ബുധനാഴ്‌ച, നവംബർ 20, 2013

അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക - വി.എസ്

തിരുവനന്തപുരം: ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഇതിനു കാരണമായിത്തീര്‍ന്നിട്ടുള്ള അബ്ദുള്‍ അസീസ് കമ്മിറ്റി റിപ്പോര്‍ട്ടിനെ തള്ളിക്കളയണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കേരള വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന അസീസ് കമ്മറ്റി റിപ്പോര്‍ട്ടിനെതിരായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എട്ടാംതരം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയതും അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്‍കാന്‍ നടപടി എടുത്തതും. 1967-ലെ സര്‍ക്കാരും ഇത്തരം പുരോഗമന നടപടികള്‍ തുടര്‍ന്നു. എന്നാല്‍ പല കാലത്ത് വന്ന വലതുപക്ഷ സര്‍ക്കാരുകള്‍ ഇത്തരം നയങ്ങളെ തിരുത്തിയെഴുതാനാണ് ശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയാണ് നാമിപ്പോള്‍ കാണുന്നതെന്നും സര്‍വശക്തിയെടുത്ത് ഇതിനെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 
ഓരോ ഗവണ്‍മെന്റ് മാറുമ്പോഴും വിദ്യാഭ്യാസ രംഗത്ത് ഓരോ നയം നടപ്പിലാക്കുക എന്ന ദൗര്‍ഭാഗ്യമാണ് കേരളം നേരിടുന്നതെന്ന് കാലത്ത് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ജി. ബാലമോഹന്‍തമ്പി പറഞ്ഞു. ഭരണഘടനാ ലക്ഷ്യങ്ങളായ സമത്വം, മതേതരത്വം, പരമാധികാരം തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഉണ്ടാവേണ്ടത്. വിദ്യാര്‍ഥികള്‍ മുതിര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാവണം. വിദ്യാര്‍ഥികേന്ദ്രീതമായ പാഠ്യപദ്ധതിക്കുപകരം വിദ്യാഭ്യാസ മാനേജര്‍മാരെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന പരിഷ്‌കരണമാണ് അസീസ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍.കെ. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.വി.ജി. മേനോന്‍, ഡോ. പി.വി. പുരുഷോത്തമന്‍, കെ. മനോഹരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പ്രൊഫ. കാര്‍ത്തികേയന്‍നായര്‍, പ്രൊഫ. ഒലീന, ടി. രാധാമണി, പ്രൊഫ. സി. രവിചന്ദ്രന്‍, പി.എച്ച്.എം. ഇസ്മയില്‍, എന്‍. ശ്രീകുമാര്‍, കെ. ശിവകുമാര്‍, എ. നുജൂം, ആര്‍. പാര്‍വതീദേവി, റഷീദ് കണിച്ചേരി, എസ്. ഷിജുഖാന്‍, ഡോ. സുദര്‍ശനന്‍പിള്ള, പ്രൊഫ. ശ്രീവത്സന്‍, വിനോദ് വൈശാഖി, വി.എസ്. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.വി. ശ്രീനിവാസന്‍ സ്വാഗതം പറഞ്ഞു. പുതിയ പാഠ്യപദ്ധതിയുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കുവച്ചു.
തിരുവനന്തപുരം വിദ്യാഭ്യാസ ഗവേഷണകേന്ദ്രം പ്രസിദ്ധീകരിച്ച പപ്പായ വിഭവങ്ങള്‍ എന്ന പുസ്തകം പരിഷത്ത് പ്രസിഡന്റ് അശ്വതി എന്ന വിദ്യാര്‍ഥിക്കു നല്‍കി പ്രകാശനം ചെയ്തു.
സമാപന സമ്മേളനത്തില്‍ പരിഷത്ത് തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ഡോ. കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. നൈനാന്‍കോശി, ടി.എം. തോമസ് ഐസക്ക് എം.എല്‍.എ., കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയസമിതി കണ്‍വീനര്‍ വി. വിനോദ് സ്വാഗതവും ജില്ലാസെക്രട്ടറി ബി. രമേശ് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ