ കാരണം.
ഈ പശ്ചാത്തലത്തിലാണ്‌ പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ ഗാഡ്‌ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പ്രസക്തമാകുന്നത്‌. ഈ മേഖലയില്‍ നിന്ന്‌ മനുഷ്യനെ ഒഴിപ്പിക്കാതെയും എന്നാല്‍ സാമ്പത്തിക ചൂഷണം മാത്രം ലക്ഷ്യമിട്ടു വരുന്ന പുത്തന്‍ മൂലധനശക്തികളുടെ അമിത ലാഭക്കൊതിയില്‍ നിന്ന്‌ പശ്ചിമഘട്ടപ്രദേശമാകെ സംരക്ഷിക്കുകയും ചെയ്യാനുതകുന്ന നിര്‍ദ്ദേശങ്ങളാണ്‌ ഗാഡ്‌ഗില്‍ സമിതി മുന്നോട്ട്‌ വച്ചിട്ടുള്ളത്‌. പശ്ചിമഘട്ട മേഖലയിലെ വികസനം തടയുന്ന നിര്‍ദ്ദേശങ്ങളൊന്നും ഗാഡ്‌ഗില്‍ കമ്മറ്റി സര്‍ക്കാരിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലില്ല എന്നതാണ്‌ വാസ്‌തവം. നിലവിലുള്ള നിബന്ധനകളിലെ പഴുതുകള്‍ അടച്ച്‌ നടപ്പാക്കണമെന്നേ ഗാഡ്‌ഗില്‍ സമിതി പറഞ്ഞിട്ടുള്ളൂ. അതു പോലും നിക്ഷിപ്‌ത താല്‍പ്പര്യക്കാര്‍ക്ക്‌ സഹിച്ചില്ല. ഇവരുടെ നിര്‍ബന്ധപ്രകാരമാണ്‌ കസ്‌തൂരിരംഗന്‍ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്‌. എന്നാല്‍ ഈ കമ്മറ്റിയുടെ ശുപാര്‍ശകള്‍ ഗാഡ്‌ഗില്‍ സമിതി ശുപാര്‍ശകളില്‍ വെള്ളം ചേര്‍ക്കാനുള്ളതാണ്‌. പശ്ചിമഘട്ടങ്ങളിലെ ഭൂരിഭാഗവും പരിസ്ഥിതിലോലതയില്‍ നിന്നൊഴിവാക്കി. 37 ശതമാനം പ്രദേശത്തു മാത്രമാണ്‌ പരിസ്ഥിതി ലോലപ്രകൃതിയുള്ളതായി കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിലുള്ളത്‌. ഇതാകട്ടെ നിലവിലുള്ള സംരക്ഷണ പരിധിയില്‍പ്പെട്ട വനമേഖലയുമാണ്‌. ഒരു വലിയ പ്രദേശം മുഴുവന്‍ സാംസ്‌കാരികമേഖലയെന്ന പേരില്‍ ഒഴിവാക്കാന്‍ വേണ്ടി ഉന്നതാധികാര സമിതി ഭൗമസ്ഥലിയ വിശകലനത്തെ തെരഞ്ഞെടുത്ത്‌ ഉപയോഗിക്കുന്നു.
പ്രാദേശികമായി തീരുമാനങ്ങളെടുക്കുന്നതിന്‌ ഗാഡ്‌ഗില്‍ കമ്മിറ്റി വേണ്ടുവോളം ഇടം നല്‍കുന്നുണ്ട്‌. ഈയൊരു കാരണംകൊണ്ടാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി താലൂക്കു തലത്തിലുള്ള മേഖലാ വിഭജനത്തെക്കുറിച്ച്‌ വിശാലമായ സൂചനകള്‍ നല്‍കുന്നതും പ്രാദേശിക ജനതയെയും സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു ആഴമേറിയ പഠനങ്ങളെ ആധാരമാക്കിയുള്ള അന്തിമ മേഖലാ നിര്‍ണ്ണയവും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത്‌. അതേസമയം ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ചും അണക്കെട്ടുകള്‍ ഡീ കമ്മീഷന്‍ ചെയ്യുന്നതിനെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചുമുള്ള ഗാഡ്‌ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ കൂടുതല്‍ തുറന്ന ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കേണ്ടവ തന്നെയാണ്‌.
കാടും മഴയുമില്ലാതെ, പുഴയും വെള്ളവുമില്ലാതെ ഭക്ഷ്യധാന്യങ്ങളില്ലാതെ, ഏലവും ചുക്കും കുരുമുളകമില്ലാതെ കേരളം നിലനില്‍ക്കുകയില്ലെന്ന്‌ വ്യക്തമാണ്‌. വികസനമെന്നാല്‍ കമ്പോളാധിഷ്ടിതമായ ഉപഭോഗ സംസ്‌കാരവും, ഉപഭോഗത്വരയെ തൃപ്‌തിപ്പെടുത്തുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മാത്രമാണെന്ന ധാരണ അവസാനിപ്പിക്കാതെ പറ്റില്ല. ഇവിടെ ജനങ്ങള്‍ സ്വയം തങ്ങളോടു തന്നെ ചോദിക്കണം. ഈ കേരളം, ഇതിലെ കാടും മലയും പുഴയും കായലും കല്ലും മണ്ണുമെല്ലാം ഏതാനും പേര്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ളതാണോ?. അതോ എല്ലാവര്‍ക്കും, ഭാവിയില്‍ ജനിക്കാന്‍ പോകുന്നവര്‍ക്കു കൂടി അര്‍ഹതപ്പെട്ടതാണോ?. ഈ ചോദ്യമാണ്‌ ഇത്തരുണത്തില്‍ പ്രസക്തമായതെന്ന്‌ പരിഷത്ത്‌ കരുതുന്നു. അമിതലാഭ മോഹികളുടെ അസത്യപ്രചരണ വലയത്തില്‍ കുടുങ്ങരുതെന്ന്‌ ഞങ്ങള്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം നിലനില്‍പ്പുള്ള സാമൂഹ്യനീതിയിലധിഷ്‌ഠിതമായ കേരള വികസനത്തിന്റെ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാനും ജനമനസ്സുകളില്‍ ഉറപ്പിക്കാനും ഉള്ള അവസരമാണ്‌ ഇതെന്ന്‌ തിരിച്ചറിഞ്ഞ്‌ അതിനനുസൃതമായ ഒരു ഇടപെടല്‍ ഉണ്ടാവണമെന്ന്‌ സര്‍വ രാഷ്‌ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

2 അഭിപ്രായങ്ങൾ:

  1. കേരളത്തില്‍ ഉരുള്‍ പൊട്ടുന്ന എല്ലാ സ്ഥലവും ഗാഡ് ഗില്‍ റിപ്പോര്‍ട്ട്‌ പറഞ്ഞിട്ടുള്ള പരിസ്ഥിതി ദുര്‍ബല മേഖലയില്‍...!. 2012 ഓഗസ്റ്റ്‌ മാസം കോഴിക്കോട്‌ ജില്ലയിലെ മലയോരമേഖലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചതു ഒൻപത് ആളുകളാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്ക്കടുത്ത കൊടക്കാട്ടുപാറയില്‍ ആറു തവണയും, ആനക്കാംപൊയില്‍ മേഖലയിലെ ചെറുശേരിയില്‍ ഒന്‍പത്‌ തവണയുമടക്കം 15 തവണ ഉരുള്‍പൊട്ടി.
    2012 -ൽ തന്നെ വടക്കന്‍ ജില്ലയായ കണ്ണൂര്‍, കർണാടക വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന്‌ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. 2002 ഒക്ടോബര്‍ 13-ന് കണ്ണൂര്‍ ജില്ലയില്‍പ്പെട്ട തളിപ്പറമ്പ് താലൂക്കിലെ ഉളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ കോളിത്തട്ട് മുതല്‍ കുന്നത്തൂര്‍വരെ നീളുന്ന കുരിശുമല മലനിരയുടെ പല ഭാഗങ്ങളിലായി 11 സ്ഥലങ്ങളിലാണ് ഒരു രാത്രി ഉരുള്‍പൊട്ടലുണ്ടായത്. വയനാട് ജില്ലയിലെ കാപ്പിക്കളത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരാണ് മരിച്ചത്. 1992 ജൂണ്‍ 19-നായിരുന്നു സംഭവം.

    പരിസ്ഥിതി ദുർബല മേഖലയിൽ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ ഉള്ള കൃഷി രീതികളും ചെറിയ പ്രകൃതി സൗഹൃദ വീടുകളുമാണ് നിർമ്മിക്കേണ്ടത്. വൻ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാറ പൊട്ടിക്കലും മണ്ണ് ഖനനം ചെയ്യുന്നതും ഇവിടങ്ങളിൽ പ്രകൃതിക്കു ദോഷകരമാണ്. അറിഞ്ഞു കൊണ്ട് ഇനിയും പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നവരെ തിരിച്ചറിയുക.പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ അടിവാരം, ഈന്തുംപള്ളി, ചോലത്തടം, തീക്കോയിപഞ്ചായത്തിലെ അടുക്കം, വെള്ളാനി, മൂന്നിലവ് പഞ്ചായത്തിലെ മങ്കൊമ്പ്, മേലുകാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് മുന്‍കാലങ്ങളില്‍ ഉരുള്‍പൊട്ടിയിട്ടുള്ളത്.ഇടുക്കി ജില്ലയിലെ മൂന്നാര്‍, വെള്ളിയാനി, പത്തനംതിട്ട ജില്ലയിലെ സീതത്തോട്, കോട്ടയം ജില്ലയിലെ അടിവാരം, തിരുവന്തപുരം ജില്ലയിലെ അമ്പൂരി എന്നിവടങ്ങളിലെ ഉരുള്‍ പൊട്ടല്‍ ഇനിയെങ്കിലും നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ.
    http://malayalatthanima.blogspot.in/

    മറുപടിഇല്ലാതാക്കൂ