തിങ്കളാഴ്‌ച, നവംബർ 18, 2013

ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ : കിസാന്‍ സഭാനിലപാടിന്റെ പരിമിതികള്‍

                                                                                             ജോജി കൂട്ടുമ്മൽ 

  ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാഗ്നാകാര്‍ട്ടയല്ല എന്ന തലക്കെട്ടില്‍ പി.കൃഷ്ണപ്രസാദ് ചിന്ത വാരിക (2013 നവംബര്‍ 15) യില്‍ എഴുതിയ ലേഖനം ഈ വിഷയത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളിലെ അശാ സ്ത്രീയതയും,ഈ ശുപാര്‍ശകളെ എതിര്‍ക്കുന്ന ശക്തികള്‍ക്ക് പൊതുവേയും കിസാന്‍ സഭയ്ക്ക് വിശേഷിച്ചും ഉള്ള ആശയ അവ്യക്തതയും വെളിപ്പെടുത്തുന്നു. കൃഷ്ണപ്രസാദ് അഖിലേന്ത്യാ കിസാന്‍സഭയുടെ ഫിനാന്‍സ് സെക്രട്ടറിയാണ്.ആ നിലയ്ക്ക് ഈ ലേഖനത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ആശയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേ ണ്ടതാണ്.ഈ ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദങ്ങളെ അങ്ങനെ തന്നെ അവതരിപ്പിക്കുകയും അവയുടെ യാഥാര്‍ത്ഥ്യം വിശദീകരിക്കുകയുമാണ് താഴെ ചെയ്തിരിക്കുന്നത്.
              വാദം 1.പരിസ്ഥിതിനാശം വിവിധ ജനവിഭാഗങ്ങളിലും സമൂഹത്തിലാകെയും സൃഷ്ടിക്കുന്ന പ്രത്യാഘാ തങ്ങളുടെ പഠനം കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മിറ്റിക്ക് നല്‍കിയ എട്ടു ചുമതലകളില്‍ ഉള്‍പ്പെടുന്നില്ല .
            
                 വിശദീകരണം:എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുമ്പോള്‍ കണ്ടെത്തുന്ന ഒരു ന്യായമാണിതെന്നേ പറയാനാവൂ.പരിസ്ഥിതിനാശം മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്ന പഠനങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്.പശ്ചിമഘട്ടത്തിന് നാശം നേരിട്ടാല്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ മേഖലയിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ വളരെ വ്യക്തമാണ് .അത് മനസ്സിലാക്കാന്‍ ഒരു വിദഗ്ദ്ധ സമിതി ഇനി പഠിച്ച് റിപ്പോര്‍ട്ട് നല്കേണ്ടതില്ലതന്നെ.ഗാഡ്ഗില്‍ സമിതിയുടെ പരിഗണനാവിഷയങ്ങള്‍ താഴെ കൊടുക്കുന്നു.
1. പശ്ചിമഘട്ട ആവാസമേഖലയുടെ തൽസ്ഥിതി വിലയിരുത്തുക
2.1986ലെ പരിസ്ഥിതി(സംരക്ഷണ)നിയമ പ്രകാരം പശ്ചിമഘട്ട പ്രദേശങ്ങളിലെ പാരിസ്ഥിതിക ലോല പ്രദേശങ്ങളെ വേർതിരിക്കുക. ഇതിനായി നിലവിലുള്ള പശ്ചിമഘട്ട പഠന റിപ്പോർട്ടുകളായ പ്രണബ്‌ സെൻ കമ്മറ്റി റിപ്പോർട്ട്‌, ഡോ.ടി.എസ്‌.വിജയരാഘവൻ കമ്മറ്റി റിപ്പോർട്ട്‌, ഈ വിഷയം സംബന്ധിച്ച സുപ്രീംകോടതി നിർദ്ദേശങ്ങൾ ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകൾ എന്നിവ പരിശോധിക്കുന്നതോടൊപ്പം ബന്ധപ്പെട്ട സംസ്ഥാന ങ്ങളുമായി ഈ വിഷയം ചർച്ച ചെയ്യുകയും വേണ്ടതാണ്‌.
3. ബന്ധപ്പെട്ടഎല്ലാസംസ്ഥാന ഭരണകൂടങ്ങളുടെയും പ്രദേശവാസികളായ ജനങ്ങളുടെ യും പങ്കാളിത്തത്തോടുകൂടി പശ്ചിമഘട്ട പ്രദേശങ്ങളുടെ സംരക്ഷണം പുനരുജ്ജീവനം എന്നിവ സംബന്ധിച്ച്‌ മാർഗ്ഗരേഖകൾ നിർദ്ദേശിക്കുക.
4. പരിസ്ഥിതി(സംരക്ഷണ) നിയമത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട പ്രദേശങ്ങ ളിലെ സവിശേഷ പ്രദേശങ്ങളെ കണ്ടെത്തി അവയെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള യുക്തമായ നടപടികൾ നിർദ്ദേശിക്കുക.
5. പശ്ചിമഘട്ട പ്രദേശങ്ങളുടെ ആവാസ വ്യവസ്ഥയെ പരിപാലിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പ്‌ വരുത്തുന്നതിനും പര്യാപ്തമായ ഒരു പ്രോഫഷണൽ സമിതിയെ നിയമിക്കുന്ന തിനള്ള നടപടിക്രമങ്ങൾ നിർദ്ദേശിക്കുക. ഈ സാങ്കേതിക സമിതി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ചുള്ള പശ്ചിമഘട്ട ആവാസവ്യവസ്ഥാ അഥോറിറ്റിയാണ്‌. ഈ സമിതിയെ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പിന്തുണയോടെ നടപ്പിൽ വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ നിർദ്ദേശിക്കുക.
6. കേന്ദ്ര വനം മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നവ ഉൾപ്പെടെ പശ്ചിമഘട്ടത്തെ സംബന്ധി ച്ചുള്ള മറ്റ്‌ പാരിസ്ഥിതിക പ്രശ്നങ്ങളെയും അർഹമായ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുക.
ഇവ കൂടാതെ ഏഴാമതൊരു ചുമതലകൂടി പിന്നീട്‌ നിർദ്ദേശിക്കപ്പെട്ടു.കേരളത്തിലെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി,കർണ്ണാടകത്തിലെ ഗുണ്ടിയ ജലവൈദ്യുതപദ്ധതി എന്നിവയെ വിലയിരുത്തി റിപ്പോർട്ടുകൾ സമർപ്പിക്കുക,മഹാരാഷ്ട്രയിലെ രത്നഗിരി സിന്ധുദുർഗ്ഗ്‌ ജില്ലകളിൽ നടക്കുന്ന ഖനനം, ഊർജോൽപാദന പദ്ധതികൾ, വ്യവസായ മലിനീകരണം എന്നിവ സംബന്ധിക്കുന്ന ഒരു വികസന മാർഗ്ഗരേഖ നിർദ്ദേശിക്കുകയെന്നതായിരുന്നു ഈ അവസാന നിർദ്ദേശം
ഇവയിലേതിനോടാണ് തനിക്കുള്ള വിയോജിപ്പ് എന്നായിരുന്നു കൃഷ്ണപ്രസാദ് പറയേണ്ടിയിരുന്നത്. എന്നാല്‍ അത് ചെയ്യാതെ മറ്റൊരു ചുമതല കൂടി കൊടുക്കണമായിരുന്നു എന്നും അത് ചെയ്യാത്തത്കൊണ്ട് സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നു എന്നും പറയുന്നത് അര്‍ത്ഥശൂന്യമായ ഒന്നാണ്.സത്യത്തില്‍ ഇത്തരം വാദം മറുപടി അര്‍ഹിക്കുന്നതല്ല.എന്നാലും ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ ക്കെതിരായി നടക്കുന്ന പ്രചരണത്തിന്റെ ബാലിശതയും അര്‍ത്ഥശൂന്യതയും വ്യക്തമാകാന്‍ ഉപകരിക്കുമെന്നതു കൊണ്ട് ഇവിടെ വിശദീകരിച്ചെന്നേയുള്ളൂ.
           വാദം 2. പ്രാദേശിക ജനസംഖ്യയില്‍ വര്‍ദ്ധിച്ച് വരുന്നവര്‍ക്ക് വീട് വയ്ക്കുന്നതിനായി ഗ്രാമീണ പാര്‍ പ്പിട മേഖലയുടെ വികസനം എന്നതൊഴിച്ചാല്‍ മറ്റൊരാവശ്യത്തിനും ഭൂമി വിനിയോഗിക്കാന്‍ അനുവദിക്കില്ല. ഇത് അംഗീകരിച്ചാല്‍ പൊതുവേ വികസന പിന്നോക്കാവസ്ഥ നേരിടുന്ന പശ്ചിമഘട്ടത്തിലെ 75% പ്രദേശ ങ്ങളിലും പുതുതായി സ്കൂളോ ആശുപത്രിയോ സര്‍ക്കാര്‍ ഓഫീസോ വാണിജ്യവ്യവസായ സ്ഥാപനമോ റോഡോ റെയില്‍വേയോ ലൈബ്രറിപോലുമോ നിര്‍മ്മിക്കാനാവില്ല.
       വിശദീകരണം:വനഭൂമി വനേതര ആവശ്യങ്ങള്‍ക്കോ,കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുത് എന്ന നിര്‍ദ്ദേശത്തിന്റെ വിശദീകരണമാണിത്. അതായത് ഈ രണ്ട് വിഭാഗം ഭൂമിയും കെട്ടിടം പണിയാന്‍ വേണ്ടി മാറ്റരുത്.അല്ലാതെ പശ്ചിമ ഘട്ടത്തിലൊരിടത്തും നിര്‍മ്മിതികള്‍ നിരോധി ക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നേയില്ല.വനഭൂമിയോ കൃഷിഭൂമിയോ പോലും വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യയ്ക്ക് ആവശ്യമായ പര്‍പ്പിടം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം. (Report Of Western Ghats Ecology Expert panel .page 41,42)ഇതില്‍ വനഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നത് 1980 ലെ വന നിയമത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥയാണ്.അത്രമാത്രമേ ഗാഡ്ഗിലും പറഞ്ഞിട്ടുള്ളൂ. കൃഷിഭൂമി കെട്ടിടം പണിയാന്‍ ഉപയോഗിക്കരുത് എന്ന് പറയുമ്പോള്‍ കര്‍ഷക നേതാവ് എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല.കൃഷിഭൂമിയുടെ വ്യാപ്തി പരമാവധി വര്‍ദ്ധിപ്പിക്കാനല്ലേ അദ്ദേഹം ശ്രമിക്കേണ്ടത് ?
അതുപോലെ തന്നെ റോഡുകളുടെ കാര്യത്തിലും കൃഷ്ണപ്രസാദ് പറയുന്ന നിരോധനങ്ങള്‍ ഇല്ലതന്നെ.റോഡ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് ഒരു നേട്ട-കോട്ട വില യിരുത്തല്‍ നടത്തണം എന്നാണ് സമിതി നിര്‍ദ്ദേശിക്കുന്നത് .പദ്ധതി മൂലമുണ്ടാകുന്ന പാരിസ്ഥിതിക വ്യയവും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടവും പരിശോധിച്ച് വേണം തീരുമാനമെടുക്കാന്‍ എന്നാണ് സമിതി വിശദീ കരിക്കുന്നത്.അല്ലാതെ റോഡുകള്‍ പാടില്ല എന്നല്ല.പുതിയ റെയില്‍വേ ലൈനുകളോ വലിയ (major) റോഡുകളോ വേണ്ടി വരുമ്പോള്‍ അവ ഏറ്റവും അത്യാവശ്യമുള്ള മേഖലകളില്‍ പരിസരാഘാത വിലയിരു ത്തലിന്റെ അടിസ്ഥാനത്തിലേ നിര്‍മ്മിക്കാവൂ എന്നും ശുപാര്‍ശകള്‍ പറയുന്നു(റിപ്പോര്‍ട്ട് ,41-44 പേജുകള്‍).പശ്ചിമഘട്ടം പോലെ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു പ്രദേശത്ത് ഇത്തരം നിര്‍മ്മിതികള്‍ക്ക് യാതൊരു വിധത്തിലുമുള്ള പരിശോധനയോ മുന്‍പഠനങ്ങളോ വേണ്ട എന്നാണോ കൃഷ്ണപ്രസാദ് വാദിക്കുന്നത് എന്നറിയില്ല.അങ്ങനെയാണെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്നേ പറയാനുള്ളൂ.തോട്ടം മേഖലയില്‍ ഒരു നിശ്ചിത ശതമാനം ഭൂമി വിനോദസഞ്ചാര വ്യവസായത്തിനായി ഹോട്ടലുകളും റിസോര്‍ ട്ടുകളും നിര്‍ മ്മിക്കാനായി മാറ്റി വയ്ക്കാന്‍ ശ്രമിക്കുന്നുണ്ടല്ലോ? ഇവരാണ് യഥാര്‍ ത്ഥത്തില്‍ കൃഷി ഭൂമിയില്‍ കെട്ടിടം കെട്ടാന്‍ ആഗ്രഹിക്കുന്നത്
എന്നാല്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍,പുതിയ ഹില്‍ സ്റ്റേഷനുകള്‍,പുതിയ ഹൈവേകള്‍ എക്സ്പ്രസ്സ് ഹൈവേകള്‍ എന്നിവ പശ്ചിമഘട്ട മേഖലയില്‍ പാടില്ല എന്ന് സമിതി സംശയലേശമെന്യേ പറയുന്നുണ്ട്. അവയോട് ആരും യോജിക്കുമെന്ന് കരുതട്ടെ.മേല്പറഞ്ഞവയൊക്കെ ഒന്നാം സോണില്‍ വരുന്ന നിയന്ത്രണങ്ങളാണ്.രണ്ടും മൂന്നും സോണുകളില്‍ നിയന്ത്രണങ്ങള്‍ താരതമ്യേന കുറവായിരിക്കുമെന്ന് പറയേ ണ്ടതില്ലല്ലോ?
വാദം 3. രാസവളം നിരോധിക്കും .
   വിശദീകരണം:പശ്ചിമഘട്ടത്തിലെ വിവിധ സോണുകളില്‍ സമയബന്ധിതമായി ജൈവകൃഷി രീതി നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശത്തെയാണ് ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നത്.രാസവളങ്ങളും കീടനാശി നികളും ഉണ്ടാക്കുന്ന അപകടങ്ങളേക്കുറിച്ച് കൃഷ്ണപ്രസാദ് അദ്ദേഹത്തിന്റെ പരാമൃഷ്ടലേഖനത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്.അതുകൊണ്ട് അവ ഇവിടെ വിശദീകരിക്കുന്നില്ല.എന്നാല്‍ ജൈവ കൃഷിയിലേയ്ക്കു പെട്ടന്നുണ്ടാകുന്ന മാറ്റം ഉദ്പ്പാദനത്തില്‍ ഇടിവ് ഉണ്ടാക്കുമെന്ന വസ്തുത പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനു പരിഹാരമായി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് സമിതിയുടെ നിര്‍ദ്ദേശം.കര്‍ഷകര്‍ക്ക് സാമ്പത്തികനഷ്ടം വരാതെ പരിസ്ഥിതി സൗഹൃദപരമയ കൃഷിരീതിയിലേയ്ക്ക് മാറാന്‍ കഴിഞ്ഞാല്‍ അത് നല്ലതല്ലേ?
   വാദം 4. പശ്ചിമഘട്ടത്തിലെ തേക്ക് തോട്ടം പരിസ്ഥിതി വിരുദ്ധമാണ് .അത് വെട്ടിക്കളഞ്ഞ് പകരം സ്വാഭാവികവനം വച്ച് പിടിപ്പിക്കാന്‍ സമിതി ശുപാര്‍ശചെയ്യുന്നില്ല.
   വിശദീകരണം: സ്വാഭാവികവനം വച്ച് പിടിപ്പിക്കാന്‍ കഴിയുന്നതാണ് എന്ന തെറ്റായ ധാരണയില്‍ നിന്നാണ് ഈ വാദം ഉയരുന്നത്.സ്വാഭാവികവനമെന്നത് അനേക വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട് വരുന്ന ഒരു പാരിസ്ഥിതികവ്യവസ്ഥയാണ്.കാട് വെട്ടി തേക്ക് തോട്ടം ഉണ്ടാക്കിയത് ഒരു പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനം തന്നെ.എന്നാല്‍ അത് സംഭവിച്ച് കഴിഞ്ഞിട്ട് എത്രയൊ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ തേക്ക് മരങ്ങള്‍ അടങ്ങുന്ന ഒരു സവിശേഷ പരിസ്ഥിതിവ്യവസ്ഥ അവിടെ രൂപപ്പെട്ടിട്ടുണ്ടാവണം. ഇനി തേക്ക് മരങ്ങളെല്ലാം ഒറ്റയടിക്ക് വെട്ടിക്കളഞ്ഞാല്‍ അവിടെ പഴയ വനപരിസ്ഥിതി രൂപപ്പെടുമെന്ന് കരുതാനാവില്ല. പരിസ്ഥിതിയില്‍ "റിവേഴ്സ് ഗിയര്‍ " ഇല്ല എന്നത് തന്നെ കാരണം.തേക്ക് തോട്ടം വെട്ടിമാറ്റി യാല്‍ ധാരാളം പണം കിട്ടും എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.അതാവരുത് പരിസ്ഥിതിസംബന്ധമായ ഒരു തീരുമാനമെടു ക്കുന്നതിന്റെ അടിസ്ഥാനം.
 
   വാദം 5. പശ്ചിമ ഘട്ടത്തിലെ വയലുകള്‍,നീര്‍ത്തടങ്ങള്‍ നദികള്‍,ജലാശയങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ കമ്മിറ്റി ഒരു നിര്‍ദ്ദേശവും വച്ചിട്ടില്ല.
   വിശദീകരണം :ജനവാസ കേന്ദ്രങ്ങളിലും വികസിതവും വികസ്വരവുമായ മേഖലകളിലും മനുഷ്യഇടപെടല്‍ ഇല്ലാതെ ചില പ്രദേശങ്ങള്‍ നിലനിര്‍ത്തണം എന്ന് സമിതി പറയുന്നു.ഇതില്‍ നദികള്‍ ജലാശയങ്ങല്‍ എന്നിവ ഉള്‍ പ്പെടണമെന്നും പറയുന്നു. (റിപ്പോര്‍ട്ട് ,പുറം 41) .എന്നാല്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഈ റിപ്പോര്‍ ട്ടില്‍ ഇല്ലാത്ത ഒരു പരിസ്ഥിതിസംരക്ഷണ പരിപാടി നടപ്പാക്കാന്‍ റിപ്പോര്‍ട്ട് തടസ്സമേയല്ല എന്നതാണ്. ഒരു റിപ്പോര്‍ട്ടില്‍ എന്തെല്ലാം ഇല്ല എന്നു നോക്കിയല്ല എന്തെല്ലാം ഉണ്ട് എന്ന് നോക്കി വേണമല്ലോ അതിനെ വിലയിരുത്താന്‍.കൂടുതല്‍ കാര്യങ്ങള്‍ വേണമെങ്കില്‍ നടപ്പാക്കാവുന്നതേയുള്ളൂ.
                  പശ്ചിമഘട്ട അഥോറിറ്റിയെക്കുറിച്ചും മറ്റുമുള്ള കൃഷ്ണപ്രസാദിന്റെ വിമര്‍ശനങ്ങള്‍ അംഗീകരിക്കപ്പെടേ ണ്ടവതന്നെ. അതുപോലെ അദ്ദേഹം ഉന്നയിക്കാത്ത മറ്റ് ചില നിര്‍ദ്ദേശങ്ങളും കൂടുതല്‍ പഠനത്തിനു വിധേയമാ ക്കേണ്ടതുണ്ട്.പ്രസ്തുത ലേഖനം അവസാനിപ്പിക്കുന്നത് സ്വാഗതാര്‍ഹമായ ഒരു നിര്‍ദ്ദേശത്തോടെയാണ്. അതിങ്ങനെയാണ്.
              “ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ ജീവിതോപാധികളുടെ സംരക്ഷ ണത്തിനും തുല്യപരിഗണന നല്‍കി കസ്തൂരി രംഗന്‍ -ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പൊതു ചര്‍ച്ചയ്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്ന ബഹുജന സമ്മര്‍ദ്ദം വളര്‍ത്തിയെടുക്കുകയാണ് തൊഴിലാളി -കര്‍ഷക പ്രസ്ഥാനങ്ങലുടെ മുന്നിലുള്ള ചുമതല .”ഇത് ശരിതന്നെ. പക്ഷെ ഇതു നടക്കണമെങ്കില്‍ റിപ്പോര്‍ട്ട് ആദ്യം സ്വീകരിക്കണമല്ലോ? അതിനു ശേഷം നടപ്പാക്കുന്ന ഘട്ടത്തിലല്ലേ എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്ന് തിരുമാനിക്കാന്‍ കഴിയൂ.? എന്നാല്‍ ആദ്യമേതന്നെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകഴിഞ്ഞാല്‍ പിന്നെങ്ങനെയാണ് അതില്‍ തിരുത്തല്‍ വരുത്താന്‍ കഴിയുക?ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയണമെന്ന് കിസാന്‍ സഭയ്ക്ക് അഭിപ്രായമില്ല എന്ന് അദ്ദേഹം പറയുന്നുമുണ്ട്.എന്നാല്‍ ശുപാര്‍ശകളെ അതിന്റെ അന്തസത്തയില്‍ സ്വീകരിക്കുക,ചര്‍ച്ചയി ലൂടെ ആവശ്യമയ തിരുത്തലുകള്‍ വരുത്തുക എന്ന ധനാത്മക നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല എന്ന താണ് കിസാന്‍സഭയുടെ സമീപനത്തിന്റെ പരിമിതി എന്ന് മാത്രം പറയട്ടെ.

                                              ( ' RED HOUSE EFFECT 'ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ